ടെഹ്റാൻ : ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ , ആഗോള എണ്ണ ഗതാഗത കേന്ദ്രമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ഇറാൻ . ഇതുമായി ബന്ധപ്പെട്ട പ്രമേയം ഞായറാഴ്ച ഇറാൻ പാർലമെന്റ് അംഗീകരിക്കുകയും ചെയ്തു . തുടർനടപടികൾ തീരുമാനിക്കുക ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ്.
എന്നാൽ പുതിയ നീക്കം ഇന്ത്യയെ അധികം ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ . ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ അതിനു ബദലായി റഷ്യ മുതൽ അമേരിക്ക, ബ്രസീൽ വരെയുള്ള സ്രോതസ്സുകൾ ലഭ്യമാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി മിഡിൽ ഈസ്റ്റിലെ വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമരാഷ്‌ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. “പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങളുടെ വിതരണങ്ങൾ വൈവിധ്യവൽക്കരിച്ചിട്ടുണ്ട്, നമ്മുടെ വിതരണത്തിന്റെ വലിയൊരു ഭാഗം ഇപ്പോൾ ഹോർമുസ് കടലിടുക്ക് വഴി അല്ല.നമ്മുടെ എണ്ണ വിപണന കമ്പനികൾക്ക് ആഴ്ചകളോളം വിതരണമുണ്ട്. നിരവധി റൂട്ടുകളിൽ നിന്ന് ഊർജ്ജ വിതരണങ്ങൾ ഇപ്പോഴും ലഭിക്കുന്നു. നമ്മുടെ പൗരന്മാർക്ക് ഇന്ധന വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,” കേന്ദ്ര മന്ത്രി എക്‌സിൽ പങ്ക് വച്ച പോസ്റ്റിൽ പറഞ്ഞു.
അന്താരാഷ്‌ട്ര എണ്ണ വ്യാപാരങ്ങളിൽ പശ്ചിമേഷ്യൻ മേഖല നിർണായക പങ്ക് വഹിക്കുന്നതിനാൽ ആഗോള ഊർജ്ജ വിപണി ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയുടെ ഒരു പ്രധാന പങ്കും ഇവിടെ നിന്നായതിനാൽ ഇന്ത്യൻ എണ്ണ ശുദ്ധീകരണ കമ്പനികളും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. , പശ്ചിമേഷ്യൻ എണ്ണ, വാതക കയറ്റുമതിയിൽ ഉണ്ടാകുന്ന വലിയ തടസ്സങ്ങൾ അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ, വാതക വിലയിൽ വർദ്ധനവിന് കാരണമായേക്കാമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക