കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ബിടെക് മറൈന്‍ എന്‍ജിനീയറിങ് പാസിങ് ഔട്ട് ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേഡറ്റ് ദേവനന്ദയ്ക്ക് മികച്ച കേഡറ്റിനുള്ള പുരസ്കാരം നല്കുന്നു
കളമശേരി: വ്യവസായങ്ങള്‍ക്ക് ആവശ്യമുള്ള അറിവുകള്‍ ഉത്പാദിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇനി സൃഷ്ടിക്കേണ്ടത് നന്മയും മനുഷ്യത്വവും സാമൂഹ്യസേവനതല്പരരുമായ ആളുകളെ കൂടിയാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കുസാറ്റ് കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങിന്റെ പതിനെട്ടാം ബാച്ച് ബിടെക് മറൈന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടക്കമുള്ള ജീവിതമാണ് വിജയകരമാകുകയെന്നും ജീവിതത്തില്‍ ഔന്നത്യം നേടാനാകട്ടെ എന്നും അദ്ദേഹം വിദ്യാര്‍ത്ഥികളെ ആശംസിച്ചു. കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സര്‍വകലാശാലാ ഡീന്‍, സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങളുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി. കുസാറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ പ്രൊഫ. ഡോ. അരുണ്‍ എ.യു, കൊച്ചിയിലെ മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജെ. സെന്തില്‍ കുമാര്‍, സിന്‍ഡിക്കേറ്റ് അംഗം ഡോ. പി.കെ.ബേബി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക