ഒട്ടാവ: സംഗീത ആൽബത്തിൽ കാളീദേവിയെ ആക്ഷേപകരമായി ചിത്രീകരിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസ്. ടോമിയുടെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ’ട്രൂ ബ്ളൂ’ എന്ന ഗാനത്തിന്റെ വീഡിയോ രംഗത്തിലാണ് കടുത്ത വിമർശനം. ശനിയാഴ്ചയാണ് വീഡിയോ പുറത്തിറക്കിയത്.
താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ‘ജെനസിസ്’ എന്ന ആൽബത്തിൽ ഉൾപ്പെട്ടിട്ടുള്ള പാട്ടാണ് ട്രൂ ബ്ളൂ. ഇതിൽ കാളീദേവിയായാണ് ഗായിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശരീരം മുഴുവൻ നീല നിറത്തിലെ പെയിന്റടിച്ച് സ്വർണാഭരണങ്ങളും സ്വർണ നിറത്തിലെ ബിക്കിനിയുമാണ് ഗായിക ആൽബത്തിൽ അണിഞ്ഞിരിക്കുന്നത്. ചുവന്ന നിറത്തിലെ പൊട്ടും വച്ചിട്ടുണ്ട്. ഗായിക കയ്യിൽ കുരിശും പിടിച്ചിട്ടുണ്ട്.
“ഇന്റർനെറ്റിലെ ഏറ്റവും വിമതയായ അണ്ടർഗ്രൗണ്ട് റാപ്പ് രാജ്ഞി” എന്ന് അറിയപ്പെട്ടിരുന്ന ഗായികയാണ് ടോമി. പാട്ടിനിടെ ടോമി കുരിശിൽ നക്കുകയും കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. റാപ്പർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഹിന്ദു സംസ്കാരത്തെ മോശമായി ചിത്രീകരിച്ചു, മാ കാളിയെ ആക്ഷേപകരമായ രീതിയിൽ അവതരിപ്പിച്ചു തുടങ്ങിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയർന്നത്. ഗാനത്തിൽ ഹിന്ദുക്കളെയും ക്രിസ്‌ത്യാനികളെയും ഒരുപോലെ ആക്ഷേപിച്ചുവെന്ന് ചിലർ ആരോപിച്ചു.
‘ഇത് ദൈവനിന്ദയാണ്, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ആരും എതിർക്കില്ലെന്ന് അവർക്കറിയാം’- എന്ന് മറ്റുചിലർ കമന്റ് ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് നെറ്റിസൺസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക