Entertainment

മോഹിനിയാട്ട കച്ചേരിയിലെ പ്രസൂന മാലകൾ

Published by

മോഹിനിയാട്ടം പുതിയയിടങ്ങളിലേക്ക് ആനയിക്കപ്പെടുമ്പോൾ ആ കലാരൂപത്തിൽ ഹൃദ്യമായ ക്ഷമയും കരുത്തും പരീക്ഷിക്കപ്പെടുക കൂടിയാണ് ചെയ്യുന്നത്. അത് പല കാലങ്ങളിൽ ഉണ്ടായിട്ടുണ്ട് താനും. സ്വാതി തിരുനാളിന്റെ സന്നിധിയിലെത്തുമ്പോൾ അതിന്റെ കവിത, ഒറ്റ ശ്ലോകമെന്ന മുക്തകം മാത്രമായിരുന്നല്ലോ. അടിമുടി കവിയായ സ്വാതി, മോഹിനിയാട്ടത്തിന്റെ കവിതയിലാണ് ആദ്യം കൈവയ്‌ക്കുന്നത്. ഗീതഗോവിന്ദകാരനെ അനുകരിക്കുന്ന ഒരു തലം കൂടി അതിലുണ്ട് എന്നുള്ളത് സത്യം തന്നെ. ഒരു നായിക ഒരു കൃഷ്ണൻ ഒരു സഖി എന്നത് ഒരു നായിക ഒരു സഖി ഒരു പത്മനാഭൻ എന്ന മാറ്റമുണ്ടായി എന്നു മാത്രം. പിന്നീട് കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയാണ് സ്വാതി കൃതികൾ കൊച്ചു കുട്ടികളെ പഠിപ്പിക്കാനാവില്ലെന്നും നായിക ഇങ്ങനെ കിടക്ക വിരിച്ച് എത്ര നാൾ കാത്തിരിക്കുമെന്നും ചോദിച്ചത്. അവിടെയാണ് മോഹിനിയാട്ടത്തിന് മറ്റൊരു തരത്തിലുള്ള പിന്നണി കവിതകൾ കിട്ടുന്നത്. കാവാലം അതിന് കുറച്ചു കൂടി ചെത്തവും ചൂരും നൽകി. കൽപ്പുറത്ത് കൊച്ചുകുട്ടിയമ്മ കളിച്ച 11 ഇനങ്ങൾ വെട്ടിക്കുറച്ച് ഇന്നത്തെ രീതി ശാസ്ത്രത്തിലേക്കെത്തുമ്പോഴും മോഹിനിയാട്ടത്തിൽ നിരന്തരമായി ആൾപ്പെരുമാറ്റമുണ്ടായിട്ടുണ്ട്. അതാണ് ആ കലാരൂപത്തിന്റെ സാധ്യതയും വളർച്ചയും. ഈ മാറ്റത്തിന്റെ പ്രസാദാത്മകമായ വളർച്ചയായേ ഗായത്രി മധുസൂദൻ സൂര്യയിൽ അവതരിപ്പിച്ച ‘കുസുമേ കുസുമോത്പത്തി’ എന്ന മോഹിനിയാട്ട കച്ചേരിയേയും കാണാനാവൂ. മലയാള കവിതകളെ ഏറ്റവും കൂടുതൽ പരിക്കേൽപ്പിച്ചവർ മോഹിനിയാട്ടക്കാരായതിനാൽ ഇത്തരമൊരു അരങ്ങു കാണുമ്പോൾ ആ ഓർമ്മകയറി വരും. കുസുമേ കുസുമോത്പത്തി എന്ന പേരിൽ തന്നെ കാളിദാസൻ എന്ന മഹാ കവിതയുള്ളത് നേരത്തേ പറഞ്ഞ ഓർമ്മയെ ത്വരിതപ്പെടുത്തും.

അവതരിപ്പിക്കപ്പെട്ട മൂന്നുയിനങ്ങളും പൂക്കളുമായി ബന്ധപ്പെടുകയും കേന്ദ്ര കഥാപാത്രമാടാൻ പൂക്കൾ നിരക്കുകയും ചെയ്തത് അരങ്ങിന്റെ ഉല്ലാസമായി.
ഇതിലെ പ്രധാന ഇനം ഏറെ പരിചിതമായ കല്യാണ സൗഗന്ധികമാണ് എന്നതിനാൽ കൂടുതൽ സൂക്ഷ്മമായി അതിനെ നിരീക്ഷിക്കേണ്ടതുണ്ട്. ഗായത്രിയുടെ കല്യാണ സൗഗന്ധികത്തിലെ കഥാപാത്രങ്ങൾ ഇറങ്ങി വരുന്നത് കുഞ്ചൻ നമ്പ്യാരുടെ കൃതിയിൽ നിന്നു മാത്രമല്ല. കല്യാണ സൗഗന്ധികം ഭാഷാചമ്പുവും കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥയും വയലാർ രാമവർമ്മയുടെ കവിതയും, കഥാപാത്രങ്ങൾക്ക് സംഭാഷണമെഴുതി എന്ന അപൂർവ സാഹിത്യ കൊളാഷിലാണ് നർത്തകി നൃത്തം ചെയ്തത്.

Photos – Haree Photografie

നാലു കാലത്ത് നാലു കവികൾ രചിച്ച കവിതയെ പ്രശസ്ത സംഗീതകാരൻ പണ്ഡിറ്റ് രമേഷ് നാരായൺ അതി മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. കൃത്യമായ രാഗലയത്തിൽ കവിതാലാപനം നടത്തിയത് രമേഷ് നാരായണനും കോട്ടയ്‌ക്കൽ മധുവും മധുശ്രീ നാരായണനും ചേർന്നാണ്. നമ്പ്യാരുടെ തുള്ളൽ സാഹിത്യത്തെ മോഹിനിയാട്ട സാഹിത്യ ലയമായി കേൾക്കാൻ സാധിച്ചത് പ്രേക്ഷകനെ അത്ഭുതപ്പെടുത്തി. നാലു കവിതകളുടെ കൃത്യമായ വിളക്കലിൽ നൃത്തം ചെയ്ത നർത്തകിയുടെ കോറിയോഗ്രഫി വൈഭവമാണ് എടുത്തു പറയേണ്ടുന്ന പ്രഥമ കാര്യം. ‘എൻ കണവാ കണ്ടാലും’ എന്ന് സ്നിഗ്‌ദ്ധയായ കൃഷ്ണയെ വരച്ച കോട്ടയത്തു തമ്പുരാന്റെ തൂലികയുടെ കവിളിൽ യഥോചിതം നൽകിയ സമ്മാനമായി ഗായത്രീനൃത്തം. ചലനങ്ങളിലെ പരിപാകം എന്ന കാഴ്ചപ്പാട് ക്ലാസിസത്തിന് കവിതയായി.

നമ്പ്യാരുടെ കുസൃതിയിൽ വിരിഞ്ഞ നക്രങ്ങളുടെ പുറവടിവ്, നർത്തകി അതേ നാണയത്തിൽ തിരിച്ചു കൊടുത്തത് കരയിൽ കയറിക്കിടക്കുന്ന മുതലകളുടെ ശരീരവടിവിനെ അടുത്തു ചെന്നിരുന്ന് കണ്ട് ലാളിക്കുന്നതിലൂടെയായിരുന്നു. അതു പോലെ കല്യാണസൗഗന്ധികപൊയ്കയിൽ ‘വക്രങ്ങളായുള്ള തീരങ്ങൾ കണ്ടു … കൽഹാരപുഷ്പം നിരന്നങ്ങു കണ്ടു’ എന്നയിടത്ത് പദാനുപദ തർജ്ജമ വിട്ടുള്ള ഇടപെടൽ പ്രത്യേകം ശ്രദ്ധ നേടി. വയലാറിന്റെ ഭീമൻ കല്യാണ സൗഗന്ധികം തിരഞ്ഞു പോകുന്നതിനു മുമ്പാണ് ‘എനിക്കു കൈയെത്താത്ത പൂവില്ലീ പ്രപഞ്ചത്തിൽ’ എന്ന് പറയുന്നതെങ്കിൽ അതിനേക്കാൾ ശക്തമായി ഗായത്രിയുടെ ഭീമൻ, പാഞ്ചാലിയുടെ ഉടൽ നിറയെ കല്യാണ സൗഗന്ധികം ചൂടുമ്പോഴാണത് പറയുന്നത്. ആ നിറമാലയിൽ നർത്തകിയും സംഗീതകാരനും ഭീമനും അയാളുടെ പ്രിയതയും ശ്വസിക്കുന്നത് ഒരേ സൗഗന്ധികം എന്ന് അപ്പോൾ പ്രേക്ഷകൻ തിരിച്ചറിഞ്ഞു.

ഈ നൃത്തയിനത്തിന്റെ ആദ്യം കല്യാണ സൗഗന്ധിക ഗന്ധം ഒഴുകിപ്പരക്കുന്നത് ഭീമനെപ്പോൽ നർത്തകിയും കൃത്യമായ അളവിൽ അനുഭവിച്ചപ്പോൾ അരങ്ങിൽ എവിടെയോ ആ പുഷ്പം വിരിഞ്ഞു നിന്നിരുന്നോ എന്നു തോന്നിയത് സ്വാഭാവികം. ഭീമനെന്ന വിജയിയുടെ സൗഗന്ധികപൊയ്കയിലെ രണ്ടുചാൽ നീന്തൽ രണ്ടു തരത്തിലാക്കിയ കോറിയോഗ്രഫിയിൽ ഒരു പ്രണയിതാവിന്റെ മനശ്ശാസ്ത്രം നിവർന്നത് കലയുടെ സൂക്ഷ്മനിരീക്ഷണം തന്നെ. ഗദ ആകാശത്തേക്ക് എറിഞ്ഞു പിടിച്ച് പൂതേടി പുറപ്പെടുന്ന ഭീമൻ നക്ഷത്ര മാർഗ്ഗത്തിലെത്തിക്കിളർന്ന വൃക്ഷങ്ങൾക്കിടയിൽ കൈയടിച്ച് നൃത്തം ചെയ്യുന്നത് കോറിയോഗ്രഫിയുടെ കൗശലവും കമനീയമായ കളിമ്പവുമാണ്.

കാളിദാസ സമസ്യയായ കുസുമേ കുസുമോത്പത്തിയിൽ ലീനമായ കല്പ്പിത കഥാപരിസര സായന്തനം, കഥാപാത്രമായ നർത്തകിയും ഗായത്രിയെന്ന നർത്തകിയും ലയ സാന്ദ്രമാക്കി എന്നതാണ് ആദ്യ ഇനത്തിന്റെ സമ്പൂർണ്ണ വിജയം. ജതികളുടെ പുതുമയും സ്ത്രീ പുരുഷ ശബ്ദങ്ങളിൽ വിതിർന്ന സംഭാഷണവും ഗംഭീരമായി എന്നു തന്നെ പറയണം. കോട്ടയ്‌ക്കൽ മധുവിന്റെ സ്വരമാധുരിയെ മധുശ്രീ രാഗാർദ്രമാക്കുമ്പോൾ ഇരുവരേയും ഒരു മാലയിൽ വിദഗ്‌ദ്ധമായി കോർക്കുകയാണ് നർത്തകി. പൂവിൽ നിന്നും പൂ വിരിയുന്നത് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല എന്ന സമസ്യയെ നായികയുടെ മുഖാരവിന്ദമായി പൂരിപ്പിച്ച കാളിദാസ കവിയുടെ നർത്തകിയെ അവതരിപ്പിക്കുന്നതിനു പകരം കഥാപാത്രം ഞാൻ തന്നെ എന്ന നില സ്വീകരിക്കുകയാണ് ഗായത്രിയെന്ന നർത്തകി. യഥാർത്ഥത്തിൽ കാളിദാസന്റെ ഉപമയ്‌ക്ക് ഗായത്രിയുടെ ഉത്പ്രേക്ഷയാണ് ഈ നൃത്തയിനം.

സ്കൂൾ പാഠപുസ്തകത്തിൽ പഠിച്ച പുഷ്പ് കി അഭിലാഷ എന്ന ഹിന്ദി കവിതയിലെ ദേശസ്നേഹത്തിന്റെ തുടിപ്പുകളാണ് അതിന്റെ മുഖ പ്രസാദം. അതിനെ മോഹിനിയാട്ടത്തിലേക്ക് വിളക്കുമ്പോൾ പാളിപ്പോകാവുന്ന നിരവധി ഇടങ്ങൾ ദൃഷ്ടാന്തമാവുക സ്വാഭാവികം. എന്നാൽ ആ പ്രസൂനാഭിലാഷത്തിന് തന്റെ മാൻകുട്ടിയോടൊപ്പം വന്ന് ചെവികൊടുക്കുന്ന ഒരു നായികയെ അവതരിപ്പിക്കുന്ന ഈ ഇനത്തിന്റെ സ്ക്രിപ്റ്ററും കോറിയോഗ്രഫിയും മധുശ്രീയുടെ ആലാപന മധുരവും നർത്തകിയിൽ സമ്പുഷ്ടമാവുന്ന ദേശീ ചിഹ്ന്നങ്ങളും സമൃദ്ധമായ പാദ ചലനവും ശ്രുതി ശുദ്ധമായി എന്നത് എടുത്തു പറയണം.

എന്നാൽ കല്യാണ സൗഗന്ധികത്തിൽ നർത്തകി അനുവർത്തിച്ച പാദ ചലനങ്ങളുടെ കണിശതയും നിർബന്ധവും ആ ആഹാര്യത്തിനുള്ളിൽ കുഴിച്ചിടപ്പെട്ടു എന്നത് ദു:ഖകരം തന്നെ.ഭീമന്റെ നടത്തത്തിലെ ചില കാലടികൾക്ക് ഇടർച്ച സംഭവിച്ചതും സൂക്ഷ്മാർത്ഥത്തിൽ അലോസരം തന്നെ. ഇതൊക്കെയാണെങ്കിലും ഏതർത്ഥത്തിൽ നോക്കിയാലും മോഹിനിയാട്ടത്തിന്റെ റെപ്പർട്ടോറിൽ കുസുമേ കുസുമോത്പത്തിയിലെ മൂന്ന് ഇനങ്ങളും സമ്പന്നമാവുന്നു എന്നത് ചെറിയ കാര്യമല്ല. നവംനവങ്ങളായ നിരവധി പേരറിയാപൂക്കൾക്ക് മോഹിനിയാട്ട കച്ചേരിയിൽ ഇടം കൊടുത്ത ഗായത്രി മധുസൂദന് അഭിനന്ദനങ്ങൾ! മിതത്വം എത്ര മധുരമെന്ന് ഒരു മോഹിനിയാട്ട കച്ചേരി കൂടി തെളിയിച്ചു എന്നു പറയാൻ സന്തോഷമുണ്ട്. നർത്തകി മോഹിനിയാട്ടത്തിനുള്ളിലേക്ക് എങ്ങിനെയാണ് തന്നെ ആഴ്‌ത്തേണ്ടതെന്നതിന് ഉദാഹരണമായി ഗായത്രി മധുസൂദന്റെ കുസുമേ കുസുമോത്പത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക