ആലുവ : രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പോലീസ് പിടിയിൽ. ആലുവ മണലിമുക്ക് നമ്പിപ്പറമ്പിൽ അൻസിൽ (30), ഒഡീഷ കണ്ടമാൽ സ്വദേശി ദേബെന്ദ്ര നായിക്ക് (46) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘം നെടുംതോട് ഭാഗത്തുനിന്ന് പിടികൂടിയത്.
ഒഡീഷയിൽ നിന്ന് കഞ്ചാവുമായി ആലുവയിൽ ട്രെയിൻ ഇറങ്ങി അവിടെ നിന്ന് അൻസിലിന് കൈമാറുന്നതിനായി നെടുംതോട് എത്തിയ സമയത്താണ് കഞ്ചാവ് പിടികൂടിയത്. അൻസിലിന്റെ കാറിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. ദേബെന്ദ്രനായിക്ക് ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. കിലോയ്‌ക്ക് 15000 രൂപക്ക് ആയിരുന്നു അൻസിലിന് നൽകിയിരുനത്.
അൻസിൽ കിലോക്ക് 25,000 രൂപ നിരക്കിൽ വിൽപ്പന നടത്തി വരികയായിരുന്നു. മലയാളികളായ യുവാക്കൾ ആയിരുന്നു അൻസിലിൻ നിന്ന് കഞ്ചാവ് വാങ്ങിയിരുന്നത്. അൻസിൽ ജോലി ചെയ്യുന്ന തടി മില്ലിന്റെ മറവിൽ ആയിരുന്നു കച്ചവടം നടത്തിയിരുന്നത്. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, എസ്.ഐ പി.എം റാസിഖ് , എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ വർഗീസ് വേണാട്ട്, ടി.എഅഫ്സൽ, ബെന്നി ഐസക്, രജിത്ത് രാജൻ, എം കനിഷാദ്, മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: