Varadyam

ഗോവിന്ദ കൃഷ്ണന്‍: വേദപാഠശാലയില്‍ നിന്ന് ശാസ്ത്രപദവിയിലേക്ക്

Published by

ഗുരുകുല സമ്പ്രദായത്തിലുള്ള വേദപഠനം. ഒപ്പം സ്‌കൂള്‍ പഠനത്തിന് കോട്ടം തട്ടാതെയുളള സമാന്തര അധ്യയനവും. യജുര്‍വേദം ഹൃദിസ്ഥമാക്കിയ മംഗലത്തില്ലത്ത് ഗോവിന്ദ കൃഷ്ണന്‍ ഇനി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ശാസ്ത്രജ്ഞന്‍. സ്‌കൂളില്‍ പോയി നേടുന്ന വിദ്യാഭ്യാസം വേണ്ടെന്നുവച്ചുള്ള വേദ പഠനംകൊണ്ടു ഗോവിന്ദ കൃഷ്ണന് ഒന്നും നഷ്ടമായിട്ടില്ല.

പന്ത്രണ്ടു വര്‍ഷം വേദം പഠിച്ച 24കാരന്‍ ഏറ്റവും അഭിമാനകരമായ ജോലിയിലേക്കാണ് അടുത്ത മാസം 24ന് പ്രവേശിക്കുന്നത്. ഈ നേട്ടത്തിനൊപ്പം അന്യംനിന്നു പോകുമായിരുന്ന സംസ്‌കാരത്തിന്റെ മഹാപാരമ്പര്യത്തെ നെഞ്ചേറ്റാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് ഗോവിന്ദ കൃഷ്ണന്‍. അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ തൃശൂരിലെ ബ്രഹ്മസ്വ മഠം വേദപാഠശാലയില്‍ നിന്നുമാണ് വിജ്ഞാനത്തിന്റെ പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് ഗോവിന്ദ കൃഷ്ണന്‍ വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തുന്നത്.

കണ്ണൂരിലെ വൈദിക ഗ്രാമമായ കൈതപ്രത്തെ റിട്ട. നാവിക സേനാ ഉദ്യോഗസ്ഥനും നിലവില്‍ കാനറാ ബാങ്ക് ഓഫീസറുമായ മംഗലത്ത് ഇല്ലത്ത് എം. ഹരീഷ് കുമാറിന്റെയും പെരികമന ഇല്ലത്ത് സുജയയുടെയും മകനാണ്. യാഗഭൂമിയില്‍ നിന്ന് ആധുനിക ഭാരതത്തിന്റെ ശാസ്ത്ര മേഖലയിലേക്കുള്ള യാത്ര കൈതപ്രം ഗ്രാമത്തിനാകെ അഭിമാനകരമായിരിക്കുകയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് പഠന ശേഷമാണ് തൃശൂരിലെ ബ്രഹ്മസ്വ മഠം പാഠശാഠലയില്‍ വേദപഠനം ആരംഭിച്ചത്.

തൃശൂര്‍ വിവേകോദയ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും കര്‍ണാടക മൂഡബദ്രിയിലെ ആല്‍വാസ് ബോര്‍ഡിങ് സ്‌കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും നേടി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് ഏവിയോണിക്സില്‍ ഉയര്‍ന്ന മാര്‍ക്കില്‍ ബിരുദം നേടി. പരീക്ഷകളിലെയും അഭിമുഖങ്ങളിലെയും ശാസ്ത്ര മികവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ സയന്റിസ്റ്റ് തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ നേട്ടം സ്വന്തം ഗ്രാമത്തിനും വൈദിക ധര്‍മ്മത്തിനും ഗോവിന്ദ കൃഷ്ണന്‍ സമര്‍പ്പിക്കുന്നു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്തുന്നതിനാണ് മകനെ വേദപഠനത്തിന് അയച്ചതെന്ന് പിതാവ് ഹരി കുമാര്‍ പറഞ്ഞു. ഗോവിന്ദകൃഷ്ണന്റെ ഇരട്ട സഹോദരി ഗായത്രി ഫിസിയോതെറാപ്പിസ്റ്റാണ്.

നമ്മുടെ പുരാതന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ ആധുനിക ശാസ്ത്രത്തിന് തടസമല്ല, മറിച്ച് അതിന്റെ അടിത്തറയെ കൂടുതല്‍ ശക്തമാക്കുന്നവയാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു. ജോലിക്കിടയിലും വൈദികജീവിത സമ്പ്രദായം തുടരും. രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു കുളിയും നാമജപാദികളും ഉരുവിട്ടു പഠിത്തവും അടങ്ങുന്നതാണ് ദിനചര്യ. വേദപാഠശാലയിലെ ശിക്ഷണവും അതുവഴി ലഭിച്ച ഏകാഗ്രതയും ആധുനിക ശാസ്ത്ര പഠനത്തിന് വലിയ സഹായമായി. ജിമ്മില്‍ പോകുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന പോലെ വേദപഠനം മനസ്സിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ഗോവിന്ദ കൃഷ്ണന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by