Special Article

കവിയൂര്‍ സി.കെ. രേവമ്മ: മലയാളിത്തത്തിന്റെ മനംനിറഞ്ഞ ‘മുക്കുറ്റി’

Published by

വിയൂര്‍ സി.കെ. രേവമ്മ എന്ന സംഗീതജ്ഞയുടെ പേര് ഞാനാദ്യമായി ശ്രദ്ധിക്കുന്നത് തിരുവനന്തപുരം വിമെന്‍സ് കോളേജില്‍ അവരുടെ വിദ്യാര്‍ത്ഥിനിയായിരുന്ന എന്റെ അമ്മയുടെ ഓര്‍മ്മകളുടെ ഭാഗമായാണ്. കൃത്യതയും പക്വതയും ഒത്തു ചേര്‍ന്ന് സംഗീതത്തിന്റെ സഗ്ഗാര്‍ത്മകതയുടെ ഒരു വസന്തമായിരുന്നു രേവമ്മ ടീച്ചറുടെ ക്ലാസ്സുകള്‍ എന്ന അമ്മയുടെ നിരീക്ഷണം എന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.
ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ശേഷം നാരായണ ഗുരുദേവന്റെ ചില കൃതികള്‍ ഇംഗ്ലീഷിലേയ്‌ക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആകര്‍ഷകമായ ശബ്ദത്തില്‍, ശ്രദ്ധാപൂര്‍വ്വമായ ഉച്ചാരണ ശുദ്ധിയോടെ സി കെ രേവമ്മ പാരായണം ചെയ്ത ഗുരുദേവ കൃതികളുടെ റിക്കാര്‍ഡിങ് ഞാന്‍ കേട്ടത്. ഗുരുദേവ കൃതികളിലെ താത്ത്വികവും വേദാന്തപരവുമായ അടിയൊഴുക്കുകള്‍ക്ക് അടിവരയിടുന്ന സംഗീതസംവിധാനമായിരുന്നു ഈ റിക്കാര്‍ഡിങ്ങുകളുടെ പ്രത്യേകത. അഛന്റെ താല്‍പര്യപ്രകാരമായിരുന്നു ഗുരുദേവ കൃതികള്‍ താന്‍ ആലപിച്ചത് എന്ന് രേവമ്മ ടീച്ചര്‍ തന്നെ പിന്നീടെപ്പോഴോ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

1930-ലെ വിഷുവിനാണ് മലയാളത്തിന്റെ മണവും ഗുണവുമെഴുന്ന സംഗീതജ്ഞയായ കവിയൂര്‍ രേവമ്മ ജനിച്ചത്. പിതാവായ സി.കെ. പത്മനാഭന്‍ നിരീശ്വരവാദിയായിരുന്നു. എങ്കിലും രേവമ്മ കിടയറ്റ ഒരു സംഗീത അദ്ധ്യാപികയും കറകളഞ്ഞ കച്ചേരി വിദുഷിയുമായി മാറുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. എട്ടാമത്തെ വയസ്സില്‍ കര്‍ണാടക സംഗീതം പഠിക്കാന്‍ തുടങ്ങിയ രേവമ്മ, കവിയൂരമ്പലത്തില്‍ ഭജനമിരിക്കാന്‍ വന്ന ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ശിഷ്യയായത് തികച്ചും ഈശ്വരനിയോഗം എന്നു മാത്രമേ പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ പറയാനാവുന്നുള്ളു.

പിന്നീട് സ്വാതി തിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യ ഗാനഭൂഷണം ബാച്ച്, വിമെന്‍സ് കോളേജിലെ മ്യൂസിക്ക് ബിരുദ കോഴ്‌സ്, മദ്രാസ് സ്റ്റെല്ല മേരീസ് കോളേജില്‍ നിന്നും സംഗീതത്തിലുള്ള ബിരുദാനന്തര ബിരുദം എന്നിവ രേവമ്മ അത്യുന്നത നിലയില്‍ തന്നെ കരസ്ഥമാക്കി.

കേരള സര്‍വ്വകലാശാലയില്‍ നിന്നും ആദ്യമായി സംഗീതത്തില്‍ ഗവേഷണ ബിരുദം നേടിയത് മറ്റാരുമല്ല – സി.കെ. രേവമ്മയാണ്. പ്രമുഖ സംഗീത ശാസ്ത്രകാരന്‍ കൂടിയായ പ്രൊഫ. സാംബമൂര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം ‘രാഗങ്ങളുടെ നാദാത്മ രൂപ’ങ്ങളില്‍ ആയിരുന്നു ഏറെ ദുഷ്‌ക്കരമായ ഗവേഷണം. രാഗസ്വരൂപങ്ങളുടെ ചരിത്രപരമായ ഉരുത്തിരിയല്‍ കണ്ടെത്തുന്ന ഈ പഠനം വൈശദ്യത്തിന്റ്റെയും കൃത്യതയുടെയും അപൂര്‍വ്വമായ മേളനമാണ്.

പഠനാനന്തരം തിരുവനന്തപുരം വിമെന്‍സ് കോളേജില്‍ ലക്ചററായി ചേര്‍ന്ന രേവമ്മ പിന്നീട് അവിടെ സംഗീത വിഭാഗം മേധാവിയുമായി. തൃശൂര്‍ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പലായും കൊളേജിയറ്റ് എജ്യൂക്കേഷന്റെ ഡെപ്യൂട്ടി ഡയറക്ടറായും സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ വിരമിച്ചത്.

കേരള, കാലിക്കറ്റ്, എംജി സര്‍വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസുകളില്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള രേവമ്മ കാലിഫോര്‍ണിയ സര്‍വ്വകലാശയില്‍ വിഖ്യാതമായ ഫുള്‍ബ്രൈറ്റ് സ്‌ക്കോളര്‍ഷിപ്പോടെ ടിബറ്റന്‍ സംഗീതത്തെ പറ്റി സമഗ്രമായ പഠനം നടത്തി. അന്ന് അവരുടെ കൂടെ പല കച്ചേരികളിലും വയലിന്‍ വായിച്ച വയലിന്‍ ത്രിതയത്തിലെ നടുനായകമായ.ഡോ. എല്‍. സുബ്രഹ്മണ്യം രേവമ്മയെ ‘ഇന്ത്യന്‍ സംഗീതത്തിന്റെ സ്ഥാനപതി’എന്നാണ് വിശേഷിപ്പിച്ചത്.

ജീവിത നൗക, നവലോകം, നീലക്കുയില്‍, ശശിധരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ പാടിയിട്ടുണ്ട്. ശശിധരന്‍ ആയിരുന്നു ആദ്യ ചിത്രം. രേവമ്മ, പി. ലീല , ജിക്കി(കൃഷ്ണവേണി) എന്നിവര്‍ ഒരു കാലത്ത് മലയാള സിനിമകളിലെ ഗാന ത്രയം എന്നാണ് അറിയപ്പെട്ടിരുന്നത്. ജീവിത നൗക, നവലോകം, നീലക്കുയില്‍, ശശിധരന്‍, പൊന്‍കതിര്‍ തുടങ്ങിയ മ്യൂസിക്കല്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ, 1950-കളില്‍ ഇരുപതോളം മലയാളം സിനിമകളിലെ ഗാനങ്ങള്‍ക്ക് രേവമ്മ ശബ്ദം നല്‍കി. എ.എം. രാജയ്‌ക്കൊപ്പമുള്ള യുഗ്മഗാനം, അവന്‍ മറന്നു എന്ന ചിത്രത്തിലെ ‘നീ എന്‍ ചന്ദ്രനേ, ഞാന്‍ നിന്‍ ചന്ദ്രിക’, ‘അന്‍പുതന്‍ പൊന്നമ്പലത്തില്‍’ തുടങ്ങിയ ക്ലാസിക്കല്‍ ഛായയുള്ള ഗാനങ്ങള്‍ തുടങ്ങിയവയ്‌ക്ക് കുറച്ചല്ല ജനപ്രിയത ലഭിച്ചത്.

ഈ ഗായികയ്‌ക്കൊപ്പം ധാരാളം വേദികള്‍ പങ്കിട്ടുള്ള പ്രമുഖ വയലിനിസ്റ്റും തിരുവനന്തപുരം ആകാശവാണി നിലയവിദ്വാനുമായിരുന്ന ബി. ശശികുമാറിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അരങ്ങുകളില്‍ കര്‍ണ്ണാടക സംഗീതം അവതരിപ്പിച്ചിട്ടുള്ള വിദുഷി സി.കെ. രേവമ്മ ആണ്. അനായാസമായ ആലാപനം, ശ്രുതിമധുരമായ ശബ്ദം, സ്ഫുടമായ ഉച്ചാരണം, ശരാശരി കേള്‍വിക്കാരെക്കൂടി ഉള്‍ക്കൊണ്ട് നിലവാരമുള്ള കച്ചേരികള്‍ നടത്താനുള്ള ധൈര്യവും പരിചയവും ആത്മവിശ്വാസവും തുടങ്ങിയ ഘടകങ്ങള്‍ രേവമ്മയെ പ്രത്യേകം അടയാളപ്പെടുത്തുന്നു എന്ന് ശശികുമാര്‍ പറയുന്നു.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ദേവസ്വം ബോര്‍ഡിന്റെ കലാരത്‌നം തുടങ്ങിയ ബഹുമതികള്‍ ഇവര്‍ക്കു ലഭിച്ചിട്ടുണ്ട്. 2000-ല്‍ ഏറെ വേദികളില്‍ പാടിയിട്ടുള്ള ഈ ‘സംഗീത വൈദ്യ’യ്‌ക്ക് – പിഎച്ച്ഡിയ്‌ക്കു പുറമേ പല സര്‍വ്വകലാശാലകളുടെയും സംഗീത വിഭാഗങ്ങളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, പരീക്ഷാ ബോര്‍ഡ് അംഗത്വവും നേതൃത്വവും ഉണ്ടായിരുന്നു.

പതുക്കെ പത്തികള്‍ വിരിച്ച പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലമര്‍ന്ന രേവമ്മ കുറേക്കാലം ഊട്ടിയ്‌ക്കടുത്തുള്ള ഫേണ്‍ഹില്‍ നാരായണ ഗുരുകുലത്തില്‍ താമസമാക്കിയിരുന്നു. 2007 മേയ് 13-ന് 77-ാമത്തെ വയസ്സില്‍ സംഗീതത്തിന്റെ ഈ മലയാള മുക്കുറ്റി കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts