Kerala

ഐഎഎസ് പോര്; പ്രതികാരത്തിനായി അധികാര ദുര്‍വിനിയോഗം

Published by

തിരുവനന്തപുരം: പ്രതികാരം ചെയ്യാന്‍ ജയതിലക് ചീഫ് സെക്രട്ടറി പദവി ദുര്‍വിനിയോഗം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവിട്ട് എന്‍. പ്രശാന്ത് ഐഎഎസ്.

ഇതോടെ ഐഎഎസ് തലപ്പത്തെ പോര് കൂടുതല്‍ രൂക്ഷമായി. എന്‍. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ തീരുമാനിച്ചതിന്റെ മിനിട്‌സും ജയതിലക് ചീഫ്‌സെക്രട്ടറിയായ ശേഷം സസ്‌പെന്‍ഷന്‍ 180 ദിവസത്തേക്ക് കൂടി നീട്ടിയതിന്റെ തെളിവുകളുമാണ് പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് കഴിഞ്ഞദിവസം പ്രശാന്ത് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു.

2025 ഏപ്രില്‍ 23ന് ചേര്‍ന്ന സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ മിനിട്‌സാണ് പുറത്തുവിട്ടത്. അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുഭരണവകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയത്തില്‍ പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഇതു പരിഗണിച്ച് സസ്‌പെന്‍ഷന്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചുവെന്നും മിനിട്‌സില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം വീണ്ടും ചട്ടവിരുദ്ധമായി കമ്മിറ്റി ചേര്‍ന്ന് സസ്‌പെന്‍ഷന്‍ നീട്ടാന്‍ തീരുമാനമെടുത്തുവെന്ന് പ്രശാന്ത് ആരോപിച്ചു.

എ. ജയതിലകിനെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രശാന്തിന്റെ എതിര്‍കക്ഷി ജയതിലക് ആയതിനാല്‍ റിവ്യൂ കമ്മിറ്റിയില്‍ നിന്ന് ചീഫ് സെക്രട്ടറിക്കു പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡയെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കമ്മറ്റിയെ പുനസംഘടിപ്പിച്ചിരുന്നു. എന്നാല്‍ മൂന്നാമത്തെ അംഗം വേണ്ടെന്നും രണ്ടംഗ കമ്മറ്റി വിളിച്ചുചേര്‍ക്കാനും ജയതിലക് മെയ് 3 ന് ഫയലില്‍ നോട്ടെഴുതി. ഇതിനായി ബിശ്വനാഥ് സിന്‍ഹയെ ചുമതലപ്പെടുത്തി. മെയ് ഏഴിന് ചേര്‍ന്ന രണ്ടംഗ കമ്മിറ്റി പ്രശാന്തിന്റെ 6 മാസത്തെ സസ്‌പെന്‍ഷന്‍ 180 ദിവസത്തേക്കു കൂടി നീട്ടി. ചീഫ് സെക്രട്ടറി ഇല്ലെങ്കില്‍ മുതിര്‍ന്ന അഡീ. ചീഫ് സെക്രട്ടറി കമ്മറ്റിയില്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. ഇത് ജയതിലക് അട്ടിമറിച്ചു. കൂടാതെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇതിനുള്ള നടപടി ഇതുവരെയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല. ജയതിലകിനെതിരെ കൂടുതല്‍ തെളവുകള്‍ പുറത്തുവിട്ടതോടെ ഐഎഎസ് പോര് വീണ്ടും രൂക്ഷമാവുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക