Article

അടിയന്തരാവസ്ഥയ്‌ക്ക് പിറകില്‍ കെജിബി-കമ്യൂണിസ്റ്റ് ഗൂഢാലോചന

Published by

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന രാജ് നാരായണന്റെ ഹര്‍ജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി 1975 ജൂണ്‍ 12-ാം തീയതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പും എംപി സ്ഥാനവും റദ്ദാക്കി. തുടര്‍ന്ന് ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ഇന്ദിരയെ വിലക്കി. 1975 ജൂണ്‍ 24 ന് സുപ്രീംകോടതി ജസ്റ്റിസ്സായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ കേസ് അന്തിമ തീര്‍പ്പാക്കുന്നതുവരെ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. ഇന്ദിരയെ പ്രധാനമന്ത്രി പദത്തില്‍ താത്കാലികായി തുടരാന്‍ അനുവദിച്ചു. ”ഇതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 25 ന് രാത്രി പ്രസിഡന്റ് ഫക്രുദ്ദീന്‍ അലിയുടെ കൈയൊപ്പ് വാങ്ങി മന്ത്രിസഭയുടെ അനുമതി പോലുമില്ലാതെ ആകാശവാണിയിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 1971 ലെ മിസാ നിയമഭേദഗതിയിലൂടെ വിചാരണ കൂടാതെ ആരെയും തടങ്കല്‍ വയ്‌ക്കാനുള്ള അധികാരം നേടി. മിസ, കോഫേപോസ, ഡിഫന്‍സ് ആന്‍ഡ് ഇന്റേണല്‍ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂള്‍സ് എന്നിവ ഉപയോഗിച്ച് അടിയന്തരാവസ്ഥക്കാലത്ത് മൊത്തം 11 ലക്ഷത്തോളം പേരെ 6 മാസം മുതല്‍ 18 മാസം വരെ തടങ്കിലടച്ചു. ഭരണഘടനയുടെ 39, 42 ഭേദഗതികളിലൂടെ ഉന്നത കോടതികളുടെ ജുഡീഷ്യല്‍ അധികാരങ്ങളും വെട്ടിക്കുറച്ചു.

അടിയന്തരാവസ്ഥക്കാലത്ത് സൃഷ്ടിച്ച ഭീകരാവസ്ഥയും ദുരിതങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഭീതിജനകമായിരുന്നു. ഇന്ദിരയുടെ അധികാരപ്രമത്തതയും ഏകാധിപത്യപ്രവണതയും പ്രതിപക്ഷ വിദ്വേഷവുമാണ് അടിയന്തരാവസ്ഥയില്‍ ജ്വലിച്ചുനിന്നത്. ഇന്ദിരയുടെ അഹന്തയും അധികാര മോഹവും ഏകാധിപത്യ മാനസികാവസ്ഥയുമാണ് അടിയന്തരാവസ്ഥയ്‌ക്ക് കാരണമായതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവരെ മറയാക്കി മറ്റ് ചിലര്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് അടിയന്തരാവസ്ഥയിലേക്ക് നയിച്ചതെന്ന വസ്തുത ഗൗരവതരമായ ചര്‍ച്ചയ്‌ക്ക് വിധേയമാകാത്തത് അതിശയകരമാണ്.

ഭാരതം സ്വതന്ത്രമായതു മുതല്‍ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായിരുന്ന കെജിബിയ്‌ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം വലിയ സ്വാധീനമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് അത് പൂര്‍വ്വാധികം ശക്തമായി. ഏതാണ്ട് രണ്ട് ദശകം മുന്‍പ് പുറത്തുവന്ന രണ്ടു പ്രാചീന വെളിപ്പെടുത്തലുകള്‍ ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്. ഒന്നാമത്തേത് സോവിയറ്റ് യൂണിയന്റെ ദല്‍ഹിയിലെ എംബസ്സിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്ന യൂറി ബ്രസ് മനോവുമായുള്ള ഒരു ചാനല്‍ അഭിമുഖമാണ്. രണ്ടാമത്തേത് കെജിബി ആസ്ഥാനത്ത് ആര്‍ക്കൈവ്‌സിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന വാസിലി മിത്രോഖിന്‍ ഒളിച്ചുകടത്തിയ 2000 ത്തിലധികം പേജുള്ള രഹസ്യരേഖകളെ അടിസ്ഥാനമാക്കി മിത്രോഖിനും ബ്രിട്ടീഷ് എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ആന്‍ഡ്രുവും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ‘ദി മിത്രോഖിന്‍ ആര്‍ക്കൈവ്‌സ്’ എന്ന പുസ്തകത്തിന്റെ രണ്ട് വാല്യങ്ങളുമാണ്. ലോകത്തെവിടെയും ഇല്ലാത്ത വിധത്തില്‍ ശക്തവും സമഗ്രവുമായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് ഇന്ദിരയുടെ കാലത്താണെന്ന് മിത്രോഖിന്‍ ആര്‍ക്കൈവ്‌സില്‍ വിശദീകരിക്കുന്നുണ്ട്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി, താഷ്‌ക്കെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിന്റെ പുറകിലും കെജിബിയാണെന്ന് വിശ്വാസയോഗ്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 1973 ഓടെ 10 പ്രധാന ഇന്ത്യന്‍ പത്രങ്ങള്‍ കെജിബിയുടെ സാമ്പത്തിക സഹായം കൈപ്പറ്റി അവര്‍ക്കുവേണ്ടി പ്രചാരവേല ചെയ്തതായും മിത്രോഖിന്‍ ആര്‍ക്കൈവ്‌സ് വെളിപ്പെടുത്തുന്നുണ്ട്. ഇത് പ്രധാനമായും സോവിയറ്റ് യൂണിയന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും ഇന്ദിരയെ പ്രശംസിക്കാനുമാണ് നല്‍കിയിരുന്നത്. 1967ലെ പൊതുതെരഞ്ഞെടുപ്പില്‍ 30 മുതല്‍ 40 ശതമാനം എംപിമാര്‍ കെജിബിയുടെ സ്വാധീന വലയത്തിലായെന്ന് ദല്‍ഹിയിലെ സോവിയറ്റ് എംബസിയിലെ മുഖ്യ പിആര്‍ഒ ആയിരുന്ന ലിയോനിഡ് ഷെബര്‍ഷിന്‍ മോസ്‌കോവിലേക്ക് റിപ്പോര്‍ട്ട് ചെയ്തതായും മിത്രോഖിന്‍ ആര്‍ക്കൈവ്‌സ് വെളിപ്പെടുത്തുന്നുണ്ട്. ഇന്ദിരാഗാന്ധി 1980ല്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ 100 ഓളം എംപിമാര്‍ തങ്ങളുടെ സ്വാധീനവലയത്തിലായതായി ഷെബര്‍ഷിന്‍ മോസ്‌കോവിലേക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ കെജിബി അവരുടെ ഗൂഢലക്ഷ്യത്തിന് കൂട്ടുപിടിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സോവിയറ്റ് പക്ഷപാതികളായ നേതാക്കളെയാണ്. ഇന്ദിരാഗാന്ധി അധികാരത്തിലെത്തിയപ്പോള്‍ കെജിബി ഇവരെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറാനും അതിനകത്ത് സ്വാധീനമുറപ്പിക്കാനും നിയോഗിച്ചു. മോഹന്‍ കുമാരമംഗലമടക്കമുള്ള കുറച്ചു കമ്യൂണിസ്റ്റ് നേതാക്കള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് ഫോറത്തിന് രൂപംകൊടുത്ത് ഒരു സമ്മര്‍ദ്ദഗ്രൂപ്പായി നിലകൊള്ളുകയും ബാങ്ക് ദേശസാല്‍ക്കരണമടക്കമുള്ള പല നടപടികള്‍ക്കും ഇന്ദിരയെ പ്രേരിപ്പിക്കുകയും ചെയ്തു. ഇവരില്‍ പലര്‍ക്കും ഇന്ദിരയുമായി നല്ല അടുപ്പമുണ്ടാക്കാനും കെജിബി ബദ്ധശ്രദ്ധരായിരുന്നു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേ അടക്കമുള്ളവര്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരായി മാറിയിരുന്നു.

ഇന്ദിരയ്‌ക്കെതിരായ അലഹബാദ് ഹൈക്കോടതി വിധിയും സുപ്രീംകോടതിയുടെ താല്‍ക്കാലിക സ്റ്റെയും കെജിബി-കമ്യൂണിസ്റ്റ് കോക്കസിനു വീണു കിട്ടിയ അവസരമായിരുന്നു. ഭാരതത്തെ ചൂഷണം ചെയ്യാനും അടിമയാക്കാനുമാണ് സോവിയറ്റ് യൂണിയനും കെജിബിയും ശ്രമിച്ചുകൊണ്ടിരുന്നതെന്ന യൂറിബ്രസ് മനോവിന്റെ വെളിപ്പെടുത്തല്‍ ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ഇന്ദിരാഗാന്ധിയെ സ്വാധീനിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് എല്ലാ ജനാധിപത്യാവകാശങ്ങളും ഇല്ലാതാക്കി അവരെ ഒരു ഏകാധിപതിയാക്കാനുള്ള പദ്ധതിയാണ് കെജിബി- കമ്യൂണിസ്റ്റ് കൂട്ടുകെട്ട് ആസൂത്രണം ചെയ്തത്. ഇന്ദിരയുടെ അധികാരമോഹവും ഏകാധിപത്യ പ്രമത്തതയും ചൂഷണം ചെയ്ത് അവരെക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിപ്പിക്കുകയും എല്ലാ പ്രതിപക്ഷ നേതാക്കളെയും ചന്ദ്രശേഖര്‍ നേതൃത്വം കൊടുക്കുന്ന യുവതുര്‍ക്കികളെയും 25-ാം തീയതി രാത്രി തന്നെ തടങ്കലിലാക്കുകയുമായിരുന്നു. ഇന്ദിരയോട് അടുപ്പമുള്ള കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് ഫോറത്തിലെ മുന്‍ കമ്യൂണിസ്റ്റുകാര്‍ മാത്രമാണ് പുറത്തുണ്ടായിരുന്നത്. എല്ലാ അധികാരങ്ങളും ഇന്ദിരയില്‍ നിക്ഷിപ്തമാക്കിയശേഷം അവരെ ഇല്ലാതാക്കി അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത് റഷ്യയുടെ ഉപഗ്രഹമാക്കി ഭാരതത്തെ മാറ്റാനുള്ള ഗൂഢാലോചനയായിരുന്നു ഇവര്‍ ആസൂത്രണം ചെയ്തത്. വലതു കമ്യൂണിസ്റ്റ് പാര്‍ട്ടി അടിയന്തരാവസ്ഥയ്‌ക്ക് പിന്തുണ നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം വഴി ഇന്ദിരാഗാന്ധി ഈ ഗൂഢാലോചനയെക്കുറിച്ചറിഞ്ഞതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. തുടര്‍ന്നുള്ള മാസങ്ങളില്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായ റഷ്യന്‍ പക്ഷപാതികളായ കമ്യൂണിസ്റ്റ് നേതാക്കള്‍ ദുരൂഹ സാഹചര്യങ്ങളില്‍ മണ്‍മറഞ്ഞു. കെജിബിയുടെ ഒറ്റുകാരും സഹായികളുമായി തെരഞ്ഞെടുക്കപ്പെടുന്ന ബുദ്ധിജീവികള്‍, മറ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കള്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവരെ പരമാവധി ഉപയോഗിച്ചശേഷം കെജിബിയുടെ പങ്ക് പുറത്തറിയാതിരിക്കാനായി യഥാസമയം അവരെ ഇല്ലാതാക്കുന്നതാണ് കെജിബിയുടെ പ്രവര്‍ത്തനശൈലി എന്ന് യൂറി ബ്രസ് മനോവ് വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ വധിക്കാനുള്ളവരുടെ ലിസ്റ്റ് ഭാരതത്തില്‍ കെജിബി തയ്യാറാക്കിയിരുന്നത് താന്‍ കണ്ടിരുന്നുവെന്നും ബ്രസ് മനോവ് തുറന്നു സമ്മതിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയെ വധിച്ച് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ കെജിബിയോടൊപ്പം കൂട്ടുനിന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ ദുരൂഹമരണത്തിനു പിന്നിലും കെജിബിയുടെ കരങ്ങളാണെന്ന് ബ്രസ്മനോവിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നമുക്ക് വിശ്വസിക്കാവുന്നതാണ്.

അടിയന്തരാവസ്ഥയ്‌ക്കു മുന്‍പ് ഇന്ദിരയുടെ ജീവന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കെജിബി ഏജന്റുമാര്‍ നിരന്തരം ഇന്ദിരാഗാന്ധിയെയും സര്‍ക്കാരിലെ ഉന്നതരെയും അറിയിച്ചിരുന്നത് അവരുടെ മിസ് ഇന്‍ഫൊര്‍മേഷന്‍ കാംപയിനിന്റെ ഭാഗമായിരുന്നു. എന്നാല്‍ 1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ അമേരിക്കയും പാകിസ്ഥാനും ഇന്ദിരയെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്ന പ്രചാരണത്തിന് രൂപംകൊടുത്തു. പിന്നീട് ഇന്ദിരാവധത്തിനു മാസങ്ങള്‍ക്കു മുന്‍പ് പാകിസ്ഥാന്‍ ഇന്ദിരയെ വധിക്കാന്‍ സിഖ് തീവ്രവാദികളെ ഏര്‍പ്പെടുത്തിയതായി പ്രചാരണം ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെയും സര്‍ക്കാരിലെ പ്രമുഖരെയും ഈ വിധത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ട് ഇന്ദിരാവധം സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാന്‍ ഈ മിസ് ഇന്‍ഫര്‍മേഷന്‍ കാംപെയിന്‍കൊണ്ട് കെജിബിക്ക് കഴിഞ്ഞു. ഇന്ദിരയുടെ സംരക്ഷണസേനയിലുള്ള രണ്ടു സിഖുകാരെ കെജിബി തന്നെ നിയോഗിച്ചതാണെന്നു വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ വധം സിഖുകാരുടെ തലയില്‍ കെട്ടിവയ്‌ക്കാനും അവരെ ദേശീയതയില്‍ നിന്ന് ഒറ്റപ്പെടുത്താനും ഇതുവഴി കഴിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by