ടെഹ്‌റാൻ ; ഇറാന്റെ ഇസ്ഫഹാൻ ആണവ നിലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം . മധ്യ ഇസ്രായേലിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിന് തൊട്ടുപിന്നാലെയാണിത് . സംഭവത്തിന്റെ വീഡിയോ ഐഡിഎഫ് പുറത്ത് വിട്ടു.
ഇസ്രായേൽ പ്രതിരോധ സേനയുടെ കണക്കനുസരിച്ച്, ഇസ്ഫഹാൻ ആണവ നിലയത്തെ ലക്ഷ്യമിട്ട് എത്തിയതിൽ ഏകദേശം 50 യുദ്ധവിമാനങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇറാനിയൻ മാധ്യമമായ ഫാർസ് ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, അപകടകരമായ ഒരു വസ്തുവും ആണവ കേന്ദ്രത്തിൽ നിന്ന് ചോർന്നിട്ടില്ല.
യുറേനിയം സൗകര്യങ്ങളും ആണവ ഇന്ധന നിർമ്മാണ പ്ലാന്റുകളും ഉൾപ്പെടെ ഇറാന്റെ ആണവ പദ്ധതിയിൽ ഇസ്ഫഹാൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. “ഞങ്ങളുടെ പ്രവർത്തനത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ഇസ്ഫഹാനെ ലക്ഷ്യമിട്ടു, രാത്രി മുഴുവൻ ഞങ്ങൾ അവിടെ ആക്രമണം തുടർന്നു. ഞങ്ങളുടെ വ്യോമാക്രമണം ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് കേടുപാടുകൾ വരുത്തി.“ ഐഡിഎഫ് ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു.
സമീപ ദിവസങ്ങളിൽ ചില സെൻട്രിഫ്യൂജ് ഉൽപാദന കേന്ദ്രങ്ങൾ ഉൾപ്പെടെ ചില ലക്ഷ്യങ്ങൾ കൂടി നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലി ആക്രമണങ്ങൾ കാരണം ഇറാന്റെ സെൻട്രിഫ്യൂജ് ഉൽപാദന ശേഷിക്ക് ഗുരുതരമായ തിരിച്ചടി നേരിട്ടതായും അദ്ദേഹം പറഞ്ഞു. ജൂൺ 13 മുതൽ ഇറാൻ 470-ലധികം ബാലിസ്റ്റിക് മിസൈലുകളും ഏകദേശം 1,000 ഡ്രോണുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക