കണ്ണൂർ: എസ്ഡിപിഐക്കാരുടെ ആൾക്കൂട്ട വിചാരണയെത്തുടർന്ന് കണ്ണൂർ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് മയ്യിൽ സ്വദേശി റഹീസിന്റെ മൊഴിയെടുത്ത് പോലീസ്. മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഒരു സംഘം തന്നെ മർദിച്ചെന്നും റഹീസ് മൊഴിനൽകി. സംഭവത്തിന് ശേഷം കാണാതായ ആൺസുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇയാൾ പോലീസിന് മുമ്പിൽ ശനിയാഴ്ച രാവിലെ ഹാജരായത്.
മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽകൂടിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് റഹീസ് നൽകിയ മൊഴി. കുടുംബം ആരോപിക്കുന്നതുപോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. ഒരുസംഘം തന്നെ മർദിച്ചെന്നും ആൾക്കൂട്ട വിചാരണ നടന്നുവെന്നും യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തന്റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസ് തീരുമാനം. കേസിൽ ഇനിയും അറസ്റ്റുകളുണ്ടാകുമെന്നാണ് സൂചന.
യുവതിയുടെ മൂന്ന് പേജുകളുള്ള ആത്മഹത്യ കുറിപ്പിൽ ഒരിടത്തും റഹീസിന്റെ പേരുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം യുവതിയുടെ ഉമ്മ റഹീസിനെതിരെ രംഗത്ത് വന്നിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതികൾ നിരപരാധികളാണെന്നും യുവതിയുടെ മരണത്തിന് പിന്നിൽ റഹീസാണെന്നും, യുവതിയുടെ 40 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നും ഉമ്മ വെളിപ്പെടുത്തിയിരുന്നു.
അതിനിടെ പോലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നുമാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ പിണറായി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടയുകയായിരുന്നു. തുടർന്ന് നേതാക്കൾ പ്രസംഗിച്ച ശേഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
യുവതിയുടെ ഉമ്മയുടെ അഭിപ്രായ പ്രകടനത്തിലും എസ്ഡിപിഐ ഓഫീസിനുള്ളിലെ വിചാരണ വീഡിയോ പുറത്തുവന്ന സംഭവത്തിലും ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: