തിരുവല്ല: ആറന്മുളയില് ഇലക്ട്രോണിക്സ് ക്ലസ്റ്റര്‍ എന്ന തട്ടിക്കൂട്ട് പദ്ധതിക്കായുള്ള ആസൂത്രിത നീക്കങ്ങള്‍ ഐടി വകുപ്പിനു കീഴില്‍ തുടങ്ങിയത് ആറ് മാസം മുമ്പേ. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപകസംഗമത്തില്‍ 7000 കോടി മുതല്‍ മുടക്കില്‍ 10,000 പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കുമെന്ന പേരില്‍ ആറന്മുള ഇന്‍ഫോപാര്‍ക്ക് ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ് പദ്ധതി അവതരിപ്പിക്കപ്പെട്ടിരുന്നു. വന്‍ തോതില്‍ നിലംനികത്തല്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി എന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്.
നിക്ഷേപക സംഗമത്തില്‍ വന്ന സംരംഭങ്ങളെ വ്യവസായ വകുപ്പ് രണ്ടായി തരംതിരിച്ചിരുന്നു. ഭൂമി വേണ്ടാത്ത പദ്ധതികളെന്നും ഭൂമി തരംമാറ്റല്‍ ആവശ്യമായ പദ്ധതികള്‍ എന്നുമായിരുന്നു വേര്‍തിരിവ്. വന്‍ നിക്ഷേപ പദ്ധതികള്‍ക്കായി വന്‍തോതില്‍ വയല്‍ നിയമപരമായി തരംമാറ്റുന്ന നടപടികള്‍ വേഗത്തിലാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. നേരത്തെ തരംമാറ്റലിന് അനുമതി നിഷേധിക്കപ്പെട്ട ഭൂമി ആയിരുന്നു ആറന്മുളയിലേത്. എന്നാല്‍ നിയമപരമായ തരംമാറ്റല്‍ ഏതുവിധേനെയും സാധ്യമാക്കാനായിരുന്നു ഐടി വകുപ്പിന്റെ ശ്രമം.
പക്ഷേ, പദ്ധതിരേഖ ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയ്ക്ക് എത്തിയപ്പോള്‍ തന്നെ തടയപ്പെട്ടു. വന്‍തോതില്‍ വയല്‍ നികത്തേണ്ടിവരുമെന്നതായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനു പിന്നില്‍. സംരംഭകരുടെ വിശ്വാസ്യത സംബന്ധിച്ചും സംശയങ്ങളുയര്‍ന്നു. ഇന്‍ഫോപാര്‍ക്ക് പദ്ധതിക്കായി വയല്‍ തരംമാറ്റുന്നതിനെ പിന്തുണക്കേണ്ടെന്ന് വ്യവസായ വകുപ്പും കൃഷിവകുപ്പും വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ ‘ടോഫല്‍’ കമ്പനിക്ക് പ്രതികൂലമായി. ഇതോടെയാണ് എന്ത് വില കൊടുത്തും പദ്ധതി നടപ്പാക്കാന്‍ ഐടിവകുപ്പും മുഖ്യമന്ത്രിയും മുന്നിട്ടിറങ്ങിയത്.
ടെക്നോപാര്‍ക്കിന്റെ ഫ്രാഞ്ചൈസി എന്ന നിലയ്ക്കുള്ള പാര്‍ക്ക് വേണമെന്ന ആവശ്യമാണ് കമ്പനി സര്‍ക്കാരിനു മുന്പില് വച്ചത്. സര്‍ക്കാരിനു വേണ്ടി ഐടി സൗകര്യങ്ങളൊരുക്കുന്ന കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) പദ്ധതിയില്‍ ഓഹരിയെടുക്കാനും താല്പര്യം പ്രകടിപ്പിച്ചു. കെഎസ്ഐടിഐഎല്ലിന്റെ പ്രതിനിധിസംഘം ആറന്മുളയിലെത്തി ഭൂമി കാണുകയും ചെയ്തു. ആദ്യമായാണ് ഒരു പദ്ധതിയില്‍ കെഎസ്ഐടിഐഎല്‍ ഓഹരി നിക്ഷേപത്തിനു താല്പര്യം പ്രകടിപ്പിച്ചത്.
സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്ഐടിഐഎല്‍ പദ്ധതിയുടെ ഭാഗമായാല്‍ വിവിധ അനുമതികള്‍ നേടിയെടുക്കല്‍ എളുപ്പമാകുമായിരുന്നു. എന്നാല്‍, മുന്‍പു നടപ്പാക്കിയ പദ്ധതികളുടെയും വരുമാനത്തിന്റെയുമടക്കം പല രേഖകളും കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ, പദ്ധതിയില്‍ സുതാര്യതയില്ലെന്നും പിന്മാറുകയാണെന്നും കാട്ടി കെഎസ്ഐടിഐഎല്‍ ഒരു മാസം മുന്‍പ് ഐടി വകുപ്പിനു കത്തു നല്കി. കൃഷി, റവന്യു വകുപ്പുകള്‍ എതിര്‍ത്തിട്ടും പദ്ധതിക്കായി നിര്‍ബന്ധം പിടിക്കുന്നത് ഐടി, വ്യവസായ വകുപ്പുകളാണ്. ഇതെല്ലാം നിലംനികത്താനുള്ള ആസൂത്രിത തിരക്കഥയുടെ ഭാഗമെന്ന് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: