Kerala

ഗുരുദേവ- ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Published by

ശിവഗിരി: ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരി മഠത്തില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 24ന് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലായി. രാവിലെ 9ന് ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ജപം, ധ്യാനം, സമൂഹപ്രാര്‍ത്ഥന എന്നിവയ്‌ക്ക് ശേഷം ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കാരം നടക്കും.

11ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. ധര്‍മസംഘം ട്രഷറര്‍ സ്വാമി ശാരദാനന്ദ ഗുരുസ്മരണ നടത്തും. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം ആശംസിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും. അടൂര്‍ പ്രകാശ് എംപി മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആശംസാപ്രസംഗം നടത്തും. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. ഗുരുവും ഗാന്ധിയും ചിത്രം വിതരണോദ്ഘാടനം ഗോകുലം ഗോപാലന്‍ നടത്തും.

12.15ന് ലോകസമാധാനം ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിലൂടെ എന്ന വിഷയത്തില്‍ നടത്തുന്ന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദസ്വാമി അധ്യക്ഷത വഹിക്കും. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി ആയിരിക്കും. ധര്‍മസംഘം ട്രഷറര്‍ ശാരദാനന്ദ സ്വാമിയും, ഗുരുധര്‍മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. എം.കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. ധര്‍മസംഘം മുന്‍ ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി കൃതജ്ഞത പറയും.

2.30നു ഗുരുദേവ- ഗാന്ധി സമാഗമ ശതാബ്ദി ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും ചര്‍ച്ചാസമ്മേളനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്യും. അറ്റോര്‍ണി ജനറല്‍ വെങ്കിട്ടരമണന്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി ദല്‍ഹി യൂണിയന്‍ പ്രസിഡന്റ് ടി.കെ. അനില്‍, സച്ചിദാനന്ദസ്വാമി എന്നിവര്‍ സംസാരിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by