Editorial

യോഗദിനം: ആഗോള മാനവികതാ ദിനം

Yoga Day: Global Humanitarian Day

Published by

യോഗദിനമാണിന്ന്. ആഗോളതലത്തില്‍ ഭാരതത്തിനുള്ള അംഗീകാരം നിറഞ്ഞു തുളുമ്പുന്ന ദിനം. ആധുനിക ലോകത്തെ സംഘര്‍ഷഭരിതമായ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം യോഗയിലൂടെയാണെന്ന് ലോകം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞു. അതിന്റെ തെളിവാണ് രാജ്യാന്തര രംഗത്ത് യോഗയ്‌ക്കു കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരവും പങ്കാളിത്തവും. യോഗദിനത്തില്‍ അതിനോടു ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളുടെ സംഖ്യ വര്‍ഷം തോറും കൂടിവരികയാണ്. അറുപതിലധികം രാജ്യങ്ങളില്‍ ഇതിനകം യോഗ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. ഈ വളര്‍ച്ച, അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രചാരണത്തിന്റെ മാത്രം ഭാഗമായുള്ളതല്ല. അതുകൊണ്ടുതന്നെ അതു നിലനില്‍ക്കുകയും വളരുകയും ചെയ്യുമെന്ന് ഉറപ്പ്. യോഗ ശരീരത്തിനു മാത്രമുള്ളതല്ല. അതു മനസ്സിനും ചിന്തകള്‍ക്കും സമാധാനത്തിനും സമാശ്വാസത്തിനും സൗഹൃദത്തിനും വേണ്ടിയുള്ളതാണ്. ആഗോള മാനവികതയിലേയ്‌ക്കുള്ള യാത്രയുടെ ഭാഗമാണത്.

ഏകഭൂമി ഏക ആരോഗ്യത്തിനായി യോഗ എന്നതാണ് ഇന്നത്തെ പന്ത്രണ്ടാം അന്താരാഷ്‌ട്ര യോഗദിന സന്ദേശം. രാജ്യത്തെ ഒരു ലക്ഷം കേന്ദ്രങ്ങളില്‍ ഇന്ന് ഒരേസമയം യോഗ സംഗമം എന്നതായിരുന്നു ലക്ഷ്യം. പക്ഷെ, രജിസ്‌ട്രേഷന്‍ ഇതിനകം 11 ലക്ഷം കവിഞ്ഞു. കോമണ്‍ യോഗ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഈ പ്രദര്‍ശനം നടക്കുക. കേന്ദ്ര ആയുഷ് മന്ത്രാലയം, മറ്റ് മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുമായി സഹകരിച്ചാണ് യോഗദിനാചരണം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാവിലെ 6.30 മുതല്‍ നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും. ഇതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന യോഗസംഗമങ്ങള്‍ നടക്കും. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ, സമൂഹ യോഗ പ്രദര്‍ശനമായി മാറും. വാരാണസിയിലെ മഹാകുംഭമേളയില്‍ ലോകം ഭാരതത്തിലേയ്‌ക്ക് ഒഴുകി വന്നു സംഗമിച്ചെങ്കില്‍ യോഗയിലൂടെ ഇന്ന് ഭാരതീയ സംസ്‌കാരം ലോകത്താകമാനം പരന്നൊഴുകുകയാണ്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആവേശത്തോടെയാണ് ജനങ്ങള്‍ യോഗയില്‍ പങ്കുകൊള്ളാന്‍ ഒരുങ്ങുന്നത്. ആന്ധ്രാപ്രദേശില്‍ പത്ത് ലക്ഷം പേരില്‍ യോഗാഭ്യാസം ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനായുള്ള ‘യോഗാന്ധ്ര’ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യോഗ സംഗമത്തിനുപുറമെ, വെര്‍ച്വല്‍ ആഗോള ഉച്ചകോടിയായ യോഗ കണക്ട്, യോഗ ബന്ധന്‍, ആയിരം യോഗ പാര്‍ക്കുകളുടെ വികസനം, യോഗ സമാവേശ്, ഹരിത യോഗ, യോഗ അണ്‍പ്ലഗ്ഡ്, യോഗ മഹാകുംഭം, സമയോഗ, യോഗ പ്രഭാവ് തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് യോഗ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്. ദല്‍ഹി, ഭുവനേശ്വര്‍, നാസിക്, പുതുച്ചേരി എന്നിവിടങ്ങളില്‍ യഥാക്രമം 100 ദിവസം, 75 ദിവസം, 50 ദിവസം, 25 ദിവസം എന്നിങ്ങനെ കൗണ്ട്ഡൗണ്‍ പരിപാടികളും സംഘടിപ്പിച്ചു.

രാജ്യാന്തര തലത്തിലും ഭാരതത്തിലും ദിനംപ്രതി യോഗയ്‌ക്കുള്ള അംഗീകാരം വര്‍ധിച്ചു വരുമ്പോഴും അതിനുനേരേ മുഖം തിരിച്ചു നില്‍ക്കുന്ന സമീപനം തുടരുകയാണ് കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും. ഭാരതീയമായ എന്തും തങ്ങള്‍ക്കു വര്‍ജ്യമാണെന്ന ചിന്തയില്‍നിന്ന് ഉടലെടുക്കുന്ന മൂഢ ചിന്തയുടെ ലോകത്താണ് അവര്‍. തങ്ങളെ കടന്നു ലോകം മുന്നോട്ടുപോകുന്നത് അവര്‍ അറിയുന്നില്ല. എന്തോ മഹാകാര്യം ചെയ്യുന്ന രീതിയില്‍ യോഗയ്‌ക്കു നേരെ കൊഞ്ഞനം കാണിക്കുന്ന ഇവരില്‍ മാറ്റം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ആരും പ്രതീക്ഷിക്കുന്നുമില്ല. ഒപ്പമുള്ളവര്‍പോലും കൊഴിഞ്ഞുപോകുമ്പോഴും തങ്ങള്‍ എന്തോ വലിയ നേട്ടം കൈവരിക്കുന്നു എന്ന മട്ടില്‍ ഞെളിയുന്ന ഇക്കൂട്ടരെക്കുറിച്ചു പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. യോഗ ദിനത്തിന് ഏതെങ്കിലും തരത്തില്‍ പ്രമോഷന്‍ കൊടുക്കാന്‍ തയ്യാറാകാത്ത ഏക സംസ്ഥാനം കേരളമായിരിക്കും. അതിന്റെ പേരില്‍, ഇവിടെ രജിസ്റ്റര്‍ ചെയ്ത എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടാവാം. പക്ഷേ, യോഗയെ സ്നേഹിക്കുന്നവരും അതിനോടു ചേര്‍ന്നു നില്‍ക്കാന്‍ താത്പര്യപ്പെടുന്നവരും ഇവിടെയും ഏറിവരികയാണ്. അതു മനസ്സിലാക്കണമെങ്കില്‍ ജനങ്ങളുടെ താത്പര്യമറിയാന്‍ ശ്രമിക്കണം. ഭരിക്കുന്നവര്‍ ജനമനസ്സ് അറിയണമെന്നാണ് പ്രമാണം. ഇവിടെ അത്, ഭരിക്കപ്പെടുന്നവര്‍ ഭരിക്കുന്നവരുടെ മനസ്സറിഞ്ഞു പെരുമാറണം എന്ന നിലയിലാണ് തിട്ടൂരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by