Entertainment

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

Published by

ബോളിവുഡിന്റെ താരറാണിയായിരുന്നു കജോള്‍. നടന്‍ അജയ് ദേവ്ഗണ്ണുമായുള്ള വിവാഹശേഷം കജോള്‍ കുടുംബജീവിതത്തിന്റെ തിരക്കുകളിലേക്ക് കടന്നു. താരദമ്പതിമാര്‍ക്ക് നൈസയെന്നും യുഗ് എന്നും പേരുള്ള രണ്ട് മക്കളാണുള്ളത്. മക്കളെ വളര്‍ത്തുന്നതിലെ വെല്ലുവിളികളെ കുറിച്ചും താര പുത്രിയായതിനാല്‍ നൈസയുടെ സ്വകാര്യ ജീവിതം നഷ്ടപ്പെടുന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് കജോള്‍.

 

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഠിക്കുകയും അവിടെ ജീവിക്കുകയും ചെയ്ത മകള്‍ക്ക് ഇന്ത്യയിലെ പൊതുകാഴ്‌ച്ചപ്പാടുകള്‍ മൂലമുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് അഭിമുഖത്തില്‍ കജോള്‍ പറയുന്നു. ‘അവള്‍ വ്യത്യസ്തമായൊരു ലോകം കണ്ടിട്ടുണ്ട്. അവള്‍ ഇന്ത്യയിലേക്ക് വന്നാല്‍ ഇത് സ്വിറ്റ്‌സര്‍ലന്‍ഡ് അല്ല, ഇന്ത്യയാണെന്ന് ഞാന്‍ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിച്ച് ഇവിടെ പുറത്തുപോകാന്‍ കഴിയില്ല. വസ്ത്രത്തെ കുറിച്ചും ചുറ്റുമുള്ള ആളുകളെ കുറിച്ചും ശ്രദ്ധിക്കണമെന്ന് അവളോട് പറയും.’- ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറയുന്നു.

ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അനീതിയായി തോന്നിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. പ്രത്യേകിച്ച് തന്റെ 14 വയസ്സുള്ള മകന്‍ യുഗ് ദേവ്ഗന്‍ തികച്ചും വ്യത്യസ്തമായാണ് പരിഗണിക്കുന്നത് . ‘ജിമ്മിലേക്ക് പോകുകയാണെങ്കിലും അല്ലെങ്കിലും അവന്‍ ഒരു ടീ-ഷര്‍ട്ടും ഷോര്‍ട്ട്‌സും ഇടുന്നു, രണ്ടാമതൊന്ന് ചിന്തിക്കുന്നില്ല പ്രകടമായ ലിംഗപരമായ വ്യത്യാസം ഇവിടെയുണ്ട്. സമൂഹത്തെ ഒറ്റ രാത്രികൊണ്ട് നമുക്ക് മാറ്റാന്‍ കഴിയില്ല. ആളുകള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനേയും മാറ്റാനാകില്ല. റോമില്‍ ആയിരിക്കുമ്പോള്‍ റോമക്കാരെപ്പോലെ ജീവിക്കുക. നിങ്ങള്‍ എവിടെയാണോ അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടുക എന്നതാണ് മകള്‍ക്ക് കൊടുത്ത ഉപദേശം. നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നാതിരിക്കാന്‍ അത് ചെയ്യണമെന്നും അവളോട് പറഞ്ഞു.’ -കജോള്‍ പറയുന്നു.

 

സെലബ്രിറ്റിയുടെ മകള്‍ ആയതിനാല്‍തന്നെ നൈസ പാപ്പരാസികളുടെ ശല്ല്യം നേരിടുന്നുണ്ടെന്നും കജോള്‍ പറയുന്നു. കൂട്ടുകാരുടെ കൂടെ ചുറ്റിക്കറങ്ങാനോ ഒരു സിനിമയ്‌ക്ക് പോകാനോ മകള്‍ക്ക് പറ്റുന്നില്ല. അവളുടെ കൂടെ എപ്പോഴും സുരക്ഷാ ജീവനക്കാരെ പറഞ്ഞയക്കും. 14, 15 വയസുള്ളപ്പോള്‍ മുതല്‍ പാപ്പരാസികൾ നൈസയുടെ ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതാണ്. അത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും കജോള്‍ പറയുന്നു.

 

18 വയസാകുന്നത് വരെ അവര്‍ കുട്ടികളാണ്. സിനിമാ മേഖല അവര്‍ തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ അവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എന്തിനാണ് അവരുടെ മാതാപിതാക്കളല്ലെ സെലബ്രിറ്റികള്‍. ആ ഒരു സ്വാതന്ത്ര്യം സെലബ്രിറ്റികളുടെ മക്കള്‍ക്ക് കൊടുക്കണമെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by