ആലുവ : നിരവധി മയക്ക് മരുന്ന് കേസുകളിലെ പ്രതിയെ ‘പിറ്റ് എൻ ഡി പി.എസ് ‘ ആക്ട് പ്രകാരം കരുതൽ തടങ്കലിലടച്ചു. കിഴക്കമ്പലം ഊരക്കാട് പൂക്കോട്ടുമോളം ചേലക്കാട്ട് വീട്ടിൽ ചെറിയാൻ ജോസഫ് (36) നെയാണ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറ് എൻ.ഡി.പി.എസ് കേസുകളിലും, നാല് ക്രിമനൽ കേസിലും പ്രതിയാണ്. ഇതിൽ നാല് മയക്കുമരുന്ന് കേസുകൾ തടിയിട്ട പറമ്പ് സ്റ്റേഷനിലേതാണ് ‘തടിയിട്ട പറമ്പ് സ്റ്റേഷനിൽ എഴുപത്തിയൊന്ന് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഇയാൾ പ്രതിയാണ്.
24 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസും ഇയാളുടെ പേരിലുണ്ട്. തൃക്കാക്കര ,ഹിൽ പാലസ്, കളമശേരി, എടത്തല എന്നീ സ്റ്റേഷനുകളിലാണ് മറ്റു ക്രിമനൽ കേസുകൾ ഉള്ളത്. പിറ്റ് പ്രകാരം പ്രതിയെ പിടികൂടിയപ്പോൾ ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു.
മയക്ക് മരുന്ന് കടത്തുകാരെ’ കരുതലായി ജയിലിലടയ്‌ക്കാനുള്ള നിയമമാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് ആക്ട് .പിറ്റ് നിയമത്തിൽ റൂറൽ ജില്ലയിൽ നിന്ന് ഇതുവരെ 15 പേരെ ജയിലിലടച്ചു.
















