Kerala

ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുക; വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും സുരേഷ് ഗോപി

Published by

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിലൂടെ വലിയ കാര്യങ്ങൾ വഴിച്ച് തിരിച്ച് വിടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഭാരതംബയുടെ ചിത്രത്തിൽ പൂവിടുന്നത് ചെയ്യുന്നവരുടെ അവകാശം. വലിയ കാര്യങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ എത്തരുത് എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുകയാണ്, അതുമാത്രമാണ് അതിലൂടെ ഉദ്ദേശിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാരതാംബ വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെ എന്നും ജനങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ ഇന്ത്യയുടെ ഏത് മാപ്പിനെയാണ് അംഗീകരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി ചോദിച്ചു. 71ന് മുമ്പുള്ളതാണോ 47ന് മുമ്പുള്ളതാണോ!. നിങ്ങള്‍ ഭാരതീയരല്ലേ… ദേശസ്‌നേഹം തുളുമ്പുന്നവരല്ലേ… മറുപടി പറയൂവെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബി.ജെ.പിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം. ദേശീയതയോടൊപ്പം നില്‍കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയുള്ള മാറ്റമാണ് തരൂരില്‍ കാണുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും ആവശ്യപ്രകാരമാണ് പ്രത്യേക സമിതി രൂപീകരിച്ചത്. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കുന്നതിലും പെന്‍ഷന്‍ നല്‍കുന്നതിലും യോജിപ്പില്ലെന്നും എതിര്‍പ്പാണുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പെന്‍ഷന്‍ പ്രഖ്യാപിക്കുന്നതില്‍ വീമ്പിളക്കി നടക്കുകയാണ്, എന്നാല്‍ പെന്‍ഷന്‍ കിട്ടുന്നില്ല. രണ്ട് വര്‍ഷത്തേക്ക് നിയമിക്കുന്നവര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങളും വലിയ ശമ്പളവും നല്‍കുന്നത് തെറ്റാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മഴക്കാല മുന്നൊരുക്കങ്ങൾ പാളിയെന്നും സുരേഷ് ഗോപി വിമർശിച്ചു. കാര്യങ്ങൾ ചർച്ച ചെയ്യാൻ താൻ ഒരു മീറ്റിംഗ് നടത്താൻ ശ്രമിച്ചു, പക്ഷെ പരാജയപ്പെട്ടു. ബണ്ടുകൾ ചെളി വെച്ച് നിർമ്മിക്കുന്നത് വൻ അഴിമതി, കേരളത്തിൽ മുഴുവൻ ഇത്തരത്തിൽ വൻ തട്ടിപ്പാണ് നടക്കുന്നത്. ബി ഒ ടി നിയമം അനുസരിച്ച് ഇത്തരം റോഡുകളിൽ ടോൾ പിരിക്കാൻ പാടുണ്ടോയെന്ന് കേരള സർക്കാരിൻറെ തീരുമാനം എന്താണെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. ടോൾ പിരിവ് തൻറെ അധികാരപരിധിയിലുള്ള കാര്യമല്ലെന്ന് കളക്ടറും ദേശീയപാത അതോറിട്ടിയും തന്നോട് പറഞ്ഞിട്ടില്ല.

ടോൾ പിരിവ് നിർത്തിവയ്‌ക്കാനുള്ള തീരുമാനം കളക്ടർ പിൻവലിക്കാനുള്ള കാരണം അന്വേഷിക്കണം. മുകളിൽ നിന്നുള്ള സമ്മർദ്ദം ഇല്ലാതെ കളക്ടർ ഉത്തരവു പിൻവലിക്കില്ല. താൻ ആവശ്യപ്പെട്ടിട്ട് ഒരു മീറ്റിംഗ് പോലും കളക്ടർ വിളിക്കുന്നില്ല. ഇതിന്റെയെല്ലാം ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് ജനങ്ങളാണെന്ന് താൻ സമ്മതിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക