Kerala

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

Published by

മട്ടാഞ്ചേരി: കേരള തീരത്തുണ്ടായ കപ്പലപകടങ്ങളില്‍ മൗനം തുടര്‍ന്ന ഇടതു സര്‍ക്കാര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മുഖംരക്ഷിക്കല്‍ നടപടികള്‍ തുടങ്ങി. നേരത്തെ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയും മത്സ്യത്തൊഴിലാളികളുടെ പരാതികളെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുറമുഖ ഇന്റലിജന്‍സ് അന്വേഷണവും നടത്തി, പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ മുഖാന്തരം അഡ്മിറ്റ് സ്യൂട്ടും അന്വേഷണ സംഘത്തെയും നിയമിച്ചത്.

കപ്പലുകള്‍ക്കെതിരെ നിയമനടപടികളെടുക്കാതെ ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ഹര്‍ജിയെ തുടര്‍ന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച്. കപ്പലപകട അന്വേഷണങ്ങള്‍ക്കും റിപ്പോര്‍ട്ടിനുമായി അര്‍ജുന്‍ ശ്രീധറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

ഇതോടെയാണ് ചീഫ് സെക്രട്ടറിതല ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. കപ്പലപകടത്തില്‍ കണ്ടെയ്‌നറുകള്‍ അടിഞ്ഞ സ്ഥലങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍ കോടതിയില്‍ അഡ്മിറ്റ് സ്യൂട്ട് ഫയല്‍ ചെയ്യണമെന്നാണ് തീരുമാനം. കോസ്റ്റല്‍ ഐജി അക്ബറിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. കോസ്റ്റല്‍ പോലീസ് എസ്‌ഐമാര്‍ അന്വേഷണ സംഘത്തിലുണ്ടാകും. ആദ്യ കപ്പലപകടം നടന്ന് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനതല അന്വേഷണ സംഘമൊരുക്കിയത്. നിയമ നടപടികളില്ലെങ്കില്‍ നഷ്ടപരിഹാര തുകയ്‌ക്ക് അത് തിരിച്ചടിയാകുമെന്ന സൂചനയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടികള്‍ക്ക് കാരണമെന്നാണ് സൂചന. ഏറെ വിവാദങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കല്‍ തന്ത്രമായാണ് ഇതിനെ ജനകീയ സംഘടനകള്‍ വിലയിരുത്തുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by