കോട്ടയം: അക്ഷരം കൂട്ടിവായിക്കാന്‍ പോലും ആയിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ എത്തുന്ന അങ്കണവാടികളില്‍ വായനശീലം വളര്‍ത്താനെന്ന പേരില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ദേശാഭിമാനി പ്രചാരണം. ആറ് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ആരോഗ്യപരിപാലനവും ക്ഷേമവും ലക്ഷ്യമാക്കി രൂപം നല്‍കിയ അങ്കണവാടികളിലാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പാര്‍ട്ടി പത്രം വരുത്തുന്നത്. കോട്ടയത്തെ പള്ളം ബ്ലോക്കിലാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങിയത്.
ക്രമേണ സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാം. അങ്ങനെ വന്നാല്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന പദ്ധതി വിഹിതത്തില്‍ നിന്നും കോടികളായിരിക്കും സിപിഎം മുഖപത്രത്തിന്റെ ഫണ്ടിലേക്ക് എത്തുക.
പള്ളം ബ്ലോക്കില്‍ 171 അങ്കണവാടികളാണുള്ളത്. ഇവയെല്ലാം ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ഒരു പത്രത്തിന് പ്രതിമാസം 285 രൂപ വച്ച് ഒരു വര്‍ഷം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നും നല്‍കേണ്ടി വരിക 5,84,820 രൂപയായിരിക്കും. പദ്ധതി വിവാദത്തിലാകാതിരിക്കാനും പ്രതിഷേധമുണ്ടാകാതിരിക്കാനുമായി കോണ്‍ഗ്രസിന് ഏറെ താല്‍പര്യമുള്ള മലയാള മനോരമയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അപ്പോള്‍ രണ്ട് പത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും പ്രതിവര്‍ഷം നല്‍കേണ്ടിവരിക 11,69,640 രൂപ.
സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. കോട്ടയത്തെ പരീക്ഷണം ഇവിടങ്ങളിലേക്ക് വ്യാപിപ്പിച്ചാല്‍ പാര്‍ട്ടി പത്രത്തിന് കൈവരുന്ന സര്‍ക്കാര്‍ ഫണ്ട് എത്രയെന്ന് ഊഹിക്കാം.
ഇതര സര്‍ക്കാര്‍ ജീവനക്കാരുടെമേല്‍ അടിച്ചേല്പ്പിക്കുന്നതു പോലെ തുച്ഛവരുമാനക്കാരായ അങ്കണവാടി ജീവനക്കാരെയും പാര്‍ട്ടി പത്രത്തിന്റെ വരിക്കാരാക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ഫണ്ടുതന്നെ ഉപയോഗപ്പെടുത്തിയുള്ള പുതിയ തന്ത്രം. അങ്കണവാടികള്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. ഇവയില്‍ പലതിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. ഇവ കണ്ടെത്തി അവയുടെ സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും ഇതര വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി അനുവദിക്കുന്ന തുകയാണ് ഇങ്ങനെ വകമാറ്റുന്നത്. പദ്ധതി സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥനാണ് ഉദ്ഘാടനം ചെയ്തത്. പിറ്റേന്നത്തെ ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ‘ഇനി അങ്കണവാടിയിലും ദേശാഭിമാനി’ വായിക്കാം!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: