Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Published by

തിരുവനന്തപുരം: സ്വാഗത പ്രസംഗത്തില്‍ തന്നെ പുകഴ്‌ത്തിയതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേഷ്യം പുറത്തുവരുമെന്ന് കണ്ടതോടെ എഴുതിക്കൊടുത്ത് പ്രസംഗം അവസാനിപ്പിച്ചു.

ടാഗോര്‍ തിയേറ്ററില്‍ നടന്ന മുപ്പതാമത് വായനാ മഹോത്സവം ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു സംഭവം. ദേശീയ വായനാ മഹോത്സവത്തിന്റെ ഉദ്ഘാടകന്‍ മുഖ്യമന്ത്രി ആയിരുന്നു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്‌ചെയര്‍മാനും പി.എന്‍. പണിക്കരുടെ മകനുമായ എന്‍. ബാലഗോപാലായിരുന്നു സ്വാഗത പ്രസംഗം നടത്തിയത്.

കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും. മുഖ്യമന്ത്രിയെ തനിക്ക് പേടിയാണ്. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പിണറായി വിജയന്‍ ലെജന്‍ഡ് തുടങ്ങിയ സ്തുതികളായിരുന്നു നടത്തിയത്. മുഖ്യമന്ത്രിയുടെ മുഖഭാവം കണ്ട സംഘാടകര്‍ പ്രസംഗം പരിമിതപ്പെടുത്താന്‍ പേപ്പറില്‍ എഴുതി നിര്‍ദേശം നല്‍കി. ഇതോടെ മുഖ്യമന്ത്രിക്ക് ദേഷ്യംവരുമെന്ന് പറഞ്ഞ് ബാലഗോപാല്‍ സ്വാഗതപ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു മുമ്പും തന്നെ സ്തുതിക്കുന്നതില്‍ അരിശം കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നടത്താതെ ഇറങ്ങിപ്പോയിട്ടുണ്ട്.

വിദ്യാലയങ്ങളും സര്‍വകലാശാലകളും വരുന്നതിന് മുന്‍പ് ലോകത്തെമ്പാടുമുള്ള അറിവുകള്‍ സാധാരണക്കാര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിഞ്ഞെന്നും സാങ്കേതിക വിദ്യയുടെ കാലത്ത് പൊതു ഇടങ്ങളും ചര്‍ച്ചകളും നല്ല നിലയില്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ കെ. ജയകുമാര്‍, ടി.കെ.എ. നായര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, എം. വിജയകുമാര്‍, പാലോട് രവി, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by