India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

കഴിഞ്ഞ ദശകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ആരംഭിച്ച പരിവർത്തനാത്മകമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഒരു തെളിവാണ് ഈ അഞ്ച് മടങ്ങ് കുതിപ്പ്

Published by

ന്യൂദൽഹി: 2026 ലെ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ഇടം നേടി ഇന്ത്യയിലെ 54 സർവകലാശാലകൾ. ഈ റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദൽഹി (ഐഐടി ദൽഹി) 123-ാം സ്ഥാനം നേടി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന ബഹുമതി നേടി.

‘ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി 2026 റാങ്കിംഗ് നമ്മുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വളരെ നല്ല വാർത്ത കൊണ്ടുവന്നു. ഇന്ത്യയിലെ യുവാക്കളുടെ പ്രയോജനത്തിനായി ഗവേഷണ-നവീകരണ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താൻ നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ – ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ എഴുതി.

2014-ൽ വെറും 11 സർവകലാശാലകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ എണ്ണം 54 ആയി ഉയർന്നു. കഴിഞ്ഞ ദശകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ ആരംഭിച്ച പരിവർത്തനാത്മകമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഒരു തെളിവാണ് ഈ അഞ്ച് മടങ്ങ് കുതിപ്പ്.  എൻഇപി 2020 നമ്മുടെ വിദ്യാഭ്യാസ ഭൂപ്രകൃതിയെ മാറ്റുക മാത്രമല്ല അതിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പറഞ്ഞു.

റാങ്കിംഗ് അനുസരിച്ച് ഐഐടി ദൽഹി 2 വർഷത്തിനുള്ളിൽ 70-ലധികം സ്ഥാനങ്ങൾ കുതിച്ചുയർന്നു. രണ്ട് വർഷം മുമ്പ് ഇത് 197-ാം സ്ഥാനത്തും കഴിഞ്ഞ വർഷം 150-ാം സ്ഥാനത്തുമായിരുന്നു. എന്നാൽ ഇത്തവണ 123-ാം സ്ഥാനത്താണ്. ഈ വർഷം എട്ട് പുതിയ ഇന്ത്യൻ സ്ഥാപനങ്ങൾ റാങ്കിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 54 ആയി ഉയർത്തി. യുഎസ് (192 സ്ഥാപനങ്ങൾ), യുകെ (90 സ്ഥാപനങ്ങൾ), ചൈന (72 സ്ഥാപനങ്ങൾ) എന്നിവയ്‌ക്ക് ശേഷം 54 സ്ഥാപനങ്ങളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. പട്ടികയിൽ എട്ട് പുതിയ സ്ഥാപനങ്ങളെയാണ് ഇന്ത്യ പട്ടികയിൽ പുതിയതായി ചേർത്തത്.

ലണ്ടൻ ആസ്ഥാനമായുള്ള ആഗോള ഉന്നത വിദ്യാഭ്യാസ വിശകലന കമ്പനിയായ ‘ക്വാക്വാറെല്ലി സൈമണ്ട്സ്’ (ക്യുഎസ്) ആണ് എല്ലാ വർഷവും ഈ റാങ്കിംഗ് പുറത്തിറക്കുന്നത്. അതിൽ വിവിധ പ്രകടന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളെ വിലയിരുത്തുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക