India

വിമാനാപകടം: സ്വര്‍ണവും പണവും ഭഗവത്ഗീതയും കണ്ടെത്തി

Published by

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാന അപകടം സംഭവിച്ച സ്ഥലത്തു നിന്ന് പ്രദേശവാസിക്ക് ലഭിച്ചത് 70 പവനോളം സ്വര്‍ണം. അപകടമുണ്ടായ ബിജെ മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രാജു പട്ടേലിന് തെരച്ചിലിനിടെ 70 പവന്‍ സ്വര്‍ണവുവം 80,000 രുപയും ലഭിച്ചു. ദുരന്തഭൂമിയില്‍ നിന്നും ഭഗത്ഗീതയും നിരവധി പാസ്‌പോര്‍ട്ടുകളും ഇയാള്‍ക്ക് ലഭിച്ചു. രാജു ഇതെല്ലാം അഹമ്മദാബാദ് പോലീസിന് കൈമാറി.

അപകടമുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരില്‍ ഒരാളാണ് 56കാരനായ രാജു പട്ടേല്‍. വിമാനാപകടമുണ്ടായി അഞ്ച് മിനിറ്റിനുള്ളില്‍ എത്തിയെങ്കിലും ആദ്യത്തെ 20 മിനിറ്റ് സ്ഥലത്തേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. ആ സമയം സ്‌ട്രെക്ചറുകള്‍ ഇല്ലാത്തതിനാല്‍ സാരിയും ബെഡ്ഷീറ്റുകളും ഉപയോഗിച്ചാണ് മൃതദേഹങ്ങളും പൊള്ളലേറ്റവരേയും മാറ്റിയത്. മൃതദേഹാവശിഷ്ടങ്ങളും മറ്റും ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നടത്തിയ തെരച്ചിലിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്. ഇതെല്ലാം അധികൃതര്‍ക്ക് കൈമാറിയതായി രാജു പറഞ്ഞു.

കിട്ടിയ വസ്തുക്കള്‍ കുടുംബാംഗങ്ങള്‍ക്ക് കൈമാറും

അപകട സ്ഥലത്തു നിന്ന് ലഭിച്ച വസ്തുക്കളെല്ലാം കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം തിരിച്ചറിയുന്ന മുറയ്‌ക്ക് കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സാങ്‌വി അറിയിച്ചു.

വിമാനാപകടത്തില്‍ മരിച്ചവരുടെ മുഴുവന്‍ ശരീരഭാഗങ്ങളും കണ്ടെത്തി നല്‍കുക എളുപ്പമല്ല. ശരീരത്തോട് പറ്റിപ്പിടിച്ച ഒരു നൂലാണെങ്കിലും ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുമെന്ന് നോഡല്‍ ഓഫീസറായ ഗുജറാത്ത് കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് വിജയന്‍ പ്രതികരിച്ചു. എയര്‍ ഇന്ത്യ അപകടവുമായി ബന്ധപ്പെട്ട് പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് അരവിന്ദ്.

ബന്ധുക്കള്‍ക്ക് മൂന്ന് ഓപ്ഷനുകള്‍

അങ്ങേയറ്റം വൈകാരികമായ ജോലിയാണ് ഇത്. അപകട സ്ഥലത്തു നിന്നും മുഴുവന്‍ ശരീരവും കിട്ടാനിടയില്ലാത്തതിനാല്‍ മൂന്ന് ഓപ്ഷനുകളാണ് ബന്ധുക്കള്‍ക്ക് നല്‍കുന്നത്. ലഭ്യമായ ഭാഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോവുക. ബാക്കിയുള്ളവ തിരിച്ചറിയുമ്പോള്‍ അറിയിക്കുന്ന മുറയ്‌ക്ക് സ്വീകരിക്കാം. അല്ലെങ്കില്‍ പിന്നീട് കിട്ടുന്നവ സംസ്‌കരിക്കാന്‍ ആശുപത്രിയെ ചുമതലപ്പെടുത്തുകയോ മുഴുവന്‍ ഭാഗങ്ങളും കിട്ടുന്നതുവരെ കാത്തിരിക്കുകയോ ചെയ്യാം. കൂടുതലാളുകളും ആദ്യം കിട്ടുന്ന ഭാഗങ്ങള്‍ സ്വീകരിക്കുകയും മറ്റുള്ളവ സംസ്‌കരിക്കാന്‍ ആശുപത്രിയെ ചുമതലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മൃതദേഹത്തോടൊപ്പമുള്ള വാച്ച്, വസ്ത്രത്തിന്റെ ഭാഗങ്ങള്‍, ആഭരണങ്ങള്‍, ഷൂസ്. തുടങ്ങിയവ കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും കവറിലാക്കി നല്‍കുമെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.

211 മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി

വിമാന അപകടത്തില്‍ മരിച്ച 211 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി. 189 മൃതദേഹങ്ങള്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കിയുള്ള മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി വരികയാണെന്ന് അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. രാകേഷ് ജോഷി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by