മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐയെ വാഹന പരിശോധനയ്ക്കിടെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച തെളിവെടുത്തു. ഇടുക്കി വാഴത്തോപ്പ് സ്വദേശി മുഹമ്മദ് ഷെരീഫി( 25) നെയാണ് ഇന്നലെ വഴിയാഞ്ചിറയില് തെളിവെടുപ്പിന് എത്തിച്ചത്. സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിനെയാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് കല്ലൂര്‍ക്കാട് പോലീസ് നല്കിയ അപേക്ഷ കോടതി പരിഗണിക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ കൈമാറി. കൂട്ടുപ്രതിയായ തൊടുപുഴ വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട് മാളിയേക്കല്‍ ആസിഫ് നിസാറിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്.
ഇതിനിടെ കല്ലൂര്‍ക്കാട് പോലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായുള്ള വിമര്‍ശനം ശക്തമാണ്. ദൃക്സാക്ഷികളുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല എന്നാണ് വിവരം. നേരത്തെ പോലീസിന് അനുകൂലമായി മൊഴി നല്‍കിയയാള്‍ ഇപ്പോള്‍ ഇതിന് തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്നതിനായി ഇടത് നേതാക്കളുടെ ശക്തമായ ഇടപെടലുണ്ടായി എന്ന പരാതി ആദ്യം മുതല്‍ ശക്തമാണ്.
ഇതാണ് പ്രതികളുടെ അറസ്റ്റ് നീണ്ടുപോകാനും കാരണമായത്. തങ്ങളുടെ കൂടെയുള്ള ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവമുണ്ടായിട്ടും ഇതിലെ പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: