ശ്രീനഗർ : ഇന്ത്യയുടെ അഭിമാനപോരാട്ടമായിരുന്നു കാർഗിൽ യുദ്ധം . 1999 ലെ ശൈത്യകാലത്ത് പാക്ക് പട്ടാളം കശ്മീർ തീവ്രവാദികളുടെയും മറ്റും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകൾ പിടിച്ചടക്കി. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുളള മലനിരകളിൽ നിലയുറപ്പിച്ച അക്രമികളെ തുരത്താനായി ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യ നടത്തിയ സൈനിക നടപടികൾ രണ്ടരമാസത്തോളം നീണ്ടു. ജൂലൈ 26ന് ഇന്ത്യ കാർഗിലിൽ വിജയം പ്രഖ്യാപിച്ചു. ദ്രാസ് സെക്ടറിലാണു കാർഗിൽ യുദ്ധസ്മാരകം. എ.ബി.വാജ്പേയിയായിരുന്നു അന്ന് പ്രധാനമന്ത്രി. ജോർജ് ഫെർണാണ്ടസ് പ്രതിരോധമന്ത്രിയും.
22 വർഷങ്ങൾ മുൻപ് കാർഗിൽ യുദ്ധത്തിനിടെ അത്യാധുനിക ടെക്നോളജി തേടി ഇന്ത്യ അലയാത്ത ഇടങ്ങളുണ്ടായിരുന്നില്ല. മുൻനിര പ്രതിരോധ ടെക്നോളജി കൈവശമുള്ള അമേരിക്ക സഹായിക്കില്ലെന്ന് പറഞ്ഞ് കൈവിട്ടതോടെ വേണ്ട സഹായങ്ങളെല്ലാം നൽകി ഇന്ത്യയ്‌ക്ക് വിജയം വാങ്ങിത്തരാൻ മുന്നിൽ നിന്നത് ഇസ്രയേലാണ്.
ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനങ്ങളായ മിഗ്-27, മിഗ്-21 കാര്‍ഗിലിന്റെ ഉയരമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ച ബോംബുകള്‍ ലക്ഷ്യത്തിലെത്താതെ ഏറെ വിഷമിച്ചു. കൂടുതല്‍ താഴേക്കു പറന്നു ബോംബിടാൻ ശ്രമിച്ചാൽ പാക്ക് സൈന്യത്തിന്റെ മിസൈലുകളുടെ പരിധിക്കുള്ളിലാകുമായിരുന്നു. ഇത്തരത്തിൽ അശ്രദ്ധയോടെ പറന്ന ഒരു മിഗ്-21 പോർവിമാനവും മറ്റൊരു എംഐ-17 ഹെലികോപ്ടറും പാക്കിസ്ഥാന്‍ വെടിവച്ചിടുകയും ചെയ്തിരുന്നു.
ആ ദുരന്തത്തിൽ അഞ്ച് എയര്‍ ഫോഴസ് ഉദ്യോഗസ്ഥരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതോടെയാണ് ഇന്ത്യൻ വ്യോമസേന മിറാഷ് പോർ വിമാനങ്ങളില്‍ ഇസ്രയേലിന്റെ രഹസ്യ ‘ടെക് കിറ്റ്’ ഘടിപ്പിക്കാൻ തീരുമാനിക്കുന്നത്.ലൈറ്റെനിങ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Litening laser designator pod) എന്ന ഉപകരണമാണ് മിറാഷ് പോർ വിമാനങ്ങളില്‍ ഇണക്കിയത്. കൃത്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഈ സംവിധാനത്തിലെ ലേസർ ബീമുകൾക്ക് സാധിക്കും. ലേസർ ബീമുകൾ തെളിച്ച പാതയിലൂടെ ഗൈഡഡ് ബോംബുകൾ കുതിച്ച് ആക്രമണം നടത്തും. കാർഗിൽ കുന്നുകളിൽ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിൽ പോലും അതിസൂക്ഷ്മതയോടെ ബോംബുകള്‍ വർഷിക്കാൻ ഇതുവഴി ഇന്ത്യൻ വ്യോമസേനക്ക് സാധിച്ചു.
ജൂണ്‍ 24, 1999ന് മിറാഷ് 2000ല്‍ ഇരുന്ന് ടൈഗര്‍ ഹില്ലിൽ പാക്കിസ്ഥാന്‍ സേനകൾ തമ്പടിച്ച പ്രദേശത്തിനു മേല്‍ ഇന്ത്യ നടത്തിയ ബോംബാക്രമണം നിമിഷങ്ങള്‍ക്കകം സൈനിക താവങ്ങൾ തകര്‍ത്തു തരിപ്പണമാക്കി. ഇന്ത്യന്‍ വ്യോമസേന ആദ്യമായി നടത്തിയ ലേസര്‍ നിയന്ത്രിത ബോംബിങ് ആയിരുന്നു അത്.പോർ വിമാനത്തില്‍ ലൈറ്റെനിങ് പോഡും ലേസറിനെ പിന്തുടരുന്ന 1000 പൗണ്ട് വരുന്ന ബോംബും പിടിപ്പിക്കാന്‍ 12 ദിവസമാണ് എടുത്തത്. കാര്‍ഗില്‍ യുദ്ധത്തിന് രണ്ടു വര്‍ഷം മുൻപ് ഇസ്രയേലി പോഡുകള്‍ വാങ്ങാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവച്ചിരുന്നു.
നിർണായക സമയത്താണ് ഇന്ത്യക്ക് ഇസ്രയേലിന്റെ സഹായം ലഭിച്ചത്. ഇസ്രയേലിന്റെ സാങ്കേതികവിദഗ്ധരും ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ക്രാഫ്റ്റ് ആന്‍ഡ് സിസ്റ്റംസ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാണ് കാര്‍ഗിലില്‍ കൃത്യമായി ബോംബ് വീഴ്‌ത്തിയത് . കാർഗിൽ യുദ്ധത്തിനിടെ വ്യോമസേന പ്രയോഗിച്ചത് എട്ട് ലേസർ ഗൈഡഡ് ബോംബുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: