ബെംഗളൂരു: സഹോദരിയെന്ന വ്യാജേന ജുവല്ലറികളില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. ഡി.കെ. സഹോദരന്മാരുടെ പെങ്ങളാണെന്ന് അവകാശപ്പെട്ട് ഐശ്വര്യ ഗൗഡ(33) എന്ന സ്ത്രി 9.82 കോടിയുടെ സ്വര്‍ണവും പണവും ജുവല്ലറികളില്‍ നിന്നും തട്ടിച്ചതിലാണ് നടപടി. ശിവകുമാറിന്റെ സഹോദരനും മുന്‍ എംപിയുമായ ഡി.കെ. സുരേഷിനും ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ന് ഹാജരാകാനാണ് ഇ ഡിയുടെ നിര്‍ദേശം.
ഡികെയുടെ സഹോദരിയാണെന്നു പരിചയപ്പെടുത്തി ജുവല്ലറി നടത്താനെന്ന വ്യാജേന ഐശ്വര്യ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി, പണം നല്‍കാതെ മുങ്ങുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. ഐശ്വര്യയുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിനയ് കുല്‍ക്കര്‍ണിയുടെ വീട്ടിലും ഇ ഡി തെരച്ചില്‍ നടത്തി. എന്നാല്‍ ഐശ്വര്യയുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു. രണ്ട് പരിപാടികളില്‍ താന്‍ പങ്കെടുത്തപ്പോള്‍ അവിടെ അവരും ഉണ്ടായിരുന്നെന്ന് മാത്രം. അന്വേഷണവുമായി സഹകരിക്കും. പേര് ദുരുപയോഗം ചെയ്തതിന് ഐശ്വര്യയ്‌ക്കെതിരെ സുരേഷ് നേരത്തേ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുരേഷ് ഇ ഡിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: