തിരുവനന്തപുരം: സിപിഎം നേതാവും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം.സ്വരാജിന്റെ ഭാര്യ സരിതാ മേനോന് നിയമവിരുദ്ധമായി കണ്ണൂര്‍ സര്‍വ്വകലാശാല നല്‍കിയ പിഎച്ച് ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ സര്‍വ്വകലാശാല കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നല്‍കിയ മുഴുവന്‍ പിഎച്ച് ഡി ബിരുദങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പിഎച്ച് ഡി ബിരുദം നേടുന്നതിനായി 2008ലാണ് സ്വരാജിന്റെ ഭാര്യ സരിത കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 16 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് 1.15 ലക്ഷം രൂപ പിഴയടച്ച് പ്രബന്ധം മൂല്യനിര്‍ണയം നടത്തിച്ച് അഞ്ചുമാസത്തിനുള്ളില്‍ സ്വരാജിന്റെ ഭാര്യ പിഎച്ച് ഡി ബിരുദം കരസ്ഥമാക്കിയതെന്നാണ് പരാതി.
വഴിവിട്ടാണ് ഈ പിഎച്ച് ഡി നല്‍കിയത്. സ്വരാജ് ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വന്നിരുന്നു. ഇത് ഭാര്യയുടെ നിയമനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്താനാണെന്ന് അറിഞ്ഞുവെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു. ഈയിടെ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഒരു തീരുമാനമെടുത്തിരുന്നു. ഇതേ വരെ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്ത് തീസീസ് സമര്‍പ്പിക്കാത്തവര്‍ക്ക് ഒരു ലക്ഷം പിഴയടച്ച് തീസീസ് നല്‍കാം. ഇങ്ങിനെ ഒരു നിയമപരിഷ്കാരം ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്തതാണെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറയുന്നു. ഇത് പ്രകാരം സ്വരാജിന്റെ ഭാര്യ ഈ പഴുതിലൂടെ പിഎച്ച് ഡി എടുക്കുകയായിരുന്നുവെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിച്ചു.
കോളെജ് അധ്യാപകരുടെ നിയമന പ്രായപരിധി വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ സലര്‍വ്വകലാശാലയില്‍ നിന്നും ഒരു നിര്‍ദേശം പോയിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഇത് അംഗീകരിച്ചു. വിദേശരാജ്യത്തുള്ള ശാസ്ത്രജ്ഞര്‍ക്ക് കേരളത്തില്‍ വന്ന് പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും അത് ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്തുമെന്നും അതിനാണ് പ്രായപരിധി 50 വയസ്സാക്കി ഉയര്‍ത്തുന്നതെന്നും ബിന്ദു പറഞ്ഞിരുന്നു. ഇതും വഴിവിട്ട നിയമനങ്ങള്‍ക്കാണെന്ന് പറയുന്നു.
കോളെജ് അധ്യാപകനിയമനത്തിന് നെറ്റ് യോഗ്യതയോ പിഎച്ച് ഡി ബിരുദമോ ആണ് മിനിമം യോഗ്യത. സ്വരാജിന്റെ ഭാര്യ നെറ്റ് യോഗ്യത നേടിയിട്ടില്ല. എംബിഎ ബിരുദം മാത്രമാണുള്ളതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ പറയുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ക്രിമിനല്‍ എന്ന് വിളിച്ച ആര്‍ഷോയ്‌ക്ക് പോലും ചില ആദര്‍ശങ്ങളുണ്ടായിരുന്നു. അഞ്ച് വര്‍ഷം മഹാരാജാസില്‍ പഠിച്ച ആളായ ആര്‍ഷോയ്‌ക്ക് വേണമെങ്കില്‍ ഡിഗ്രി എടുക്കാമായിരുന്നു. പക്ഷെ വിവാദം വന്നപ്പോള്‍ അവിടുത്തെ ഡിഗ്രി വേണ്ടെന്ന് വെച്ച് പുറത്തുപോകാനുള്ള മാന്യതയെങ്കിലും ആര്‍ഷോ കാട്ടിയെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി പറഞ്ഞു.
ഇടത്പക്ഷത്തെ യുവമന്ത്രിമാരായ രാജീവിന്റെയും രാജേഷിന്റെയും ഭാര്യമാര്‍ അധ്യാപകരാണ്. പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.രാഗേഷിന്റെ ഭാര്യയ്‌ക്കും കണ്ണൂരില്‍ അധ്യാപികയായി ജോലി കിട്ടി. അക്കൂട്ടത്തില്‍ ജോലിയൊന്നും കിട്ടാത്തത് സ്വരാജിന്റെ ഭാര്യയ്‌ക്കായിരുന്നു. ഇപ്പോള്‍ സ്വരാജും അതിന് വേണ്ടി ശ്രമിക്കുകയാണ്. ഈയിടെ തുടര്‍ച്ചയായി സ്വരാജ് കണ്ണൂര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചതിന് പിന്നില്‍ ഈ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നതായി സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: