2047 ഓടെ വികസിത രാജ്യമാകാന്‍ ഭാരതം തയാറെടുക്കുമ്പോള്‍, ഈ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്ന ഏറ്റവും കരുത്തുറ്റ വസ്തുത ഇന്ത്യയുടെ കായികരംഗത്തിന്റെ ഉയര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തില്‍ ഇന്ത്യന്‍ കായികരംഗം ആഗോള വേദിയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. പ്രധാനമന്ത്രിയുടെ ദര്‍ശനം ഇന്ത്യയുടെ കായികരംഗത്തോടുള്ള സമീപനം മാറ്റിമറിച്ചു, ലോകോത്തര പിന്തുണ, ആധുനിക സൗകര്യങ്ങള്‍, കഴിവുകള്‍ക്കും കഠിനാധ്വാനത്തിനും പ്രതിഫലം നല്കുന്ന സുതാര്യമായ സംവിധാനം എന്നിവ ഉറപ്പാക്കി.
അടുത്തിടെ, ആഗോള വേദിയില്‍ അസാധാരണമായ പ്രകടനങ്ങളുടെ പരമ്പരയിലൂടെ ഇന്ത്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ അന്തസ് വീണ്ടുമുയര്‍ത്തി. ദക്ഷിണ കൊറിയയിലെ ഗൂമിയില്‍ നടന്ന 2025 ലെ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പാകട്ടെ, മംഗോളിയയിലെ ഉലാന്‍ബാറ്ററില്‍ നടന്ന ലോക ഗുസ്തി റാങ്കിങ് സീരീസ് 4 ആകട്ടെ, ഇവയിലെല്ലാം നമ്മുടെ കായികതാരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യന്‍ സംഘം 24 മെഡലുകള്‍ നേടുകയും നിരവധി ദേശീയ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.
മംഗോളിയയില്‍ നിന്ന് 21 മെഡലുകള്‍ നേടി, റാങ്കിങ് സീരീസിലെ എക്കാലത്തെയും മികച്ച നേട്ടവുമായി തിരിച്ചെത്തിയ നമ്മുടെ വനിതാ ഗുസ്തിക്കാര്‍ ചരിത്രത്തിലെ സുവര്‍ണ അധ്യായമാണു രചിച്ചത്. ഈ വിജയം ഒറ്റരാത്രികൊണ്ട് വന്നതല്ല. ആദ്യ 23 ഒളിമ്പിക് എഡിഷനുകളില്‍ (സ്വാതന്ത്ര്യത്തിന് മുമ്പുള്ളത് ഉള്‍പ്പെടെ) ഇന്ത്യ 26 ഒളിമ്പിക് മെഡലുകള്‍ മാത്രമാണ് നേടിയത്. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിപ്പില്‍ മാത്രം (2016, 2020, 2024) ഇന്ത്യ 15 മെഡലുകള്‍ നേടി. പാരാലിമ്പിക്സില്‍, ഈ ഉയര്‍ച്ച കൂടുതല്‍ ശ്രദ്ധേയമാണ്. 1968നും 2012നും ഇടയില്‍ ആകെ 8 മെഡലുകള്‍ മാത്രമുണ്ടായിരുന്ന ഇന്ത്യ ഇപ്പോള്‍ കഴിഞ്ഞ മൂന്ന് പതിപ്പിലായി 52 മെഡലുകള്‍ നേടി. ഇതില്‍ 2024 ലെ പാരിസ് പതിപ്പില്‍ നേടിയ 29 മെഡലുകളെന്ന റെക്കോര്‍ഡും ഉള്‍പ്പെടുന്നു.
ഈ നേട്ടങ്ങള്‍ യാദൃച്ഛികമല്ല. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കെട്ടിപ്പടുത്ത പ്രകടനം നയിക്കുന്ന ആവാസവ്യവസ്ഥയുടെ ഫലമാണ് അവ. പശ്ചാത്തലം പരിഗണിക്കാതെ, എല്ലാ കായികതാരങ്ങള്‍ക്കും ലോകോത്തര പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക സഹായം, കായികതാര കേന്ദ്രീകൃത ഭരണം, അഭിവൃദ്ധി പ്രാപിക്കാന്‍ സുതാര്യമായ ഒരു സംവിധാനം എന്നിവ ലഭിക്കണമെന്ന വ്യക്തവും കേന്ദ്രീകൃതവുമായ കാഴ്ചപ്പാട് പ്രധാനമന്ത്രി കൊണ്ടുവന്നിട്ടുണ്ട്.
മികച്ച കായികതാരങ്ങളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 2014-ല്‍ ആരംഭിച്ച ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം ആണ് പരിഷ്കാരങ്ങളുടെ കാതല്‍. 75 കായികതാരങ്ങളില്‍ നിന്ന് ആരംഭിച്ച ഈ പദ്ധതി, ഇപ്പോള്‍ ലോസാഞ്ജലസ് 2028 കണക്കിലെടുത്ത് 213 കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിലേക്ക് വളര്‍ന്നു, ഇതില്‍ 52 പാരാ-അത്ലറ്റുകളും വികസന വിഭാഗത്തില്‍ 112 അത്ലറ്റുകളും ഉള്‍പ്പെടുന്നു. പരമ്പരാഗതമായി കുറഞ്ഞ ശ്രദ്ധ ലഭിച്ചിരുന്ന ഇനങ്ങളിലെ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി പുതിയ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവതരിപ്പിച്ച ടാര്‍ഗെറ്റ് ഏഷ്യന്‍ ഗെയിംസ് ഗ്രൂപ്പ്, ഫെന്‍സിങ്, സൈക്ലിങ്, കുതിരസവാരി, സെയിലിങ്, കയാക്കിങ്, കനോയിങ്, ജൂഡോ, തായ്ക്വൊണ്ടോ, ടെന്നീസ്, ടേബിള്‍ ടെന്നീസ്, വുഷു തുടങ്ങിയ 10 വിഭാഗങ്ങളിലായി മെഡല്‍ സാധ്യതയുള്ള 40 പേരെ പിന്തുണയ്ക്കുന്നു.
യുവജനകാര്യ, കായിക മന്ത്രാലയ ബജറ്റ് കഴിഞ്ഞ ദശകത്തില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച്, 2013-14ലെ 1,219 കോടിയില്‍ നിന്ന് 2025-26ല്‍ 3,794 കോടി രൂപയായി. അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും വര്‍ഷം മുഴുവനും മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2017 ല്‍ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതിയുടെ ബജറ്റ് ഈ വര്‍ഷം 1000 കോടിയായി വര്‍ദ്ധിച്ചു.
ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകള്‍ക്കും അഭൂതപൂര്‍വമായ പിന്തുണ ലഭിച്ചു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളും ദേശീയ ചാമ്പ്യന്‍ഷിപ്പുകളും നടത്തുന്നതിനുള്ള സാമ്പത്തിക സഹായം ഏകദേശം ഇരട്ടിയായി. പരിശീലകരുടെ പിന്തുണ 50 ശതമാനം വര്‍ദ്ധിപ്പിച്ചു. കായികതാരങ്ങള്‍ക്കുള്ള ഭക്ഷണബത്ത വര്‍ദ്ധിപ്പിച്ചു.
ഏറ്റവും ഫലപ്രദമായ പരിഷ്കാരങ്ങളിലൊന്ന് സുതാര്യതയില്‍ നല്കിയ ഊന്നലാണ്. എല്ലാ ഫെഡറേഷനുകളും ഇപ്പോള്‍ സെലക്ഷന് ട്രയലുകള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുകയും പ്രധാന മത്സരങ്ങള്‍ക്കുള്ള സെലക്ഷന് മാനദണ്ഡങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് നീതി ഉറപ്പാക്കുകയും കായികതാരങ്ങള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തുകയും ഈ സംവിധാനത്തെ മെരിറ്റ് അടിസ്ഥാനമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു. 2024 ലെ കരട് ദേശീയ കായിക നയവും, നിലവില്‍ അന്തിമ ഘട്ടത്തിലുള്ള കരട് ദേശീയ കായിക ഭരണ ബില്ലും, കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും കായികതാരങ്ങളുടെ ക്ഷേമത്തെ നയരൂപീകരണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനും ലക്ഷ്യമിടുന്നു. പുതിയ മെഡിക്കല്‍ പരിശോധനകളിലൂടെയും കര്‍ശനമായ ശിക്ഷകളിലൂടെയും പ്രായത്തട്ടിപ്പ് തടയുന്നു.
ഒളിമ്പിക് മത്സര ഇനങ്ങള്‍ക്കു പുറമേ, നമ്മുടെ പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങളായ മല്ലക്കാമ്പ, കളരിപ്പയറ്റ്, യോഗാസന, ഗത്ക, താങ്-ത എന്നിവ ഖേലോ ഇന്ത്യ ഗെയിംസിലൂടെ പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കബഡി, ഖോ-ഖോ തുടങ്ങിയ തദ്ദേശീയ കായിക ഇനങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്നു.
ലിംഗസമത്വത്തിനായുള്ള ശ്രമങ്ങളും പ്രധാനമാണ്. കായികരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച അടങകഠഅ ലീഗ് (പ്രവര്‍ത്തനത്തിലൂടെ സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ട് കായിക നാഴികക്കല്ലുകള്‍ കൈവരിക്കുന്നു) അതിവേഗം വികസിച്ചു. 2021-22 ലെ 840 വനിതാ കായികതാരങ്ങളില്‍ നിന്ന്, 2024-25 ല്‍ 26 കായിക ഇനങ്ങളിലായി 60,000-ത്തിലധികം സ്ത്രീകള്‍ പങ്കെടുത്തു. അടങകഠഅ ലീഗ് ഈ കായികതാരങ്ങളെ ഖേലോ ഇന്ത്യ പാതയുമായി കൂട്ടിയിണക്കുന്നു. ഇത് അവര്‍ക്ക് സുപ്രധാനമായ അവസരങ്ങളും മത്സരപരിചയവും നല്കുന്നു.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇന്ത്യയുടെ കായിക അടിസ്ഥാനസൗകര്യങ്ങളും അഭൂതപൂര്‍വമായ തോതില്‍ വികസിച്ചു. 2014-ന് മുമ്പ് വെറും 38 അടിസ്ഥാനസൗകര്യ പദ്ധതികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 350 ആയി ഉയര്‍ന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിലവില്‍ മികവിന്റെ 23 ദേശീയ കേന്ദ്രങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നു. ഠഛജട, ഖേലോ ഇന്ത്യ എന്നിവയ്ക്ക് കീഴില്‍ മികച്ച കായികതാരങ്ങളെ പരിശീലിപ്പിക്കുന്നു. കൂടാതെ, 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മികവിന്റെ 34 സംസ്ഥാന കേന്ദ്രങ്ങള്‍. കൂടാതെ 757 ജില്ലകളിലായി 1048 ഖേലോ ഇന്ത്യ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഖേലോ ഇന്ത്യ ഗെയിംസ് ദേശീയ പ്രസ്ഥാനമായി പരിണമിച്ചു. ഇതുവരെ, യൂത്ത്, യൂണിവേഴ്സിറ്റി, പാരാ, വിന്റര്‍, ബീച്ച് ഗെയിംസ് ഉള്‍പ്പെടെ, 19 പതിപ്പുകള്‍ നടന്നിട്ടുണ്ട്. 56,000-ത്തിലധികം കായികതാരങ്ങള്‍ ഇതില്‍ പങ്കെടുത്തു.
മുന്നോട്ടു നോക്കുമ്പോള്‍, 2030 കോമണ്‍വെല്‍ത്ത് ഗെയിംസിനും 2036 ഒളിമ്പിക് ഗെയിംസിനും ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിനായി ഇന്ത്യ തയ്യാറെടുക്കുകയാണ്. ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനായി, വര്‍ഷം മുഴുവനും മത്സരവും കഴിവുകളുടെ കണ്ടെത്തലും ഉറപ്പാക്കുന്നതിനായി ഖേലോ ഇന്ത്യയുടെ കീഴില്‍ സ്കൂള്‍ ഗെയിംസ്, ട്രൈബല്‍ ഗെയിംസ്, നോര്‍ത്ത് ഈസ്റ്റ് ഗെയിംസ്, വാട്ടര്‍ ഗെയിംസ്, ആയോധന കല ഗെയിംസ്, സ്വദേശി ഗെയിംസ് തുടങ്ങിയ പുതിയ പരിപാടികള്‍ക്കു തുടക്കം കുറിക്കുകയാണ്. ഇവയില്‍, ചെറുപ്പം മുതലേ കായികതാരങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലൂടെ കായിക ആവാസവ്യവസ്ഥയിലേക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരുന്നതില്‍ വരാനിരിക്കുന്ന ഖേലോ ഇന്ത്യ സ്കൂള്‍ ഗെയിംസ് നിര്‍ണായക പങ്ക് വഹിക്കും.
കായികരംഗത്ത് മാത്രമല്ല, 2024 ഡിസംബറില്‍ ആരംഭിച്ച ‘ഫിറ്റ് ഇന്ത്യ സണ്‍ഡേയ്സ് ഓണ്‍ സൈക്കിള്‍’ യജ്ഞത്തിലൂടെ ഫിറ്റ്നസിലെ സാമൂഹ്യ ഇടപെടല്‍ കരുത്തുറ്റ വേഗത കൈവരിച്ചു. വെറും 150 പേര് മാത്രം പങ്കെടുത്തിരുന്ന ഈ യജ്ഞം ഇപ്പോള്‍ 10,000-ത്തിലധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. 3.5 ലക്ഷത്തിലധികം പൗരന്മാര് സജീവമായി പങ്കെടുക്കുന്നു.
2036-ല്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ഇന്ത്യയെ മികച്ച 10 കായിക രാജ്യങ്ങളില്‍ ഒന്നായും 2047-ല്‍ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോഴേക്കും മികച്ച 5 രാജ്യങ്ങളില്‍ ഒന്നായും മാറ്റുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. വികസിത ഇന്ത്യയിലേക്കുള്ള യാത്ര കായികരംഗത്തെ ചൈതന്യത്താല്‍ ഊര്‍ജസ്വലമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: