ന്യൂദൽഹി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന് മുതൽ പതിനഞ്ചുവരെ നടക്കുന്ന ഗോട്ട് കപ്പിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് നഗരങ്ങൾ സന്ദർശിക്കും. എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.
സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊല്‍ക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ മാറഡോണയെയും റൊണാള്‍ഡീന്യോയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹംതന്നെയായിരുന്നു. ബോളിവുഡ് താരങ്ങളും ക്രിക്കറ്റര്‍മാരും ഫുട്‌ബോള്‍ താരങ്ങളും അണിനിരക്കുന്ന സെവന്‍സ് ടൂര്‍ണമെന്റാണ് ഗോട്ട് കപ്പ്. കൊൽക്കത്ത, ദൽഹി, മുംബൈ എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
എന്നാൽ മെസ്സിയുടെ യാത്രയിൽ ഫുട്‌ബോൾ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് വേദിയിൽ മെസ്സിയെ ആദരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പരിപാടിയിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയടക്കമുള്ളവർ പങ്കെടുക്കും. ദൽഹിയിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം സന്ദർശിച്ചേക്കും. മുംബൈയിൽ സച്ചിൻ തെണ്ടുൽക്കറെയും സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കൊല്‍ക്കത്തയില്‍ മെസ്സി, കുട്ടികള്‍ക്കായി ഒരു ഫുട്‌ബോള്‍ ശിൽപശാല നടത്തുകയും ഫുട്‌ബോള്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഗോട്ട് കപ്പ് (GOAT Cup) എന്ന പേരില്‍ ഒരു സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മെസ്സിയുടെ യാത്രാ പരിപാടിയിൽ കേരളമില്ല. അർജന്റീനയുടെ സൗഹൃദ മത്സരത്തിന് വേദിയൊരുക്കാൻ ഒരുവർഷത്തിലേറെയായി കേരളം ശ്രമിക്കുകയാണ്. ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിൽ കളിക്കാനെത്തുമെന്ന് അടുത്തിടെ കായിക മന്ത്രി അബ്ദുറഹിമാൻ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക