World

ട്രംപിന്റെ അഭ്യർത്ഥനപ്രകാരം ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത സ്വീകരിക്കില്ല, ഭാവിയിൽ ഒരിക്കലും അങ്ങനെ ചെയ്യില്ല.  കൂടാതെ ഭീകരവാദ സംഭവങ്ങളെ ഇന്ത്യ ഇപ്പോൾ ഒരു നിഴൽ യുദ്ധമായി കാണില്ലെന്നും മറിച്ച് നേരിട്ടുള്ള യുദ്ധമായി കാണുമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതായും വിക്രം മിശ്രി പറഞ്ഞു

Published by

ഒൻ്റാറിയോ : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇരു നേതാക്കളും ഏകദേശം 35 മിനിറ്റ് സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.  ഓപ്പറേഷൻ സിന്ദൂരിനുശേഷം വെടിനിർത്തലിനെച്ചൊല്ലി തുടരുന്ന തർക്കങ്ങൾക്കിടയിൽ രണ്ട് നേതാക്കളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള സംഭാഷണമായിരുന്നു ഇത്.

ഭീകരതയിൽ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി മോദി അവതരിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ തുടരുകയാണെന്നും പ്രധാനമന്ത്രി മോദി ട്രംപുമായി ഇത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് വിക്രം മിശ്രി പറഞ്ഞു. പാകിസ്ഥാന്റെ നിർദ്ദേശപ്രകാരം മാത്രമാണ് ഇന്ത്യ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്ത്യ ഒരിക്കലും മൂന്നാം കക്ഷി മധ്യസ്ഥത സ്വീകരിക്കില്ല, ഭാവിയിൽ ഒരിക്കലും അങ്ങനെ ചെയ്യില്ല. കൂടാതെ ഭീകരവാദ സംഭവങ്ങളെ ഇന്ത്യ ഇപ്പോൾ ഒരു നിഴൽ യുദ്ധമായി കാണില്ലെന്നും മറിച്ച് നേരിട്ടുള്ള യുദ്ധമായി കാണുമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞതായും വിക്രം മിശ്രി പറഞ്ഞു.

ഇതിനു പുറമെ ഇസ്രായേൽ-ഇറാൻ സംഘർഷവും ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തു. അതേ സമയം  കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും ജൂൺ 17 ന് ട്രംപ് ജി-7 ഉച്ചകോടി ഉപേക്ഷിച്ച് യുഎസിലേക്ക് മടങ്ങേണ്ടിവന്നു. ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം അദ്ദേഹത്തിന് ഒരു ദിവസം മുമ്പ് പെട്ടെന്ന് മടങ്ങേണ്ടിവന്നത്. ഇതിനുശേഷം ട്രംപിന്റെ അഭ്യർത്ഥന പ്രകാരം ഇരു നേതാക്കളും ഫോണിൽ സംസാരിക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക