യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരുപാധികമായ കീഴടങ്ങൽ ഭീഷണി തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ യുദ്ധം ആരംഭിക്കുന്നു എന്നാണ് ഖമേനി കുറിച്ചത്. ‘അലി ഖൈബറിലേക്ക് മടങ്ങി’ എന്നാണ് പോസ്റ്റ് പറയുന്നതെന്ന് ഇറാൻ ഇന്റർനാഷണൽ വാർത്താ ഏജൻസിയുടെ പരിഭാഷ പറയുന്നു.
ഷിയ ഇസ്ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. പോസ്റ്റ് ആദ്യം പങ്കിട്ടത് ഫാർസിയിലാണ്.
തലയ്‌ക്കു മുകളിൽ ആകാശത്ത് അഗ്നിജ്വാലകൾ പടരുന്ന, കൊട്ടാരം പോലുള്ള ഒരു കവാടത്തിലേക്ക് വാളുമായി പ്രവേശിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മിനിറ്റുകൾക്കുശേഷം, ഖമേനി ഇസ്രായേലിന് മറ്റൊരു മുന്നറിയിപ്പ് നൽകി: ‘ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണം. സയണിസ്റ്റുകളോട് ഞങ്ങൾ ഒരു ദയയും കാണിക്കില്ല.’ അതേസമയം, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ആറാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച രാവിലെ ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ ഇസ്രായേലിന് നേരെ ഇറാനിയൻ മിസൈലുകളുടെ രണ്ട് ബാരലുകൾ തൊടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: