നിയമ ലോകത്ത് അറിയപ്പെട്ടിരുന്ന ഭരണഘടനയാണ് വയ്മര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജര്‍മ്മന്‍ ഭരണഘടന. ഒരിക്കലും തകര്‍ക്കപ്പെടാന്‍ ഇടയില്ലാത്തതാണ് അതെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ ആധിപത്യമുറപ്പിച്ചപ്പോള്‍ ഒന്നൊന്നായി ആ ഭരണഘടന തകര്‍ന്നുതുടങ്ങി. അവസാനം ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുമ്പോഴേയ്‌ക്കും വയ്മര്‍ ഭരണഘടന തകര്‍ന്നടിഞ്ഞ് കഴിഞ്ഞിരുന്നു.
നമ്മുടെ ഭരണഘടനയില്‍ അടിസ്ഥാനശിലാ സിദ്ധാന്തം സുപ്രീംകോടതി അംഗീകരിച്ചത് ജര്‍മ്മന്‍ മാതൃക ചൂണ്ടിക്കാട്ടിയാണ്. പക്ഷേ അത് അടിയന്തരാവസ്ഥക്ക് ശേഷമായിരുന്നു. ഹിറ്റ്ലര്‍ സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി എന്തെല്ലാം ചെയ്തോ അത് തന്നെയാണ് സ്ഥാനവും അധികാരവും നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഇന്ദിരാ ഗണ്ഡിയും ചെയ്തത്.( ഗാന്ധിയല്ല ഗണ്ഡിയാണ് അവരുടെ ഭര്‍ത്താവിന്റെ സമുദായം). അലഹാബാദ് ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സ്ഥാനവും പാര്‍ലമെന്റ് അംഗത്വവും നഷ്ടപ്പെട്ടാല്‍ ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന് കുശാഗ്രബുദ്ധിയായ ഇന്ദിരാഗണ്ഡിക്ക് വ്യക്തമായി അറിയാമായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് അത്രമാത്രം എതിര്‍പ്പ് അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത പെരുമയുള്ള നേതാക്കന്മാരാരും അവരുടെകൂടെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ അധികാരം നഷ്ടപ്പെട്ടാലുള്ള ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണ് എല്ലാ ഭരണഘടനാ മൂല്യങ്ങളും തകര്‍ത്തുകൊണ്ട് അര്‍ധരാത്രി രാഷ്‌ട്രപതിയെക്കൊണ്ട് ഭയപ്പെടുത്തി ഒപ്പിട്ട് വാങ്ങി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വ്യക്തി മഹത്തായ ഒരു ഭരണഘടനയെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം നശിപ്പിക്കുന്ന കാഴ്ച കണ്ട് ലോകം വിസ്മയിച്ചുപോയി.
അടിയന്തരാവസ്ഥയിലുണ്ടായ മനുഷ്യാവകാശലംഘനങ്ങളും അതിക്രമങ്ങളും സര്‍വ്വസ്വാതന്ത്ര്യങ്ങളുടെയും നിഗ്രഹവും ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞതാണ്. അതാവര്‍ത്തിക്കേണ്ട ആവശ്യമില്ല.
വിസ്മരിക്കാന്‍ പറ്റാത്ത കാര്യം അടിയന്തരാവസ്ഥയെ രാജ്യത്തെ ജനങ്ങള്‍ എങ്ങനെ നോക്കിക്കണ്ടു എന്നുള്ളതാണ്. രാഷ്‌ട്രത്തിന് എന്ത് അപകടം പറ്റിയാലും സന്നദ്ധസേവനവുമായി സ്വയം മുന്നോട്ട് വരുന്ന രാഷ്‌ട്രീയ സ്വയം സേവകസംഘം ആണ് അടിയന്തരാവസ്ഥയെ എതിര്‍ത്ത് തോല്‍പ്പിക്കുന്നതിലും മുന്‍പന്തിയിലുണ്ടായിരുന്നത്. സര്‍ സംഘചാലകിന്റെ ആഹ്വാനമനുസരിച്ച് ലക്ഷക്കണക്കിന് സ്വയംസേവകര്‍ പരസ്യമായി പ്രതിഷേധത്തിന് ഇറങ്ങുകയും ഭീകരമായ പോലീസ് മര്‍ദ്ദനത്തിന് വിധേയരാവുകയും ചെയ്തു. സംഘ പ്രവര്‍ത്തകരും അധികാരികളും തുറുങ്കിലടയ്‌ക്കപ്പെട്ടു. പിടിക്കപ്പെടാത്തവര്‍ക്ക് വാറണ്ടുകള്‍ ഉണ്ടായിരുന്നു. പരമേശ്വര്‍ജി, അനന്തേട്ടന്‍( അഡ്വ. ടി.വി. അനന്തന്‍-ആര്‍എസ്എസ് മുന്‍ പ്രാന്തകാര്യവാഹ്)തുടങ്ങിയ പ്രമുഖരെ തടവിലാക്കിയപ്പോള്‍ ഭാസ്‌കര്‍റാവുജി, വേണുവേട്ടന്‍ (ആര്‍.വേണുഗോപാല്‍) തുടങ്ങിയവര്‍ പിടികൊടുക്കാതെ വിവിധ എതിര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സജീവമായി രംഗത്തുണ്ടായിരുന്നു. ഭംഗികേടാണെങ്കിലും സാന്ദര്‍ഭികമായി പറഞ്ഞോട്ടെ, ഈ എളിയ സേവകന് ഭാസ്‌കര്‍റാവുജിയോടൊപ്പം ബോംബെ നഗരത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം കിട്ടുകയും അവ നിര്‍വഹിക്കാനുളള ഭാഗ്യം ലഭിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതുവരെ നിരന്തരമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ആര്‍എസ്എസ് മാത്രമേ രംഗത്തുണ്ടായിരുന്നുള്ളൂ. ദല്‍ഹി , പഞ്ചാബ് എന്നീ പ്രദേശങ്ങളില്‍ അകാലിദളും, ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ നക്സലൈറ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന സംഘടനയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. അവരില്‍ പലരും ആ കൂട്ടത്തില്‍പ്പെടാത്തവരും കുപ്രിസിദ്ധമായ കക്കയം ക്യാമ്പിലേക്ക് കൊണ്ടുവരപ്പെടുകയും മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്തു. നക്സല്‍ പ്രസ്ഥാനത്തെ നേരിടാനെന്നുപറഞ്ഞാണ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ കക്കയം ക്യാമ്പിന് അനുമതി നല്‍കിയത്. വിചിത്രമെന്ന് പറയട്ടെ ക്യാമ്പ് സംഘടിപ്പിച്ചത് കെഎസ്ഇബിയുടെ അധീനനതയിലുള്ള സ്ഥലത്തായിരുന്നു. അതിന് അനുമതി കൊടുത്തതാകട്ടെ സാക്ഷാല്‍ സി. അച്യുതമേനോനും, അന്നത്തെ വൈദ്യുതി മന്ത്രി എന്ന നിലയ്‌ക്ക്. എന്നിട്ടും അടിയന്തരാവസ്ഥക്കഥകള്‍ പുറത്തുവന്നപ്പോള്‍ ഉളുപ്പില്ലാതെ താനൊന്നുമറിഞ്ഞില്ല, എല്ലാം കരുണാകരനാണ് എന്ന നഗ്‌നമായ കാപട്യമാണ് ചേലാട്ട് അച്യുതമേനോന്‍ കാണിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൗമ്യ മുഖമാണെന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥരൂപം ജനങ്ങളുടെ മുമ്പില്‍ തെളിഞ്ഞുവന്നത് ഈ കാപട്യത്തിലൂടെയാണ്. ചുരക്കത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും തൃശൂര്‍ക്കാരനുമായിരുന്ന രാജന്റെ നിഷ്ഠൂര കൊലപാതകത്തില്‍ കലാശിച്ച കക്കയം ക്യാമ്പിന്റെ പ്രവര്‍ത്തനത്തില്‍ അച്യുതമേനോന് കൈകഴുകിക്കളയാന്‍ സാധിക്കില്ല. ആ പാപാഭാരം അദ്ദേഹത്തെ മരണം വരെ അലട്ടിയിരുന്നുവെന്നാണ് അറിയുന്നത്. സത്യം പലപ്പോഴും ക്രൂരമാണ്. എത്ര മറച്ചുവയ്‌ക്കാന്‍ ശ്രമിച്ചാലും വെള്ളപൂശാന്‍ ശ്രമിച്ചാലും മറ നീക്കി അത് പുറത്തുവരികതന്നെ ചെയ്യും.
സിപിഐ എന്നറിയപ്പെടുന്ന അഖില ലോക കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി പരിശോധിക്കുമ്പോള്‍ അച്യുതമേനോന്റെ നിലപാടില്‍ അത്ഭുതമുണ്ടാകില്ല. 1947 ആഗസ്ത് 15 ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് പറഞ്ഞ് ചുമരെഴുത്ത് നടത്തിയ ആ പാര്‍ട്ടി അടിയന്തരാവസ്ഥ ജന നന്മയ്‌ക്ക് എന്ന് ഖദര്‍ധാരികളുടെ തോളില്‍ കയ്യിട്ട് കേരളത്തിലെ ചുമരുകളില്‍ എഴുതി നിറച്ചിരുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് കമ്യൂണിസം എന്ന മിഥ്യാബോധം ഇതോടെ തകര്‍ക്കപ്പെട്ടു. ഏറ്റവും തമാശ അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും അടിയന്തരാവസ്ഥയെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും നാണംകെട്ട രീതിയില്‍ കുറ്റസമ്മതം നടത്തി. ഈ വിചിത്ര ജീവി ഇപ്പോഴും കേരളത്തിന്റെ ചില പരിമിത പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്നു. ആ സംഘത്തിന്റെ നേതാക്കന്മാരെന്ന് സ്വയം അവകാശപ്പെടുന്ന ഡാനിയല്‍ രാജ, ബിനോയ് വിശ്വം തുടങ്ങിയവര്‍ ഇപ്പോഴും ഓരിയിട്ട് നടക്കുന്നുണ്ട്.
ഇതിലും വിചിത്രമാണ് മറ്റൊരു അഖിലലോക പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎം. 1965 ല്‍ ചൈനീസ് ആക്രമണമുണ്ടായപ്പോള്‍ ചൈനക്ക് വേണ്ടി പക്ഷം പിടിച്ച് ജയിലില്‍ പോയവര്‍ അടിയന്തരാവസ്ഥക്കാലത്ത് താഴേക്കിടയിലുള്ള അപ്രധാനരായ ചില സഖാക്കളെ മാത്രമാണ് ജയിലിലേക്ക് അയച്ചത്. പക്ഷെ പുറത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോടൊപ്പം പങ്കെടുക്കാന്‍ ആ പാര്‍ട്ടി നിര്‍ബന്ധിതരായി.
ചുരക്കത്തില്‍ ഇന്ദിരാഗണ്ഡിയുടെ ഭീഭത്സമുഖം ഭാരതീയര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞപ്പോള്‍ രാഷ്‌ട്രീയരംഗത്തെ കാപട്യത്തിന്റെയും തത്ത്വദീക്ഷയില്ലായ്മയുടെയും വികൃതമുഖങ്ങള്‍ കൂടി ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.
ഭാഗ്യവശാല്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വിവേചന ബുദ്ധിയുള്ളതുകൊണ്ട് നൂറു കൊല്ലത്തിലധികം രാജ്യത്ത് പ്രവര്‍ത്തനം നടത്തിയ ദേശവിരുദ്ധ-പ്രസ്ഥാനങ്ങളെ ഒരു മൂലയ്‌ക്കിരുത്താന്‍ അവര്‍ക്കുകഴിഞ്ഞു. ഇനി ബംഗാള്‍ ഉള്‍ക്കടലിലേക്കോ അറബിക്കടലിലേക്കോ ആ പ്രസ്ഥാനത്തെ നിമജ്ജനം ചെയ്യുക മാത്രമേ അവശേഷിക്കുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: