World

ഇസ്രായേൽ ഇറാനിൽ ബോംബിടുമ്പോൾ പാകിസ്ഥാന്റെ നെഞ്ചിടി വർധിക്കുന്നു ; ഇറാൻ പ്രസിഡൻ്റിനോട് ഷെഹബാസ് പറഞ്ഞതിൽ വാസ്തവമെന്ത് ?

ഈ ആക്രമണം ഇറാന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് ഷെരീഫ് വിശേഷിപ്പിച്ചു

Published by

ഇസ്ലാമാബാദ്: ഇസ്രായേലുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഫോണിൽ സംസാരിച്ചു. സംഭാഷണത്തിനിടെ പ്രധാനമന്ത്രി ഷെരീഫ് ഇറാനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഇസ്രായേലിന്റെ ആക്രമണത്തെ പ്രകോപനപരമായ നടപടിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ശനിയാഴ്ച പെഷേഷ്കിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ശക്തമായി അപലപിച്ചു. ഈ ആക്രമണം ഇറാന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്‌ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ആക്രമണത്തെ ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്‌ട്ര നിയമത്തിന്റെയും ലംഘനമാണെന്ന് ഷെരീഫ് വിശേഷിപ്പിച്ചു.

“ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്കിയാനുമായി ഇന്ന് സംസാരിച്ചു, ഇസ്രായേലിന്റെ പ്രകോപനമില്ലാത്ത ആക്രമണത്തിനെതിരെ ഇറാൻ ജനതയോടുള്ള പാകിസ്ഥാന്റെ അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു,” . പ്രധാനമന്ത്രി ഷെരീഫ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. യുഎൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരം ഇറാന് സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് ഷെരീഫ് പറഞ്ഞു. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രാദേശിക, ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

വെള്ളിയാഴ്ചയാണ് ഇസ്രായേൽ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിക്കുകയും ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇറാന്റെ സൈനിക താവളങ്ങൾ ആക്രമിക്കുകയും ചെയ്തത്. ഈ ആക്രമണങ്ങളിൽ നിരവധി മുതിർന്ന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. പിന്നീട് ഇറാനും ഇസ്രായേലിനെതിരെ തിരിച്ചടിച്ചു. ഇപ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടരുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക