കൊച്ചി: മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാർ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇ എം മുഹമ്മദിന് നേരെയായിരുന്നു ആക്രമണം. ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചവരുടെ രണ്ട് സുഹൃത്തുക്കളെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.
വാഹന പരിശോധനയില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച കാർ യാത്രക്കാർ ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. പ്രതികളുടെ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. തൊടുപുഴയില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പ്രതികൾ തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ എന്നാണ് സൂചന. കദളിക്കാട് വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സംഭവത്തില്‍ രണ്ട് പേര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. രണ്ടുപേരാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.
വാഹന പരിശോധനയ്‌ക്കിടെ സംശയം തോന്നിയപ്പോഴാണ് യുവാക്കളോട് കാർ നിർത്താൻ പറഞ്ഞതെന്നും പ്രതികളെ കണ്ടാൽ തിരിച്ചറിയുമെന്നും എസ്ഐ മുഹമ്മദ് പറഞ്ഞു. രണ്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും കാലിലൂടെയും ദേഹത്തു കൂടെയും കാർ കയറിയിറങ്ങിയെന്നും എസ്ഐ മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: