ദുബായ് : ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് ശേഷം ഇറാനും തിരിച്ചടി തുടങ്ങി. ഇറാന്റെ ആക്രമണത്തിനിടെ ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ജോർദാനിയൻ വ്യോമസേന, ഇറാന്റെ മിസൈലുകളും ഡ്രോണുകളും വ്യോമാതിർത്തിയിൽ തടഞ്ഞുനിർത്തുന്നുണ്ടെന്ന് ജോർദാന്റെ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
അതേസമയം എല്ലാ വിമാനങ്ങൾക്കും രാജ്യത്തിന്റെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണെന്ന് ജോർദാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷം കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്ന് ജോർദാൻ ന്യൂസ് ഏജൻസി അറിയിച്ചു.
ജനവാസ മേഖലകളിലടക്കം ജോർദാന്റെ പ്രദേശത്ത് മിസൈലുകളും ഡ്രോണുകളും പതിച്ചേക്കാമെന്നാണ് സൈനിക വിലയിരുത്തൽ എന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ജോർദാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇത് സിവിലിയൻ സുരക്ഷയ്‌ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാൻ ജോർദാൻ സൈന്യം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും ജോർദാന്റെ വ്യോമാതിർത്തി ലംഘിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം ജോർദാൻ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്നു. 1990 കളിൽ യുഎസ് മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു കരാറിലെത്തിയതോടെ ഇസ്രായേലുമായുള്ള ജോർദാന്റെ ബന്ധം മെച്ചപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക