World

ഇസ്രയേല്‍ ആക്രമണം: ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടു, മരിച്ചത് ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിന് ചുക്കാൻ പിടിച്ച ആൾ

Published by

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഇറാൻറെ റവല്യൂഷണറി ഗാർഡ് തലവൻ കൊല്ലപ്പെട്ടു. ഇറാൻ ഭരണകൂടമാണ് ഇക്കാര്യം പുറത്തുവിട്ടത്. റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമി രക്തസാക്ഷിയായെന്നാണ് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ആണവ പ്ലാന്റുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. ഇറാനിലെ രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ 13 സൈനിക – ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചത്. ഇറാനെതിരെ യുദ്ധം തുടങ്ങിയെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ഇറാന്റെ വിവിധ പ്രദേശങ്ങളിൽ ബോംബിട്ടു എന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ ഇറാനെ ആക്രമിക്കുമെന്ന അഭ്യൂഹം കഴി‍ഞ്ഞ കുറേ ദിവസങ്ങളായി ശക്തമായിരുന്നു.

ഇസ്രയേൽ ആക്രമണം നടത്തുമെന്ന സൂചനകൾക്കിടെ അമേരിക്ക കടുത്ത ജാഗ്രത നിർദേശങ്ങൾ നൽകിയിരുന്നു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. അറബ് രാജ്യങ്ങളിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകി. അതേസമയം ആക്രമണത്തിൽ അമേരിക്കയ്‌ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ്‌ പൗരന്മാരെയും അമേരിക്കയ്‌ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വയ്‌ക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ സൈനിക നടപടിയാണ് ഇറാനെതിരെ നടത്തുന്നത് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ വ്യോമസേന ഇറാനുള്ളിൽ നിരവധി തവണ ആക്രമണം നടത്തിയതായി നെതന്യാഹു സ്ഥിരീകരിച്ചു. ഇറാൻറെ ആണവ പദ്ധതികളും മിസൈൽ കേന്ദ്രങ്ങളും ഉൾപ്പെടെ പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇറാൻറെ ആണവ സമ്പുഷ്ടീകരണ പരിപാടിയുടെ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹു പറഞ്ഞു. ഈ ഓപ്പറേഷൻ കൃത്യമായ ലക്ഷ്യം വച്ചുള്ളതാണ്. ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ല. ഇറാൻ ജനതയോടല്ല ഇറാൻറെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by