പത്തനംതിട്ട : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിന്റെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് പോകുമെന്നും മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന വേണ്ടി വരുമെന്നും അതിന്റെ കാര്യത്തില്‍ തീരുമാനമായതിന് ശേഷമേ ബാക്കിയുള്ള കാര്യങ്ങളിലേക്ക് കടക്കൂവെന്നും മന്ത്രി വ്യക്തമാക്കി. മരണം രഞ്ജിതയുടെ അമ്മ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര ആഭ്യന്തര മന്ത്രിയും വ്യോമയാന മന്ത്രിയും അപകട സ്ഥലത്ത് ഉണ്ടെന്നും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടികള്‍ നടക്കുകയാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കുടുംബത്തോട് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണ പറഞ്ഞു. ഗുജറാത്തിലെ ആശുപത്രിയിലുള്ള ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മൃതദേഹം തിരിച്ചറിയുക എന്നതാണ് അടുത്ത ഘട്ടം. രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക് പോയി ഡിഎന്‍എ പരിശോധന നടത്തും.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനത്തിലെ 241 പേരാണ് മരിച്ചത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ തകര്‍ന്ന് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളും മരിച്ചെന്നാണ് വിവരം.
ആകെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 230 യാത്രക്കാരും പൈലറ്റുമാരുള്‍പ്പെടെ പന്ത്രണ്ട് വിമാനജീവനക്കാരും. യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യക്കാരാണ്. 53 ബ്രിട്ടീഷ് പൗരന്മാര്‍. ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും വിമാനത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: