ന്യൂദൽഹി : മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴും ഭൂമി ചൗഹാന്റെ കണ്ണുകളിൽ നിന്ന് ഭയം വിട്ടുമാറിയിരുന്നില്ല. കേവലം പത്ത് മിനിട്ട് കൊണ്ടാണ് മരണത്തിന്റെ പിടിയിൽ നിന്ന് ജീവിതത്തിന്റെ പച്ചപ്പിലേയ്‌ക്ക് ഭൂമി നടന്നു കയറിയത്. ഇന്ന് അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയാകേണ്ട ആളായിരുന്നു ഭൂമി ചൗഹാൻ .
പക്ഷേ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനം നഷ്ടമായി . ഫ്ലൈറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഉച്ചയ്‌ക്ക് 1.30 ഓടെ സർദാർ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് താൻ ഇറങ്ങി . അല്പ നേരം കഴിഞ്ഞപ്പോഴാണ് ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം ഉച്ചയ്‌ക്ക് 1.38 ഓടെ പറന്നുയർന്ന് വിമാനത്താവളത്തിനടുത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിൽ തകർന്നുവീണുവെന്ന് അറിയുന്നതെന്നും ഭൂമി ചൗഹാൻ പറയുന്നു.
ഭർത്താവിനൊപ്പം ലണ്ടനിൽ താമസിക്കുന്ന ഭൂമി രണ്ട് വർഷത്തിനു ശേഷം അവധി ആഘോഷിക്കാനാണ് ഇന്ത്യയിൽ എത്തിയത് . ‘ എന്റെ ശരീരം വിറയ്‌ക്കുന്നു. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടപ്പോൾ ഇപ്പോൾ എന്റെ മനസ്സ് പൂർണ്ണമായും ശൂന്യമാണ്. മഹാഗണപതിയാണ് എന്നെ രക്ഷിച്ചത് ‘ കൈകൂപ്പി നന്ദി പറയുകയാണ് ഭൂമി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: