അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ടാറ്റ ഗ്രൂപ്പ് ധനസഹായം നല്‍കുമെന്ന് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും.
പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് തകര്‍ന്ന മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, അപകടത്തില്‍ മരിച്ചവരെ കണ്ടെത്താനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങി. മൃതദേഹങ്ങള്‍ കൈമാറുന്നതിനായാണ് തീരുമാനം. ബിജെ മെഡിക്കല്‍ കോളേജിലെ കസോതി ഭവനിലാണ് രക്ത സാമ്പിള്‍ ശേഖരിക്കുന്ന നടപടികള്‍ തുടങ്ങിയത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ഫോറന്‍സിക് ലാബിലാണ് ഡിഎന്‍എ പരിശോധന നടത്തുക.
അപകടത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയരുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വിത്സന്‍ പറഞ്ഞു. അപകടത്തില്‍പെട്ട വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ ഒഴികെ ബാക്കി 241 പേരും കൊല്ലപ്പെട്ടെന്നാണ് വിവരം. വിമാനം തകര്‍ന്നുവീണ ഹോസ്റ്റല്‍ കെട്ടിടത്തിലെ ചിലരും കൊല്ലപ്പെട്ടെന്ന് സംശയമുണ്ട്. പരിക്കേറ്റ 41 പേര്‍ ചികിത്സയില്‍ ആണെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: