രാജ്യത്ത് ചെറുതും വലുതുമായ നിരവധി വിമാനാപകടങ്ങളാണുണ്ടായത്. പലപ്പോഴും അപകടത്തിൽപ്പെട്ട വിമാനത്തിൽനിന്ന് യാത്രികർ അത്ഭുതകരമായാണ് രക്ഷപ്പെടാറുള്ളത് . 1996 നവംബർ 12നുണ്ടായ ചക്രി ദർദി അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ വിമാനാപകടം.
അന്ന് ഇരു വിമാനങ്ങളിലെയും 349 പേരായിരുന്നു അപകടത്തിൽ മരിച്ചത്. സൗദി അറേബ്യൻ എയർലൈൻസ്-763 ബോയിങ് 747 വിമാനവും കസാകിസ്താൻ എയർലൈൻസിന്റെ 1907 വിമാനവുമായിരുന്നു കൂട്ടിയിടിച്ചത്. സൗദി വിമാനം ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കും കസാകിസ്താൻ വിമാനം ഡൽഹിയിലേക്കും വരുന്നതിനിടെയായിരുന്നു അപകടം. ഡൽഹിയിലെ ചക്രി ദാദ്രി വില്ലേജിൽ വിമാനത്താവളത്തിന് 100 കിലോമീറ്റർ അപ്പുറമായിരുന്നു അപകടം നടന്നത്.
1978ൽ 213 പേർ മരിച്ച വിമാനാപകടമാണ് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ അപകടം. എയർ ഇന്ത്യ വിമാനം 855 ആയിരുന്നു അപകടത്തിൽപ്പെട്ടത്. മുംബൈയിലെ ബാന്ദ്രക്കടുത്തു വെച്ചായിരുന്നു അപകടം. മുംബൈ ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു വിമാനം അപകടത്തിൽപ്പെട്ടത്.
2010 മെയ് 22 ന് ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളൈറ്റ് മംഗലാപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 166 പേരിൽ 158 പേരും മരിച്ചു. ഇന്ത്യൻ വ്യോമയാനത്തിലെ ഏറ്റവും മാരകമായ ലാൻഡിംഗ് അപകടങ്ങളിൽ ഒന്നാണിത്.
വിമാനം റൺവേയിൽ നിന്നും തെന്നിമാറി കോൺക്രീറ്റ് ടവറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചേർന്ന് വിമാനം കത്തിയമരുകയായിരുന്നു. 152 യാത്രക്കാരും, ആറ് ജീവനക്കാരും അപകടത്തിൽ മരിച്ചു. ചില മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ തിരിച്ചരിയാൻ പറ്റാത്തതിനാൽ ഒന്നിച്ചായിരുന്നു സംസ്കരിച്ചത്.
2020 ഓഗസ്റ്റ് ഏഴിന് രാത്രി കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ വച്ച് എയർ ഇന്ത്യ എക്സ്പ്രസ് തകർന്നതും സമാനമായ ഒരു ദാരുണ സംഭവമായിരുന്നു. ദുബായിൽ നിന്നെത്തിയ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി, തകർന്നു. വിമാനത്തിലുണ്ടായിരുന്ന 190 പേരിൽ 21 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലരുടെ പരിക്ക് ഗുരുതരമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: