ന്യൂയോർക്ക് : ഇറാന് വീണ്ടും മുന്നറിയിപ്പ് നൽകി അമേരിക്ക. ഇറാനെ ഒരു ആണവ ബോംബ് പോലും നിർമ്മിക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കൂടാതെ പശ്ചിമേഷ്യ യുദ്ധത്തിന്റെ പിടിയിലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി.
ഇതിനെ തുടർന്ന് പശ്ചിമേഷ്യയിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ നീക്കം ചെയ്യുന്ന പ്രക്രിയയും അമേരിക്ക ആരംഭിച്ചിട്ടുണ്ട്. ഇറാനെതിരെ ഇസ്രായേൽ ഉടൻ തന്നെ അപകടകരമായ നടപടികൾ സ്വീകരിച്ചേക്കാമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികളും അടുത്തിടെ സൂചിപ്പിച്ചിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം, ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചേക്കാമെന്നാണ്.
പശ്ചിമേഷ്യയിലെ സ്ഥിതി കണക്കിലെടുത്ത് മേഖലയിലെ എംബസികളിൽ ആവശ്യമില്ലാത്ത ജീവനക്കാരുടെ എണ്ണം യുഎസ് കുറയ്‌ക്കുകയാണ്. മാത്രമല്ല മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകൾ കാരണം സൈന്യവുമായി ബന്ധപ്പെട്ട കുടുംബങ്ങളോടും പശ്ചിമേഷ്യ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ലെവൽ 4 കാറ്റഗറി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ ഈ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് തങ്ങളുടെ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതായി ഇറാൻ അടുത്തിടെ അവകാശപ്പെട്ടിരുന്നു. രഹസ്യ ഓപ്പറേഷനു കീഴിൽ തങ്ങളുടെ രഹസ്യ ഏജൻസികൾക്ക് ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ പട്ടിക ലഭിച്ചതായിട്ടാണ് ഇറാൻ പറഞ്ഞത്. ഇസ്രായേൽ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ടെഹ്‌റാൻ ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: