അന്‍പത്തിയൊമ്പത് ജനപ്രതിനിധികള്‍, 33 രാജ്യങ്ങള്‍. പഹല്‍ഗാം ഭീകരതയും ഓപ്പറേഷന്‍ സിന്ദൂറും ലോകത്തോട് വിശദീകരിക്കാന്‍ നടത്തിയ വമ്പന്‍ നയതന്ത്ര ദൗത്യത്തിന്റെ ഭാഗമായത് പൊതുപ്രവര്‍ത്തനത്തില്‍ ഏറ്റവും ചാരിതാര്‍ഥ്യമേകിയ അനുഭവമായി. ”നാനാത്വത്തില്‍ ഏകത്വം” എന്ന ആപ്തവാക്യത്തിന്റെ നേര്‍ചിത്രമായിരുന്നു ഏഴ് പ്രതിനിധി സംഘങ്ങള്‍. രാജ്യത്തെ വ്യത്യസ്ത രാഷ്‌ട്രീയ പാര്‍ട്ടികളിലെ അംഗങ്ങള്‍ എന്നത് മാത്രമല്ല, വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍, വ്യത്യസ്ത മാതൃഭാഷ സംസാരിക്കുന്നവര്‍ ഒറ്റക്കെട്ടായി, ഒരേ മനസോടെ ലോകതിനു മുന്നില്‍ രാജ്യത്തിനായി അണിനിരന്ന അപൂര്‍വനിമിഷങ്ങള്‍. അതിര്‍ത്തികടന്നുള്ള ഭീകരതയെക്കുറിച്ച് ആഗോളസമൂഹത്തെ ബോധ്യപ്പെടുത്താന്‍ മുമ്പും സര്‍വകക്ഷി സംഘങ്ങള്‍ വിദേശത്ത് പോയിട്ടുണ്ടെങ്കിലും ഇത്രവിശാലമായ ദൗത്യം രാജ്യചരിത്രത്തില്‍ത്തന്നെ ആദ്യമായിരുന്നു. നരേന്ദ്രമോദിയെന്ന രാഷ്‌ട്രതന്ത്രജ്ഞന്റെ വിശാല കാഴ്‌ച്ചപ്പാടാണ് ഇത്തരമൊരു ദൗത്യത്തിന് കളമൊരുക്കിയത്. വിദേശകാര്യമന്ത്രാലയത്തെ നയിക്കുന്ന ഡോ.എസ് ജയശങ്കറിന്റെ നയതന്ത്രപാടവം ദൗത്യത്തിന് അടിത്തറയേകി. വ്യത്യസ്ത പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന, സഭയില്‍ പരസ്പരം ഏറ്റമുട്ടുന്ന എംപിമാരെ ഒരു കുടക്കീഴില്‍ അണിനിരത്തിയത് കിരണ്‍റിജിജുവിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ ഏകോപനമികവും.
ചൈനയും പാകിസ്ഥാനും ഒഴികെയുള്ള യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍, രക്ഷാസമിതിയില്‍ ഉടന്‍ താത്കാലിക അംഗങ്ങളാകാന്‍ പോകുന്ന രാജ്യങ്ങള്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ അംഗങ്ങളായ രാജ്യങ്ങള്‍, ആഫ്രിക്കന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയെയാണ് സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത്. പാര്‍ലമെന്ററി പ്രതിനിധി സംഘം എന്ന നിലയില്‍ വ്യത്യസ്ത രാജ്യങ്ങളിലെ ജനപ്രതിനിധി സഭാധ്യക്ഷന്മാരെയും ജനപ്രതിനിധികളെയും നയരൂപീകരണ സ്ഥാപനങ്ങളെയും ( തിങ്ക് ടാങ്കുകള്‍) മാധ്യമപ്രവര്‍ത്തകരെയുമാണ് കാണാന്‍ തീരുമാനിച്ചത് . ഭീകരവാദം നയമായി സ്വീകരിച്ചിട്ടുള്ള പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്ന ആഗോള അഭിപ്രായം രൂപീകരിക്കാന്‍ ഇതാണ് മികച്ച മാര്‍ഗമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. അത് ശരിവയ്‌ക്കുന്നതായിരുന്നു ആഗോളസമൂഹത്തിന്റെ പ്രതികരണം.
ഭാരതീയ സ്ത്രീയുടെ സിന്ദൂരം മായ്ചവര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി കൊടുത്ത കേന്ദ്രസര്‍ക്കാര്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ തിരഞ്ഞെടുത്തവരിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കി. സുപ്രിയ സുലെ ആയിരുന്നു ഞാനടങ്ങിയ സംഘത്തെ നയിച്ചത്. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി, ടിഡിപി, എഎപി എന്നിങ്ങനെ അഞ്ച് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും മുന്‍ അംബാസഡര്‍മാരും ഞങ്ങളുടെ സംഘത്തിലുണ്ടായി. ഖത്തര്‍, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്തത്.
മൂന്ന് കാര്യങ്ങളാണ് ലോകരാജ്യങ്ങളോട് സര്‍വകക്ഷിസംഘം വിശദീകരിച്ചത്. ഒന്ന്, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നിഷ്ഠൂരമുഖവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും, രണ്ട് അതിര്‍ത്തികടന്നെത്തുന്ന ഭീകരതയോട് ഇനി മുതല്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാവും ഭാരതം സ്വീകരിക്കുക എന്ന നിലപാട്, മൂന്ന്, സ്വന്തം മണ്ണില്‍ ഭീകരതയെ വെള്ളവും വളവുമിട്ട് വളര്‍ത്തുന്ന പാകിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണം എന്ന ആവശ്യത്തിന്റെ പ്രസക്തി.
ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഞങ്ങള്‍ ആദ്യമെത്തിയത്. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ പ്രധാന സാമ്പത്തിക ശക്തിയായ ഖത്തറുമായി ദീര്‍ഘകാല ബന്ധമാണ് ഭാരതത്തിനുള്ളത്. ഭീകരത രാജ്യത്തിന്റെ നയമാക്കിയ പാകിസ്ഥാനെ ഇസ്ലാമിക ലോകത്ത് ഒറ്റപ്പെടുത്താന്‍ ഖത്തറിന്റെ പിന്തുണ ഏറെ അനിവാര്യമാണ്. ഖത്തര്‍ ശൂറ കൗണ്‍സില്‍ ഡപ്യൂട്ടി സ്പീക്കര്‍ ഡോ.ഹംദ ഹസന്‍ അല്‍ സുലൈത്തിയുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കൊടുവില്‍ ഭീകരതയോട് സന്ധിയില്ലാ എന്ന ഭാരതത്തിന്റെ നയത്തിന് ശൂറ കൗണ്‍സില്‍ പിന്തുണ അറിയിച്ചത് നേട്ടമായി. ഖത്തര്‍ ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ താനി, വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി എന്നിവരെയും നേരില്‍ക്കണ്ടു. ഓപ്പറേഷന്‍ സിന്ദൂരിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിശദീകരിച്ച് പാകിസ്ഥാന്റെ ഇരവാദത്തെ ഖണ്ഡിക്കാന്‍ ഞങ്ങള്‍ക്കായി. പ്രമുഖ തിങ്ക് ടാങ്ക് ‘മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഫോര്‍ ഗ്ലോബല്‍ അഫയേഴ്‌സ് ‘ല്‍ നടന്ന ചര്‍ച്ചയില്‍ ആഗോള സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കി. മലയാളികളടക്കം ഇന്ത്യന്‍ പ്രവാസി സമൂഹം ശക്തമായ രാജ്യത്ത് അവരുമായും സംവദിക്കാനായി.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രധാന രാജ്യമായ ദക്ഷിണാഫ്രിക്കയ്‌ക്ക് ഭാരതവുമായി അടുത്ത ആത്മബന്ധമാണുള്ളത്. അഹിംസയും സത്യഗ്രഹവുമെന്ന ഗാന്ധിമാര്‍ഗം പിന്‍പറ്റി പോരാട്ടം നടത്തിയ നെല്‍സന്‍ മണ്ഡേലയുടെ മണ്ണില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. ജി 20 അധ്യക്ഷപദവി വഹിക്കുന്ന, ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായ ദക്ഷിണാഫ്രിക്കയുടെ പിന്തുണ, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഏറെ നിര്‍ണായകമാണ്. പാര്‍ലമെന്റ്് ഉപരിസഭയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് പ്രൊവിന്‍സ് (എന്‍സിഒപി) യുടെ ഡപ്യൂട്ടി സ്പീക്കര്‍ എല്‍.ഗോവേന്ദറുമായായിരുന്നു പ്രധാന കൂടിക്കാഴ്‌ച്ച. പാര്‍ലമെന്ററി പോര്‍ട്ട്ഫോളിയോ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുപ്ര ഒബാകെങ് , കൃഷി മന്ത്രി ജോണ്‍ സ്റ്റീന്‍ഹുയിസണ്‍, ഡെപ്യൂട്ടി മന്ത്രി കെന്നത് മൊറോലോങ് തുടങ്ങി ദക്ഷിണാഫ്രിക്കന്‍ രാഷ്‌ട്രീയത്തിലെ മുന്‍നിര നേതാക്കളുടെ പിന്തുണ തേടാനായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ഫിക്കിലെ എംബാലുലയുടെ നേതൃത്വത്തിലുള്ള സംഘവുമായുള്ള കൂടിക്കാഴ്‌ച്ചയായിരുന്നു മറ്റൊരു പ്രധാന നേട്ടം . ഭീകരതയ്‌ക്കെതിരായ ഭാരതത്തിന്റെ നിലപാടിന് ദക്ഷിണാഫ്രിക്കയുടെ പൂര്‍ണ പിന്തുണ നേതാക്കള്‍ അറിയിച്ചു.
ആഫ്രിക്കന്‍ യൂണിയന്‍ ഹെഡ് ക്വാട്ടേഴ്‌സും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ യുഎന്‍ ഹെഡ് ക്വാട്ടേഴ്‌സും നിലകൊള്ളുന്ന എത്യോപ്യയിലെ ആഡിസ് അബാബ സന്ദര്‍ശനത്തിനും വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളുണ്ടായിരുന്നു. എത്യോപ്യയുടെ മുന്‍ പ്രധാനമന്ത്രി ഹൈലേമറിയം ഡെസ്സലീനെ സന്ദര്‍ശിച്ചാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. എത്യോപ്യന്‍ ഉപപ്രധാനമന്ത്രി ആദം ഫറ, പാര്‍ലമെന്റ് സ്പീക്കര്‍ ടാഗെസ്സി ചാഫോ തുടങ്ങിയ പ്രമുഖരുമായും കൂടിക്കാഴ്‌ച്ച നടത്തി. പഹല്‍ഗാം ആക്രമണത്തെ അപലപിച്ച നേതാക്കള്‍, ഭീകരതയെ അടിച്ചമര്‍ത്തുന്നതിന് രാജ്യം മുന്നോട്ട് വയ്‌ക്കുന്ന അടിയന്തരവും ഏകോപിതവുമായ നടപടികള്‍ക്ക് പിന്തുണ അറിയിച്ചു. പോളിസി സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്യോപ്യയിലെ അക്കാദമിക, നയതന്ത്ര സമൂഹത്തെ ഭാരത-പാക് സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തി. അഡിസ് അബാബയിലെ അക്കാദമിക് വിദഗ്ധരുമായും മാധ്യമ സുഹൃത്തുക്കളുമായും ഞങ്ങള്‍ ആശയവിനിമയം നടത്തി.
ചരിത്രാതീതകാലം മുതല്‍ ഭാരതവുമായി ബന്ധമുള്ള രാജ്യമാണ് ഈജിപ്ത്. അശോക ചക്രവര്‍ത്തിയുടെ കാലം മുതല്‍ തുടങ്ങുന്നു ആ ബന്ധം. 23 അറബ് രാഷ്‌ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ ആസ്ഥാനമായ കെയ്‌റോയിലും ഇസ്ലാമിക ലോകത്തോട് പാകിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഞങ്ങള്‍ വിശദീകരിച്ചത്. പാര്‍ലമെന്റ് ഉപരിസഭയായ സെനറ്റിലെ അംഗങ്ങള്‍ക്ക് മുന്നിലും ഭീകരതയ്‌ക്കെതിരായ സന്ദേശം ശക്തമായിത്തന്നെ അവതരിപ്പിച്ചു. അധോ സഭയായ ഹൗസ് ഓഫ് റെപ്രസെന്റെറ്റീവ്‌സില്‍ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളെയും കണ്ട് നയം വ്യക്തമാക്കി. വിദേശകാര്യമന്ത്രിയടക്കം ഈജിപ്ത് ഭരണകൂടത്തിലെ പ്രധാനികളുമായും കൂടിക്കാഴ്‌ച്ച നടത്താനായി. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്‌സ് സെക്രട്ടറി ജനറലുമായും ചര്‍ച്ച നടത്താനായത് നേട്ടമായി. ഈജിപ്ഷ്യന്‍ കൗണ്‍സില്‍ ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് ഉള്‍പ്പെടെ പ്രമുഖ നയരൂപീകരണ സംഘനകളുടെ പ്രതിനിധികളും ഭാരതത്തിന്റെ ശബ്ദം കേള്‍ക്കാനെത്തി. ചേരിചേരാനയത്തില്‍ ഭാരതത്തിനൊപ്പം നില്‍ക്കുന്ന ഈജിപ്ത് ഭരണാധികാരികള്‍ ഭീകരവിരുദ്ധതയിലും നമുക്കൊപ്പം നില്‍ക്കുമെന്നുറപ്പാണ്.
ഏതാണ്ട് രണ്ടാഴ്‌ച്ച നീണ്ട നയതന്ത്ര ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും പാകിസ്ഥാന്‍ സ്‌പോണ്‍സേഡ് ഭീകരതയുടെ നേര്‍ച്ചിത്രം എത്തിക്കാന്‍ നമുക്കായി. ഭാരത നിലപാടുകളെക്കുറിച്ച് ചിലര്‍ക്കെങ്കിലും ഉണ്ടായിരുന്ന സംശയങ്ങള്‍ ഇല്ലാതാക്കാനായി. പാകിസ്ഥാന്റെ വ്യാജപ്രചാരണങ്ങളെ പൊളിച്ചെഴുതാനായി. ഭാരതം ആഗ്രഹിക്കുന്നത് യുദ്ധമല്ല, സമാധാനമാണന്നും പക്ഷേ അതിര്‍ത്തിക്കപ്പുറത്തു നിന്നുണ്ടാകുന്ന പ്രകോപനത്തോട് വിട്ടുവീഴ്ചയില്ലെന്നും ലോകത്തോട് വ്യക്തമാക്കാനും ഈ മഹാദൗത്യത്തിനായി.
( മുന്‍ വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രിയാണ് ലേഖകന്‍ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: