പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദാര്‍ശനിക നേതൃത്വത്തിന് കീഴില്‍, കഴിഞ്ഞ 11 വര്‍ഷത്തെ ഭരണകാലത്ത് ഭാരത സര്‍ക്കാര്‍ മാതൃകാപരമായ പരിവര്‍ത്തനം സാധ്യമാക്കി- ശിഥിലവും ദുര്‍ബലവുമായ പ്രതികരണത്തില്‍ നിന്ന്, നിയമ പരിഷ്‌കരണം, സ്ഥാപനപരമായ സേവന വിതരണം, ഓരോ സ്ത്രീയുടെയും അന്തസ് എന്നീ ഘടകങ്ങളിലൂന്നി, ദൗത്യ-രൂപേണയുള്ള സമീപനത്തിലേക്ക് വഴിമാറി.
നിയമ സുരക്ഷ ദേശീയ പ്രതിബദ്ധത
രാജ്യത്തുടനീളം പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് അത്തരം 745 കോടതികള്‍ പ്രവര്‍ത്തിക്കുന്നു, അതില്‍ 404 എണ്ണം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോസ്‌കോ) നിയമപ്രകാരമുള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നവയാണ്. 2014 ല്‍ വണ്‍ സ്റ്റോപ്പ് സെന്റര്‍ (ഒഎസ്‌സി) പോലും പ്രവര്‍ത്തനക്ഷമമല്ലാതിരുന്നിടത്തു നിന്ന്, 820 ലധികം ജില്ലകളില്‍ ഇപ്പോള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായ ഒഎസ്‌സികളുണ്ട്. അക്രമത്തിന് ഇരയായ, ദുരിതമനുഭവിക്കുന്ന ഏതൊരു സ്ത്രീയ്‌ക്കും ഒരു മേല്‍ക്കൂരയുടെ കീഴില്‍ നിയമസഹായം, പോലീസ് ഇടപെടല്‍, അഭയം, കൗണ്‍സിലിങ് എന്നിവ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നു. ഈ സംവിധാനത്തിന്റെ ഭാഗമായി ആരംഭിച്ച ദേശീയ വനിതാ ഹെല്‍പ് ലൈന്‍ (181) 24ഃ7 അടിസ്ഥാനത്തില്‍ 8.6 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് അടിയന്തര സഹായം നല്‍കി. കൂടാതെ, രാജ്യമെമ്പാടുമുള്ള 14,600-ലധികം പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോള്‍ വനിതാ ഹെല്‍പ്
ഡെസ്‌ക്കുകളുണ്ട്. അതില്‍ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്.
2014ന് മുന്‍പ് നിലനിന്നിരുന്ന ദുര്‍ബലമായ അടിയന്തര പ്രതികരണ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിര്‍ഭയ ഫണ്ട് മുഖേന, സ്ത്രീ സുരക്ഷയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 50-ലധികം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കി എന്ന് കാണാം.
പുരോഗമനപരമായ നിയമ ഭേദഗതികള്‍
2013 ലെ ക്രിമിനല്‍ നിയമ (ഭേദഗതി) നിയമം ചില അവശ്യ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും, 2023 ല്‍ ഭാരതീയ ന്യായ സംഹിതയും (ബിഎന്‍എസ്) അനുബന്ധ നിയമങ്ങളും പ്രകാരമുള്ള സമഗ്ര നിയമ സംഹിതാ ക്രോഡീകരണമാണ് കൊളോണിയല്‍ കാലഘട്ടത്തിലെ ക്രിമിനല്‍ നിയമവ്യവസ്ഥയില്‍ നിന്നുള്ള ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തിയത്.
വനിതകള്‍ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക അധ്യായത്തിലുള്‍പ്പെടുത്തി ഏകീകരിച്ചു. ഇരയുടെ മൊഴികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും, ഒരു വനിതാ മജിസ്‌ട്രേറ്റ്, പ്രക്രിയ സംവേദനാത്മകമാണെന്ന് ഉറപ്പാക്കണമെന്നും പുതിയ നിയമങ്ങള്‍ അനുശാസിക്കുന്നു. ഡിജിറ്റല്‍ സ്റ്റോക്കിങ്, വോയറിസം, വിവാഹ വാഗ്ദാനം നല്‍കിയുള്ള വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇതാദ്യമായി ക്രിമിനല്‍ കുറ്റമായി നിര്‍വ്വചിച്ചു. ആസിഡ് ആക്രമണങ്ങള്‍, മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം, കസ്റ്റഡിയിലെ ലൈംഗിക അതിക്രമം എന്നിവയ്‌ക്ക് കര്‍ശനമായ ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ബലാത്സംഗത്തിന് ഇരയായ കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ അടിയന്തര വൈദ്യസഹായം നല്‍കാനോ വിസമ്മതിക്കുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നു.’സംരക്ഷണവാദ’ ത്തിലൂന്നിയ പരമ്പരാഗത നിയന്ത്രണങ്ങള്‍ ഉപേക്ഷിച്ച്, സ്വയംനിര്‍ണയാവകാശം ഉറപ്പാക്കിയതിലൂടെ, ഇപ്പോള്‍ ഏത് മേഖലയിലും ഏത് സമയത്തും ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് നിയമപരമായി അനുവാദമുണ്ട്.
നിയമത്തിനുപരിയായ ശാക്തീകരണം
കേവലം നിയമ സംരക്ഷണത്തിനപ്പുറം, സാമൂഹിക, സാമ്പത്തിക, ഡിജിറ്റല്‍ ശാക്തീകരണത്തിനായി വിപുലമായ സംരംഭങ്ങള്‍ക്കൊപ്പം നിയമ പരിഷ്‌കാരങ്ങളും കണ്ണി ചേര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ സമീപനം. പ്രസവാവധി 12 ആഴ്ച എന്നതില്‍ നിന്ന് 26 ആഴ്ചയായി നീട്ടിയിട്ടുണ്ട്. കൂടാതെ 50 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ക്രെഷ് സൗകര്യങ്ങള്‍ നിര്‍ബന്ധമാണ്. സ്ത്രീകള്‍ ഇപ്പോള്‍ സായുധ സേനയിലെ യുദ്ധ സന്നദ്ധത വേണ്ട ചുമതലകളില്‍ സജീവമായി പങ്കെടുക്കുന്നു. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ പ്രവേശനം നേടുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പ്രവേശിക്കുന്നു, സ്ഥിരം കമ്മീഷന്‍ നേടുന്നു. ഒരുകാലത്ത് അപ്രാപ്യമായിരുന്നു ഈ നാഴികക്കല്ലുകള്‍. മുത്തലാഖ് പോലുള്ള വിവേചനപരമായ ആചാരങ്ങള്‍ നിയമപരമായി നിര്‍ത്തലാക്കപ്പെട്ടു. സാമൂഹികാടിസ്ഥാനത്തിലുള്ള നാരി അദാലത്തുകളിലൂടെയും ഷീ-ബോക്‌സ് 2.0 പോ
ലുള്ള പ്ലാറ്റ്ഫോമുകളിലൂടെയും നീതി വിതരണം വികേന്ദ്രീകരിക്കുകയും ഡിജിറ്റൈസേഷന്‍ ഉറപ്പാക്കുകയും ചെയ്തു. ഇത് സമയബന്ധിതമായ പരിഹാര സംവിധാനങ്ങളെ നേരിട്ട് താഴെത്തട്ടിലെത്തിക്കുന്നു.
നിയമപരമായ അന്തസില്‍ നിന്നാണ് സുരക്ഷിതവും സുശക്തവുമായ ഭാരതം എന്ന സങ്കല്‍പ്പത്തിന്റെ തുടക്കം.
2014 ന് മുമ്പ്, സ്ത്രീ സുരക്ഷ എന്നത് പലപ്പോഴും നയങ്ങളാലല്ല, മറിച്ച് വാര്‍ത്തകളാല്‍ നയിക്കപ്പെടുന്ന പ്രതികരണ വിഷയമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇന്ന്, ഫണ്ടുകള്‍, ഫോറന്‍സിക് ഉപകരണങ്ങള്‍, നിയമ പരിഷ്‌കാരങ്ങള്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയോടെ ഭരണത്തിന്റെ അടിസ്ഥാന ഘടനയില്‍ അത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
അമൃത കാലത്തേയ്‌ക്ക് പ്രവേശിക്കുമ്പോള്‍, ദര്‍ശനം വ്യക്തമാണ്: ഒരു സ്ത്രീയും ഒറ്റപ്പെടാത്ത, സുരക്ഷ വിശേഷ ആനുകൂല്യമല്ല, മറിച്ച് രാജ്യം പിന്തുണയ്‌ക്കുന്ന ഭരണഘടനാദത്തമായ ഉത്തരവാദിത്തമായി മാറിയ ഒരു പുതിയ ഭാരതമെന്നതാണ് ആ ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: