കൊച്ചി: കൊച്ചിക്ക് പടിഞ്ഞാ റ് അപകടത്തിൽപ്പെട്ട് കപ്പൽ കടലിൽ മുങ്ങിത്താഴ്ന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ലൈബീരിയന്‍ ചരക്കുകപ്പലായ എല്‍സ-3 മുങ്ങിയതിനെത്തുടര്‍ന്നുണ്ടായ മലിനീകരണം നിയന്ത്രിക്കുന്നതിന് പൊതുഖജനാവില്‍നിന്ന് എന്തിനാണ് പണം ചെലവാക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് ജനങ്ങളുടെ നികുതി പണമാണ്. കപ്പൽ കമ്പനിയിൽ നിന്ന് ഇതിനുവേണ്ട തുക ഈടാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
മത്സ്യമേഖലയ്‌ക്കുണ്ടാകുന്ന നഷ്‌ടം, സാമ്പത്തിക മേഖലയ്‌ക്കുണ്ടാകുന്ന നഷ്‌ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാക്കാം. അമിക്കസ് ക്യൂറിയെ നിയമിക്കാം. കരാറുകളെക്കുറിച്ചും എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നതിനെക്കുറിച്ചും സർക്കാർ ഹോക്കോടതിയെ അറിയിക്കണം. കൊച്ചി അപകടത്തിൽ എണ്ണ കടലിലേക്ക് പരക്കുന്നതാണ് പ്രധാന പ്രശ്‌നം. ഇതിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ എന്താണ് പ്രയാസമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു. ഹർജി വീണ്ടും പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി.
കപ്പല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുന്നതില്‍ ഉപേക്ഷ പാടില്ലെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേരള തീരത്ത് നിന്ന് 88 നോട്ടിക്കൽ മൈൽ അകലെ വാൻഹായ് 503 കപ്പലിൽ തീപിടിത്തമുണ്ടായ രണ്ടാമത്തെ കപ്പലപടകം കൂടി ഈ കേസിന്റെ ഭാഗമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അപകടം നടന്ന് ദിവസങ്ങള്‍ പിന്നിട്ട ശേഷമായിരുന്നു കപ്പല്‍ കമ്പനിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായത്. അതും ഒരു മത്സ്യത്തൊഴിലാളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുമായിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിലവില്‍ കോടികള്‍ ചെലവിട്ടാണ് ഓയില്‍ ചോര്‍ച്ചയടക്കമുള്ള നടപടികള്‍ തടയുന്നതും മലിനീകരണം നിയന്ത്രിക്കുന്നതും. കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്. രണ്ട് കപ്പലപകടങ്ങളുടെയും പശ്ചാത്തലത്തില്‍ കൃത്യമായ നടപടികളെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: