പെഷവാർ: അഫ്ഗാൻ പൗരന്മാരോടും എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ. സ്വദേശത്തേക്ക് മടങ്ങുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പും നൽകി.
നാട്ടിലേക്ക് മടങ്ങുന്നവരോട് ബഹുമാനത്തോടെയാണ് പെരുമാറുന്നതെന്നും അവരുടെ ഭക്ഷണത്തിനും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
2025 ന്റെ തുടക്കത്തിൽ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം എല്ലാ നിയമവിരുദ്ധ വിദേശികളോടും അഫ്ഗാൻ സിറ്റിസൺ കാർഡ് (ACC) ഉടമകളോടും മാർച്ച് 31 ന് മുമ്പ് പാകിസ്ഥാൻ വിടാൻ ആവശ്യപ്പെട്ടിരുന്നു. ഇത് ലംഘിക്കുന്നവരെ നിർബന്ധമായി നാടുകടത്തുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്ന് അധികാരികൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരെ നാടുകടത്താൻ തുടങ്ങി.
2025 ഏപ്രിൽ 1 മുതൽ ആകെ 11,02,441 അനധികൃത വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. നിയമവിരുദ്ധ വിദേശികളെ ജോലിക്കെടുക്കുന്നതിനോ, അവർക്ക് വാടക താമസസൗകര്യമോ ഹോട്ടൽ താമസസൗകര്യമോ നൽകുന്നതിനോ അല്ലെങ്കിൽ അവരുമായി ബിസിനസ്സ് ചെയ്യുന്നതിനോ പാടില്ലെന്നും മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ 2023 നവംബർ മുതൽ നാടുകടത്തൽ നടപടിയുടെ ഭാഗമായി പാകിസ്ഥാൻ ഏകദേശം 1.3 ദശലക്ഷം അഫ്ഗാൻ അഭയാർത്ഥികളെ തിരിച്ചയച്ചിട്ടുണ്ട് . അതേ സമയം അഫ്ഗാൻ അഭയാർത്ഥികൾക്ക് താൽക്കാലിക നിയമപരമായ പദവി നൽകുന്നതിനായി 2017ൽ അവതരിപ്പിച്ച ഒരു രേഖയാണ് ACC.
കഴിഞ്ഞ 40 വർഷത്തെ സംഘർഷത്തിനിടെ അതിർത്തി കടന്നെത്തിയ ദശലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർത്ഥികൾക്ക് പാകിസ്ഥാൻ ഇതിനോടകം അഭയം നൽകിയിട്ടുണ്ട്. ഏകദേശം 3 ദശലക്ഷം അഫ്ഗാൻ അഭയാർത്ഥികൾ ഇപ്പോഴും പാകിസ്ഥാനിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 8,13,000 പേർക്ക് ACC കാർഡുകളും 1.3 ദശലക്ഷം പേർക്ക് രജിസ്ട്രേഷൻ തെളിവ് (POR) കാർഡുകളുമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: