തിരുവനന്തപുരം: ഇന്ന് ടാടാക്കെതിരെ ചൂണ്ടിയ വിരലുകൾ നാളെ നാടിനെതിരെ ചൂണ്ടപ്പെടാതിരിക്കാനുള്ള കരുതൽ ആയിരുന്നു എന്റെ വാക്കുകളെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഭിലാഷ് എം.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സൂടിയോ ബഹിഷ്കരണത്തെ അപലപിച്ചു കൊണ്ട് അഭിലാഷ് എം. ആർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന് സജി മർക്കോസ് നൽകിയ പ്രതികരണത്തിന് മറുപടിയായിട്ടായിരുന്നു പോസ്റ്റ്.
സാധാരണക്കാരായ മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചു റോഡിൽ ഇറക്കുന്നത് പ്രതിഷേധാർഹമാകുന്നത് ഇന്ത്യയുടെ സുരക്ഷാതാല്പര്യങ്ങൾക്കു വിരുദ്ധമാണെന്നും അഭിലാഷ് പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മിസ്റ്റർ മർക്കോസ്,
സൂടിയോ ബഹിഷ്കരണത്തെ അപലപിച്ചു കൊണ്ട് ഞാൻ രചിച്ച ഹൃസ്വമായ കുറിപ്പിന് മറുപടിയായി താങ്കൾ സ്വന്തം ഫേസ്ബുക് പേജിൽ ഇട്ട പ്രതികരണത്തിനുള്ള മറുപടി ഞാൻ താഴക്കൊടുക്കുന്നു.
1. നിങ്ങൾ പറയുകയുണ്ടായി , ഇന്ത്യ അല്ല ടാറ്റാ, ടാറ്റാ അല്ല ഇന്ത്യ എന്ന്. ടാറ്റാ ലാഭത്തിനു വേണ്ടി കച്ചവടം നടത്തുന്ന കോർപ്പറേറ്റ് സ്ഥാപനം മാത്രമാണ്. അവിടെ ആണ് സജിക്ക് പാളിയത്. ടാറ്റാ ആണ് ഇന്ത്യ എന്ന് ഞാൻ പറഞ്ഞില്ലല്ലോ. ടാറ്റ ഇസ്രയേലുമായി പ്രതിരോധ സഹകരണത്തിൽ ഏർപ്പെടുന്നത് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള അന്താരാഷ്‌ട്ര ഉടമ്പടിയുടെ ഭാഗമായാണ്. ഇന്ത്യ-ഇസ്രായേൽ പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ഒരു സംയുക്ത പ്രവർത്തന സമിതി (JWG) പ്രവർത്തിച്ചു വരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇസ്രായേലി സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്രായേലി ഏറോസ്പേസ് ഇൻഡസ്ടറി (IAI ) യുമായി 2008 ഇൽ TATA യുടെ ഉടമസ്ഥതയിലുള്ള ടാറ്റ അഡ്വാൻസ്‌ഡ് സിറ്റംസ് ലിമിറ്റഡ് (TASL) 200 മില്യൺ ഡോളറിന്റെ സംയുക്ത സംരംഭം നോവ ഇന്റഗ്രേറ്റഡ് സിസ്റ്റംസ് (Nova Integrated Systems ) എന്ന പേരിൽ തുടങ്ങുകയും റഡാർ, ഡ്രോണുകൾ , ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങൾ എന്നിവ നിർമ്മിക്കുകയും ചെയ്തു വരുന്നു. ഇത്തരത്തിലുള്ള പ്രതിരോധ സഹകരണം രാജ്യത്തിന്റെ പ്രതിരോധഅനിവാര്യതയാണ്. ഇന്ത്യയുടെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ നമുക്ക് കിട്ടുന്നു. ഈ TAS തന്നെയാണ് റഫാലിന്റെ വിമാനഘടന (fuselage) ഇന്ത്യയിൽ നിർമിക്കുന്നത്.
2. TATA എന്ന കോർപറേറ്റിനെ രാജ്യത്തിനോട് ഉപമിക്കുന്നത് മഹാഅപരാധം ആണെന്ന് നിങ്ങൾ പറഞ്ഞു. നിങ്ങൾ ഇസ്രായേലി അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കൂ. ഒരു പ്രതിഷേധവും എനിക്കില്ല. പക്ഷെ പ്രതിരോധരംഗത്തു ദേശതാല്പര്യത്തിനായി ടാറ്റായുടെ കമ്പനി സഹകരിക്കുന്നു എന്ന പേരിൽ ടാറ്റയുടെ തുണിക്കട ഇന്ത്യൻ തെരുവുകളിൽ ബഹിഷ്കരിച്ചാൽ അത് അപലപിക്കപ്പെടും. രാജ്യത്തിന്റെ പ്രതിരോധതാൽപ്പര്യം സംരക്ഷിക്കാൻ ഉഭയകഷികരാറിന്റെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വമേറ്റെടുത്ത ഒരു കമ്പനിക്കു അക്കാരണത്താൽ അയിത്തം കല്പിച്ചാൽ അത് രാജ്യത്തിനോട് ചെയ്യുന്ന അപരാധമായി ഞാൻ കരുതിയെന്നു നിങ്ങൾ പറഞ്ഞാൽ നിങ്ങളെ ഞാൻ തള്ളിപ്പറയില്ല. ഇക്കാരണത്താൽ TATA യ്‌ക്ക് അയിത്തം കല്പിക്കുന്നതാണ് മഹാപരാധം.
3. ഇൻഡ്യയിലെ ഏതു സ്വകാര്യ കോർപറേറ്റിനെ ബഹിഷ്കരിക്കുന്നതും രാജ്യവിരുദ്ധതയല്ല. ശരിയാണ് താങ്കൾ പറഞ്ഞത്. പക്ഷെ ഇവിടെ TATA യെ ബഹിഷ്കരിക്കാൻ തിരഞ്ഞെടുത്തതിന്റെ കാരണം ഇന്ത്യയുടെ ഉഭയകക്ഷികരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്നതാണ്. നിങ്ങൾ മറ്റേതു കോർപറേറ്റിനെയും തിരഞ്ഞെടുത്തോളൂ. അപലപിക്കില്ല. പക്ഷെ ടാറ്റായുടെ തുണിക്കച്ചവടത്തിനു അയിത്തം കൽപ്പിക്കാൻ ഉള്ള കാരണം ആണ് ഇവിടെ പ്രശ്‌നം.
4. ഇനി നിങ്ങൾ ശ്രദ്ധിച്ചു വായിക്കാൻ കൂട്ടാക്കാതെ ഇരുന്ന എന്റെ കുറിപ്പിൽ എന്താണ് ഉള്ളതെന്ന് ഒന്ന് കൂടെ വായിക്കുക. പ്രതിരോധരംഗത്തു ഇസ്രയേലുമായി ടാറ്റ സഹകരിക്കുമ്പോൾ നിങ്ങൾ ബഹിഷ്കരിക്കുകയാണെങ്കിൽ നാളെ ഇന്ത്യയെയും നിങ്ങൾ ബഹിഷ്കരിക്കില്ലേ ? ഇതാണ് എന്റെ ചോദ്യം. കാരണം നമ്മുടെ പ്രതിരോധശക്തിയുടെ ആണിക്കല്ലുകളിൽ ഒന്നാണ് ഇസ്രായേൽ. പാകിസ്ഥാന്റെ ഡ്രോണും മിസൈലും നിഷ്പ്രഭമായെങ്കിൽ അത്തരം സാകേതിക വിദ്യ ഇന്ത്യ നേടിയതിന്റെ ചരിത്രം ഒന്ന് വായിച്ചറിയുന്നത് നന്നായിരിക്കും. ഇന്ന് TATA ക്കു എതിരെ ചൂണ്ടിയ വിരലുകൾ നാളെ നാടിനെതിരെ ചൂണ്ടപ്പെടാതിരിക്കാനുള്ള കരുതൽ ആയിരുന്നു എന്റെ വാക്കുകൾ. സാധാരണക്കാരായ മനുഷ്യരെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചു റോഡിൽ ഇറക്കുന്നത് പ്രതിഷേധാർഹമാകുന്നത് ഇന്ത്യയുടെ സുരക്ഷാതാല്പര്യങ്ങൾക്കു വിരുദ്ധമാണ് എന്നത് കൊണ്ടാണ്. നിങ്ങൾ വിട്ടു പിടി! റീബോകും മൈക്രോസോഫ്റ്റും ഒക്കെ ബഹിഷ്കരിച്ചു മാതൃക സൃഷ്ടിക്കൂ. ഇവിടെ ബഹിഷ്കരണമല്ല വിഷയം രാജ്യസുരക്ഷയും പ്രതിരോധതാല്പര്യവും ആണ്.
5 “സൗഹൃദത്തിന്റെ പരിധിക്കുള്ളിൽ നിന്ന് പിണങ്ങില്ല എന്ന് കരുതി പറയട്ടെ” എന്ന് താങ്കൾ പറയുകയുണ്ടായി. സൗഹൃദത്തിന് ഉപാധികൾ ഒന്നും ഇല്ല സജി. നന്മയാർന്ന സൗഹൃദങ്ങളെ ബലപ്പെടുത്തുന്ന തൂണുകൾ ആണ് വിമർശനങ്ങൾ. സജിയിലെ മനുഷ്യന്റെ നന്മ അറിയുവാൻ എനിക്ക് ഒരു ഇസ്ലാമിസ്റ് ആകേണ്ടതില്ല. സജി ഇനി നാളെ ഒരു അഭിഭാഷകനോ ചരിത്രകാരനോ ഒരു വലതുപക്ഷ തീവ്രവാദിയോ ആകേണ്ടതില്ല.എന്റെ സൗഹൃദങ്ങളിൽ രാഷ്‌ട്രീയം ഞാൻ കലർത്താറില്ല. സജി എപ്പോളാണോ ദുരുദ്ദേശത്തോടെ ഒരു കാര്യം എനിക്കെതിരെ ചെയ്യുന്നത്, ആ സമയം വിഷമം തോന്നിയേക്കാം. പക്ഷെ അതൊന്നും സൗഹൃദത്തെ ബാധിക്കില്ല. ഇതൊന്നും നിങ്ങളുടെ പോസ്റ്റിനടിയിൽ എനിക്കെതിരെ കമെന്റ് ഇടുന്ന കാട്ടവരാതങ്ങൾക്ക് (കടപ്പാട്-ജോർജ് സാർ ) അറിയില്ലല്ലോ.
6. പ്രിയ സുഹൃത്തായ ഹസനുൽ ബന്ന നിങ്ങളുടെ പോസ്റ്റിന്റെ അടിയിൽ സിപിഎം സമാനമായ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെതിരെ ഞാൻ പ്രതികരിച്ചു കണ്ടില്ലല്ലോ എന്ന് കമന്റ് ഇടുകയുണ്ടായി. ആ ഒരാഴ്ച മുൻപ് ഞാൻ സജി മാർക്കോസിന് വാ തുറന്നു രാഷ്‌ട്രീയ അഭിപ്രായം പറയാൻ കഴിയാതെ ജോലി ചെയ്തു ജീവിക്കുന്ന,ആർക്കും ടാറ്റയേയോ മൈക്രോസോഫ്ടിനെയോ ബോയ്‌കോട്ട് ചെയ്ത് പ്രകടനം നടത്തുവാൻ കഴിയാത്ത,ബഹ്റൈനിൽ യാത്രയിൽ ആയിരുന്നു. വാർത്ത അറിയാൻ കഴിഞ്ഞില്ല. ക്ഷമിക്കുക .ആ വിഷയത്തിലും സമാന അഭിപ്രായത്തിൽ അപലപിക്കുന്നു. പലസ്തിനിലെ കുഞ്ഞുങ്ങളുടെ വിധിയിൽ വിഷമമുണ്ട്. ഈ സംഘർഷത്തിന്റെ തുടക്കം മുതൽ ജീവൻ നഷ്ടപ്പെട്ട ഓരോ മനുഷ്യജീവനും നഷ്ടപ്പെടാരുതാത്തതായിരുന്നു. പക്ഷെ അതിനുള്ള മറുമരുന്ന് ഇന്ത്യൻ പ്രതിരോധനയത്തിനെതിരെ തിരിയുകയല്ല.
7. പിന്നെ, ചാനൽ ചർച്ചയിൽ വരുന്നതിനെക്കുറിച്ചൊക്കെ കുറെ മതമൗലികവാദികൾക്ക് ആക്ഷേപം പറയാൻ നിങ്ങൾ പേജിൽ അവസരമൊരുക്കി. അതിനൊന്നും നിങ്ങൾ മറുപടി പറഞ്ഞതുമില്ല. വായിച്ചു നിർവൃതി കൊണ്ടു എന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഇത്തരം സുടാപ്പികളുടെ സന്തോഷത്തിനായി ചാനൽ ചർച്ചകളിൽ ഞാൻ ഇനിയും വരും. എന്റെ ബോധ്യങ്ങൾ പറയും. ഫീസ് വാങ്ങി ഇത്രയും നാളായി ഞാൻ ചർച്ചക്ക് വന്നിട്ടില്ല. ചാനൽ ചർച്ചയിൽ പങ്കെടുക്കുക എന്നത് എന്റെ ഹോബിയാണ്. ഇവന്മാർ ഫേസ്ബുക്കിൽ നാട്ടുകാരെ ചീത്തയും പറഞ്ഞു നാടിനെതിരെ അസഭ്യവർഷം മുഴക്കി സമയം ചിലവാക്കുമ്പോൾ ഞാൻ നിയമഭിപ്രായം പറഞ്ഞു ഏതാനും മിനിറ്റുകൾ സന്തോഷമടയുന്നു. ബർണോൾ നല്ലതാണ്. പുരട്ടുക😊
Saji Markose P.S.:പ്രിയപ്പെട്ട സജി, എന്റെ ഈ മറുപടി, താങ്കൾ നേരത്തെ എന്റെ പോസ്റ്റ് ഷെയർ ചെയ്തത് പോലെ,ഷെയർ ചെയ്യുവാനുള്ള ധൈര്യവും ധർമബോധവും കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: