ന്യൂദല്‍ഹി: സാഹിത്യം, സംസ്‌കൃതി, ചരിത്രം എന്നിവയെ അതിന്റെ തനിമയില്‍ ആവിഷ്‌കരിക്കുന്നതിലൂടെ മാത്രമേ ഭാരതത്തിന് ലോകനേതാവാകാന്‍ സാധിക്കൂ എന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേശവ് കുഞ്ജ് വിചാര്‍ വിനിമയ കേന്ദ്ര ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാകേഷ് ശുക്ല എഴുതിയ ‘താന്‍സെന്‍ കാ താനാ ബാന’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്‌ക്ക് മനസിലാകും വിധത്തില്‍, അവര്‍ക്ക് അവരുടെ വേരുകളുമായി ബന്ധപ്പെടാന്‍ കഴിയുന്ന തരത്തില്‍ സാഹിത്യം സമ്പന്നമാകണമെന്ന് അദ്ദേഹം പറഞ്ഞു.
സംഗീത മേഖലയില്‍ താന്‍സെന്റെ സംഭാവനകള്‍ അതുല്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കാത്തവര്‍ അധികാരത്തിലിരുന്നപ്പോഴാണ് താന്‍സന്‍ സംഗീത പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോയത്. എല്ലാത്തരം സംഗീതരൂപങ്ങളുടെയും ആരാധകനും ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ അടയാളവുമാണ് താന്‍സനെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു, ‘അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും താന്‍സനെക്കുറിച്ചുള്ള എഴുത്ത് തുടരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രസക്തിയാണ് തെളിയിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു.
മനഃപൂര്‍വ്വം മറന്നുപോയ ചരിത്രത്തിലെ വ്യക്തിത്വങ്ങളെ നാം പുനഃസ്ഥാപിക്കേണ്ടതുണ്ട്. പാശ്ചാത്യര്‍ക്ക് തിരിഞ്ഞുനോക്കാനും അഭിമാനിക്കാനും അധികമൊന്നുമില്ല, പക്ഷേ ഭാരതം എല്ലായ്‌പ്പോഴും അതിന്റെ ചരിത്രത്തില്‍ നിന്ന് പഠിക്കുക മാത്രമല്ല, ആ മഹത്തായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. ഇത് ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലമാണ്, അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, രാകേഷ് ശുക്ല, സുരുചി പ്രകാശന്‍ പ്രതിനിധി രാജീവ് തുലി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: