ജിഡിപിയില്‍ മാത്രമല്ല, അന്തസിലും അവസരത്തിലും പുരോഗതി കണക്കാക്കുന്ന പുതിയ ഭാരതം രൂപപ്പെടുകയാണ്. കടപ്പയില്‍ നിന്നുള്ള വീട്ടമ്മ അന്നം ലക്ഷ്മി ഭവാനി,
മുദ്ര വായ്പ ഉപയോഗിച്ച് ജൂട്ട് ബാഗ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. ഹരിയാനയിലെ ജഗ്‌ദേവ് സിങ് വിളകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിനായി നിര്‍മിതബുദ്ധി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. മീര മാഞ്ഝിക്ക് ഉജ്വല പദ്ധതി വഴി എല്‍പിജി കണക്ഷന്‍ ലഭിച്ചതോടെ പുകശല്യമില്ലാത്ത അടുക്കള സ്വന്തമാക്കി. കുട്ടികള്‍ക്കൊപ്പം സന്തോഷത്തോടെ കൂടുതല്‍ സമയം ചെലവഴിക്കാനും
സാധിക്കുന്നു.
അന്ത്യോദയ നടപ്പാക്കല്‍
തുടക്കം മുതല്‍, നമ്മുടെ മാര്‍ഗനിര്‍ദേശ തത്വശാസ്ത്രം അന്ത്യോദയയാണ്; താഴേത്തട്ടിലുള്ള ജനതയെ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. കഴിഞ്ഞ 11 വര്‍ഷമായി ഓരോ നയവും ഓരോ നിക്ഷേപവും, ഓരോ നവീകരണവും രൂപപ്പെടുത്തുന്നത് ഈ കാഴ്ചപ്പാടാലാണ്.
ലളിതവും കരുത്തുറ്റതുമായ നാലു സ്തംഭങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാഴ്ചപ്പാടുകള്‍. ഏവരെയും കൂട്ടിയിണക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഉല്‍പ്പാദനം, ശാക്തീകരണ സംവിധാനങ്ങള്‍ ലളിതമാക്കല്‍ എന്നിവയാണവ.
സ്തംഭം 1: അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം
കഴിഞ്ഞ 11 വര്‍ഷത്തിനിടെ മൂലധനച്ചെലവു ഗണ്യമായി ഉയര്‍ന്നു. 2024-25ല്‍ അത് 11.2 ലക്ഷം കോടിയിലെത്തി. പൊതുനിക്ഷേപത്തിലെ ഈ കുതിച്ചുചാട്ടം ഭാരതത്തിന്റെ ഭൗതിക-ഡിജിറ്റല്‍-സാമൂഹ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദൃശ്യമാകുന്നത്.
കഴിഞ്ഞ 11 വര്‍ഷത്തിനിടെ, രാജ്യത്തെ ഭൗതിക അടിസ്ഥാനസൗകര്യങ്ങള്‍ അതിവേഗം വളര്‍ന്നു. ഏകദേശം 59,000 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കപ്പെട്ടു. 37,500 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിച്ചു. അടുത്തിടെയാണു ഛെനാബ്, അഞ്ജി പാലങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ആധുനിക ഭാരതത്തിന്റെ പ്രതീകങ്ങളായി ഇവ മാറി. ഈ പാലങ്ങളിലൂടെ വന്ദേ ഭാരത് ട്രെയിന്‍ വന്നത് കശ്മീരിലെ ജനങ്ങള്‍ക്കു സ്വപ്‌നസമാനമായിരുന്നു. കണ്ണീരോടെ ഒരു യാത്രക്കാരന്‍ പറഞ്ഞത്, ഇങ്ങനെയൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നാണ്.
റെയില്‍വേയ്‌ക്കു പുറമേ ഡിജിറ്റല്‍ ഹൈവേയിലേക്കും സമ്പര്‍ക്കസൗകര്യങ്ങളുടെ ഈ മനോഭാവം വ്യാപിക്കുന്നു. ഭാരതത്തിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ (ഡിപിഐ) ആഗോള മാനദണ്ഡമായി മാറിയിരിക്കുന്നു. യുപിഐ, ആധാര്‍, ഡിജിലോക്കര്‍ തുടങ്ങിയവയുടെ വ്യാപ്തിയും ഉള്‍ക്കൊള്ളലുമാണ് ലോകമെമ്പാടും പഠിക്കപ്പെടുന്നത്. 141 കോടിയിലധികം ആധാര്‍ രജിസ്‌ട്രേഷനുകളും പ്രതിദിനമുള്ള 60 കോടി യുപിഐ ഇടപാടുകളും അതിന്റെ വ്യാപ്തിയും സ്വീകാര്യതയും സൂചിപ്പിക്കുന്നു. ഇതിനു പിന്നിലെ ആശയം ലളിതമാണ്: സാങ്കേതികവിദ്യ ജനാധിപത്യവത്കരിക്കുക.
‘ഇന്ത്യ എഐ’ ദൗത്യത്തെ നയിക്കുന്നതും സമാന കാഴ്ചപ്പാടാണ്. ജിപിയു എന്നറിയപ്പെടുന്ന 34,000-ത്തിലധികം ഹൈ-സ്പീഡ് കമ്പ്യൂട്ടര്‍ ചിപ്പുകള്‍ ഇപ്പോള്‍ ഏവര്‍ക്കും ലഭ്യമാണ്. അതും ആഗോളനിരക്കിന്റെ മൂന്നിലൊന്നില്‍. നിര്‍മിതബുദ്ധി (എഐ) വികസനത്തിന്റെ ഭാഗമായി, പ്രത്യേകിച്ച് എഐ മാതൃകകളുടെ പരിശീലനത്തിന്റെ ഭാഗമായി, ഈ ചിപ്പുകള്‍ ആവശ്യമാണ്. ഈ മുന്നേറ്റത്തിനു പിന്തുണ നല്‍കുന്നതിനായി, അകഗീവെമ പ്ലാറ്റ്ഫോം 370-ലധികം ഡേറ്റാസെറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒപ്പം, പഠനത്തിനും നവീകരണത്തിനുമായി ഉപയോഗസജ്ജമായ 200 എഐ മാതൃകകളും പ്രദാനം ചെയ്യുന്നു.
11 വര്‍ഷത്തിനിടെ, മെഡിക്കല്‍ കോളജുകള്‍ 387ല്‍നിന്ന് 780 ആയും എയിംസ് സ്ഥാപനങ്ങള്‍ ഏഴില്‍നിന്ന് 23 ആയും വര്‍ധിച്ചു. എംബിബിഎസ്, പിജി സീറ്റുകളും ഇരട്ടിയിലധികമായി. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഏവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്.
സ്തംഭം 2: സമഗ്ര വളര്‍ച്ച
വികസന മാതൃകയുടെ ഏറ്റവും കരുത്തുറ്റ തെളിവ് അതു തൊട്ടറിഞ്ഞ ജീവിതങ്ങളാണ്. 530 ദശലക്ഷത്തിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഇതു യൂറോപ്പിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്. 100 ദശലക്ഷം കുടുംബങ്ങള്‍ ഇപ്പോള്‍ വിറകടുപ്പിനുപകരം ശുദ്ധമായ എല്‍പിജി ഉപയോഗിച്ചു പാചകം ചെയ്യുന്നു.
ഉജ്വല ഗുണഭോക്താക്കളുടെ എണ്ണം പത്തുകോടി പൂര്‍ത്തിയാക്കവേ, ആ എണ്ണത്തിനുനേര്‍ക്കു പേരുകുറിക്കപ്പെട്ട മീര മാഞ്ഝിയുടേതുപോലുള്ളവരുടെ കഥകളിലൂടെയാണ് ഈ കണക്കുകള്‍ സജീവമാകുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് 2.5 ലക്ഷം രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്കു ലഭിച്ചുവെന്ന് അവര്‍ പരാമര്‍ശിക്കുന്നു. ഇപ്പോള്‍ അവര്‍ക്ക് ‘ഹര്‍ ഘര്‍ ജല്‍’ വഴി ടാപ്പിലൂടെ കുടിവെള്ളം, എല്ലാ മാസവും സൗജന്യ റേഷന്‍, ഉജ്വലയ്‌ക്കുകീഴില്‍ പുകശല്യമില്ലാത്ത അടുക്കള എന്നിവ ലഭിക്കുന്നു.
നമ്മുടെ സമീപകാല ചരിത്രത്തില്‍, ഒരു കാലഘട്ടത്തിലും കാണാത്ത തോതിലുള്ള സമഗ്രവളര്‍ച്ചയാണിത്.
സ്തംഭം 3: നിര്‍മാണവും നവീകരണവും
2015ല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാവസായിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമായി നാം ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ആരംഭിച്ചു. ഇന്ന്, ഇലക്ട്രോണിക്‌സ് ഉല്‍പ്പാദനം ആറുമടങ്ങു വര്‍ധിച്ച് 12 ലക്ഷം കോടി കവിഞ്ഞു. ഇലക്ട്രോണിക്‌സ് കയറ്റുമതി 8 മടങ്ങു വര്‍ധിച്ച് 3 ലക്ഷം കോടി രൂപ കടന്നു. ഇപ്പോഴിത് ഭാരതത്തിന്റെ പ്രധാന കയറ്റുമതി ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാതാവാണ് ഭാരതം.
പുതിയ ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണ പദ്ധതി പ്രകാരം ഇലക്ട്രോണിക് ഘടകങ്ങള്‍ നിര്‍മിച്ച്, നാം ഇപ്പോള്‍ നിര്‍മാണമൂല്യ ശൃംഖല കൂടുതല്‍ ആഴത്തിലാക്കുകയാണ്.
ഭാരതത്തിന്റെ സെമികണ്ടക്ടര്‍ ദൗത്യം രൂപരേഖയില്‍നിന്ന് ചരിത്രം സൃഷ്ടിക്കുന്ന ഘട്ടത്തിലേക്കു നീങ്ങുന്നു. രാജ്യത്തെ ആദ്യത്തെ വാണിജ്യ ഫാബ് നിര്‍മാണത്തിലാണ്. അഞ്ച് ഒഎസ്എറ്റി യൂണിറ്റുകള്‍ പുരോഗമിക്കുന്നു. കൂടാതെ തദ്ദേശീയ ഐപി ഉള്ള 20-ലധികം ചിപ്സെറ്റുകള്‍ ഭാരതത്തിലെ വിദ്യാര്‍ഥികളും എന്‍ജിനിയര്‍മാരും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ലോകോത്തര ഇഡിഎ സങ്കേതങ്ങളുള്ള 270 സര്‍വകലാശാലകള്‍ നമ്മുടെ ഭാഗമാണ്. ലോകത്തിന് ആശ്രയിക്കാന്‍ കഴിയുന്ന സെമികണ്ടക്ടര്‍ പ്രതിഭാരൂപവത്കരണത്തിന് അടിത്തറയിടുകയാണു നമ്മുടെ രാജ്യം.
സ്തംഭം 4: നിയമങ്ങളുടെ ലളിതവത്കരണം
ഭരണനിര്‍വഹണത്തിലായിരുന്നു കഴിഞ്ഞ ദശകത്തിലെ നിശബ്ദ വിപ്ലവം. 1500-ലധികം പഴയ നിയമങ്ങള്‍ റദ്ദാക്കി. അനാവശ്യമായ 40,000-ത്തിലധികം നിബന്ധനകള്‍ പാലിക്കല്‍ ഒഴിവാക്കി. ടെലികോം, ഡിപിഡിപി നിയമങ്ങള്‍ വിശ്വാസത്തിലും ലാളിത്യത്തിലും അധിഷ്ഠിതമാണ്. ഇതു സംശയത്തോടെയല്ല, മാന്യമായ രീതിയില്‍ പൗരന്മാരെ പരിഗണിക്കുന്നു. ഇതു നിക്ഷേപം, നവീകരണം, ഔദ്യോഗികവത്കരണം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും വളര്‍ച്ചയുടെ ശുഭകരമായ ചക്രം സൃഷ്ടിക്കുകയും ചെയ്യുന്നു.
മോദി സിദ്ധാന്തം
ഈ 11 വര്‍ഷത്തിനുള്ളില്‍ ഭീകരതയോടുള്ള രാജ്യത്തിന്റെ സമീപനം മാറി. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, വ്യോമാക്രമണം, ഇപ്പോഴത്തെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയെല്ലാം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ വ്യക്തതയും ധൈര്യവും പ്രകടിപ്പിച്ചു. ഓരോ പ്രതികരണവും നമ്മുടെ സ്വന്തം നിബന്ധനകളില്‍ വേഗത്തിലുള്ള, നിര്‍ണായക നടപടിയെ പ്രതിഫലിപ്പിക്കുന്നു. ഭീകരാക്രമണങ്ങളോട് പ്രതികരിക്കുന്നതിനുള്ള ഈ പു
തിയ രീതി മോദി സിദ്ധാന്തത്തിന്റെ ഭാഗമാണ്. ഇത് മൂന്നു സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ്: രാജ്യം തീരുമാനിക്കുന്ന രീതിയില്‍ കരുത്തുറ്റ പ്രതികരണം, ആണവ ഭീഷണിയോടുള്ള സഹിഷ്ണുതാരഹിത നിലപാട്, ഭീകരരെയും അവരെ സഹായിക്കുന്നവരെയും വേര്‍തിരിവോടെ കാണില്ല.
തദ്ദേശീയ സാങ്കേതികവിദ്യകളുടെയും കഴിവുകളുടെയും ഉപയോഗമാണ് ഇത്തവണ നമ്മുടെ പ്രതികരണത്തെ കൂടുതല്‍ പ്രാധാന്യമുള്ളതാക്കിയത്. വികസിതമാകാന്‍ ആഗ്രഹിക്കുന്ന ഒരു രാഷ്‌ട്രം അതിന്റെ ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, സ്വയംപര്യാപ്തവുമാകണം -ഭാരതം ചെയ്യുന്നതും അതുതന്നെയാണ്.
വിശ്വാസം
മുന്‍കാലങ്ങളില്‍ വളര്‍ച്ചയെ കണക്കുകള്‍ കൊണ്ടാണ് അളന്നിരുന്നത്. എന്നാല്‍, ഇന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങളിലൂടെയാണ് അതു കണക്കാക്കുന്നത്. വീട്ടമ്മ തൊഴിലുടമയായി മാറുന്നതും കര്‍ഷകന്‍ കൃഷിയില്‍ എഐ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതും അടുപ്പില്‍നിന്നുള്ള പുകശല്യമില്ലാതെ ഒരമ്മ കഴിയുന്നതുമൊക്കെ രാജ്യത്തുടനീളം നടക്കുന്ന നിശബ്ദ വിപ്ലവങ്ങളാണ്.
2004ല്‍, അടല്‍ജിയുടെ ഭരണകാലത്തിന്റെ അവസാനം, ഭാരതം ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. 2004നും 2014നും ഇടയില്‍, അതേ സ്ഥാനത്തു തുടര്‍ന്നു. വളര്‍ച്ചയുടെ സാധ്യതകള്‍ നഷ്ടപ്പെട്ട ദശകമായിരുന്നു അത്. കഴിഞ്ഞ ദശകത്തില്‍, പ്രധാനമന്ത്രി മോദിയുടെ പുതിയ നയപരിഷ്‌കരണങ്ങളോടെ രാജ്യം വീണ്ടും കരുത്താര്‍ജിച്ചു. ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണു നാം.
ഈ 11 വര്‍ഷത്തെ സമഗ്ര വളര്‍ച്ച ജനങ്ങള്‍ക്ക് സബ്സിഡികളും സേവനങ്ങളും മാത്രമല്ല, അതിനേക്കാള്‍ വിലപ്പെട്ട ഒന്നുകൂടി നല്‍കി; വിശ്വാസം. നല്ല നാളേക്കായുള്ള ഉറച്ച വിശ്വാസമാണ് ഇന്നു നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: