തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ ആശുപത്രി ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മാറ്റിവെച്ച ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു. മുടങ്ങിയിരുന്ന ആറു ശസ്ത്രക്രിയകള്‍ ചൊവ്വാഴ്ച നടത്തി.
അമൃത് ഫാര്‍മസി വഴി ഉപകരണങ്ങള്‍ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് പരിഹാരം ആയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്.
2023ന് ശേഷം കരാര്‍ പുതുക്കാതെ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്ന കമ്പനികള്‍ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് പറഞ്ഞതോടെയാണ് ഉപകരണങ്ങള്‍ കിട്ടാതെ വന്നത്.കമ്പനികളുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ ആശുപത്രി അധികൃതര്‍ മുന്നോട്ടുപോയാതാണ് രോഗികളെ വലച്ചത്.
ഇനിയുള്ള ആറ് മാസം കേന്ദ്ര സര്‍ക്കാരിന്റെ ജം പോര്‍ട്ടല്‍ വഴിയായിരിക്കും അമൃത് ഫാര്‍മസി ഉപകരണങ്ങള്‍ നല്‍കുക. അതില്‍ ഏതെങ്കിലും തരത്തിലുള്ള അപര്യാപ്തതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ശ്രീചിത്രയിലെ ഡോക്ടര്‍മാരും മറ്റുള്ളവരും സഹകരിച്ചതിനാലാണ് ഈ പ്രതിസന്ധി വേഗം പരിഹരിക്കാനായതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: