തിരുവനന്തപുരം: 16 കാരനെ കാണാനില്ലെന്ന പരാതി നിലനില്‍ക്കെ അതേ കുട്ടിയുടെ മൃതദേഹം തിരിച്ചറിയാതെ പോലീസ് തന്നെ സംസ്‌കരിച്ചു. മൃതദേഹം സംസ്‌കരിച്ചത് ഇതരസംസ്ഥാനതെഴിലാളിയെന്ന് വിചാരിച്ചെന്ന വിചിത്ര ന്യായവുമായി പേട്ട പോലീസ്. വട്ടപ്പാറ വെമ്പായം തേക്കട വാറു വിളാകത്തു വീട്ടില്‍ ബിജുവിന്റേയും ബീനയുടേയും മകന്‍ അഭിജിത്തിന്റെ മൃതദേഹമാണ് പോലീസ് യാതൊരു അന്വേഷണവും കൂടാതെ സംസ്‌കരിച്ചത്.
അഭിജിത്തിനെമാര്‍ച്ച് 3ാം തീയതി മുതലാണ് കാണാതാകുന്നത്. വീട്ടില്‍ സ്ഥിരമായി എത്താത്ത സ്വഭാവമുള്ളതിനാല്‍ വീട്ടുകാര്‍ മാര്‍ച്ച് എട്ടിന് വട്ടപ്പാറപോലീസില്‍ അറിയിച്ചു. എന്നാല്‍ മാര്‍ച്ച് അഞ്ചിന് പേട്ട റയില്‍വേസ്റ്റേഷില്‍ വച്ച് ട്രെയിന്‍ തട്ടി അഭിജിത്ത് മരിച്ചു. അപകടത്തില്‍ മൃതദേഹം തിരിച്ചറിയാനാകാത്ത വിധം പരിക്കുപറ്റിയിരുന്നു. മറ്റ് രേഖകളോ ഫോണോ സമീപത്ത് നിന്നും ലഭിക്കാത്തതിനാല്‍ പേട്ട പോലീസ് തരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റി.
കാണാനില്ലെന്ന പരാതി അന്വേഷിച്ച വട്ടപ്പാറ പോലീസ് പേട്ട സ്റ്റേഷനിലും വിവരം അറിയിച്ചിരുന്നു. എന്നാല്‍ സ്റ്റേഷന്‍ കൈവശം ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മാത്രമാണ് ഉള്ളതെന്നായിരുന്നു മറുപടി. വെട്ടുകാട് സ്വദേശി വിജയ്‌ക്കൊപ്പമാണ് അഭിജിത്ത് വീട്ടില്‍ നിന്നും പോയതെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിജയിനെ കണ്ടെത്താനുള്ള നീക്കത്തിലായി വട്ടിയൂര്‍ക്കാവ് പോലീസ്. മൊബൈല്‍ ഫോണ്‍ സഹിതം സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ വിജയിനെ മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വട്ടപ്പാറ പോലീസ് പിടികൂടി. അപ്പോഴാണ് അഭിജിത്ത് ്‌ട്രെയിന്‍ തട്ടി മരിച്ച വിവരം വിജയ് പോലീസിനെ അറിയിക്കുന്നത്.
പേപ്പറില്‍ അജ്ഞാത മൃതദേഹം സംബന്ധിച്ച് വാര്‍ത്ത കണ്ടതോടെ ഭയന്ന് ഒളിവല്‍ പോയതെന്നാണ് വിജയ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരെ കൂട്ടി വട്ടപ്പാറപോലീസ് പേട്ട സ്റ്റേഷനിലെത്തി. വസ്ത്രങ്ങളും മൃതദേഹത്തിന്റെ ചിത്രവും അഭിജിത്തിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. ഡിഎന്‍എ പരിശോധനകൂടി കഴിഞ്ഞശോഷമാകും മൃതദേഹം അഭിജിത്തിന്റേതാണെന്ന് പൂര്‍ണമായും ഉറപ്പിക്കാനാകുക.
കുടുംബത്തിന്റെ വാദം തള്ളി പോലീസ്
എന്നാല്‍ കുടുംബത്തിന്റെ വാദം പോലീസ് തള്ളി. അഭിജിത്ത് ലഹരിയും മോഷണവുമായി നടക്കുന്ന കുറ്റവാളി ലിസ്റ്റിലുള്ള ആളാണ്. വെട്ടുകാട് സ്വദേശികളുമായി സൗഹൃദത്തിലുള്ള ഇയാള്‍ വീട്ടില്‍ വരാറില്ല. മാര്‍ച്ച് മൂന്നിന് കാണാതായ അഭിജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് മാര്‍ച്ച് എട്ടിന് ബന്ധുക്കള്‍ വട്ടപ്പാറ സ്റ്റേഷനിലെത്തി. ഏതെങ്കിലും കേസിലകപ്പെട്ട് ജയിലിലോ സ്‌റ്റേഷനിലോ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അന്വേഷണത്തില്‍ വലിയതുറ പോലീസ് സ്റ്റേഷനില്‍ ബൈക്ക് മോഷണകേസുമായി ബന്ധപ്പെട്ട് അഭിജിത്തിനെയും സംഘത്തെയും പിടികൂടിയെന്നും കുട്ടികളായതിനാലും ബൈക്ക് കിട്ടിയതിനാല്‍ പാരതി ഇല്ലെന്ന് പരാതിക്കാരന്‍ അറിയിച്ചതിനാലും വിട്ടയച്ചെന്നും മറുപടി ലഭിച്ചു.
ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. അതിനുശേഷം മാര്‍ച്ച് 16 ന് ആണ് അഭിജിത്ത് ഇതുവരെ വിളിച്ചില്ലെന്നും കാണാനില്ലെന്നും ചൂണ്ടിക്കാട്ടി വീണ്ടും പരാതി ലഭിക്കുന്നത്. വിജയ് അടക്കമുള്ള വിവരങ്ങള്‍ അപ്പോഴാണ് നല്കുന്നത്. ഇതനുസരിച്ച് അന്വേഷിക്കുമ്പോള്‍ പേട്ട സ്റ്റേഷനില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മാത്രമാണ് ഉള്ളതെന്ന മറുപടിയാണ് ലഭിച്ചതെന്നുമാണ് വട്ടപ്പാറപോലീസ് പറയുന്നത്.
കാണാനില്ലെന്ന പരാതി നിലനില്‍ക്കെഅജ്ഞാത മൃതദേഹങ്ങളടക്കം പരിശോധിക്കേണ്ട പോലീസില്‍ നിന്നുണ്ടായ ഗുരുതര വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: