കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആലുവയില്‍ ചേര്‍ന്ന കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് നാലമ്പലത്തിന് അകത്തേക്ക് പ്രവേശിക്കുവാനാണ് വാതില്‍ പൊളിച്ച് വഴി വീതി കൂട്ടുന്നത് എന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.
ക്ഷേത്രത്തില്‍ നടത്തുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി നാലമ്പലം കൂട്ടുമ്പോള്‍ വലിയമ്പലം നീളം കുറയും. മാത്രമല്ല, നാരായണീയ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഇരുന്ന ഭാഗത്തെ കരിങ്കല്‍ പാളിയടക്കം പൊളിച്ചുമാറ്റേണ്ടി വരും. വര്‍ഷങ്ങളായി നിലവിളക്കു കത്തിക്കുന്ന ഇവിടെ ധാരാളം ഭക്തജനങ്ങള്‍ തൊഴുത് പ്രാര്‍ത്ഥിക്കാറുമുണ്ട്. ഗുരുവായൂരിലെ വിശ്വാസത്തിന്റെ ഭാഗവുമാണിത്. തച്ചുശാസ്ത്ര വിധിപ്രകാരമുള്ള ക്ഷേത്രനിര്‍മിതിയില്‍ പഴമയില്‍ നിന്നുള്ള അളവില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ക്ഷേത്രചൈതന്യത്തിനു തന്നെ ഹാനികരമാണ്. തച്ചുശാസ്ത്ര-തന്ത്രശാസ്ത്ര- ജ്യോതിശാസ്ത്ര പണ്ഡിതന്മാരുമായി വിശദമായി ചര്‍ച്ച ചെയ്തുവേണം ഇത്തരം തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്ന് തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളില്‍ തന്നെ വ്യക്തമാക്കുന്നതിനാല്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് ഒരു വിദ്വത്‌സദസ് വിളിച്ചുചേര്‍ക്കാനും പണ്ഡിത സമിതിയുടെ അഭിപ്രായം നേടാനും ദേവസ്വം അധികൃതര്‍ തയാറാവണമെന്നും കേരളാ ക്ഷേത്രസംരക്ഷണ സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം. മോഹനന്‍, കെ. നാരായണന്‍ കുട്ടി, ജി.കെ. സുരേഷ്ബാബു, കെ. പത്മാവതി അമ്മ, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, സെക്രട്ടറിമാരായ വി.കെ. ചന്ദ്രന്‍, എസ്. പ്രബോധ്കുമാര്‍, എന്‍. കെ. ചന്ദ്രന്‍, വി. ലക്ഷ്മിപ്രിയ, ഖജാന്‍ജി വി. രാമസ്വാമി, മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ. രമാദേവി, സെക്രട്ടറി ഡോ. പ്രസന്ന രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരതാംബയുടെ സങ്കല്പത്തെയും ചിത്രത്തെയും അപമാനിക്കുന്ന രീതിയില്‍ കൃഷിമന്ത്രി പി. പ്രസാദും സിപിഐ സംസ്ഥാന നേതൃത്വവും നടത്തിയ പ്രതികരണങ്ങളിലും നിലപാടിലും യോഗം പ്രതിഷേധിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ഭാരത്മാതാ ചിത്രം മാറ്റാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ യോഗം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: